19 April Friday

അരിവാള്‍ രോഗത്തെപ്പറ്റി അറിയാം

ഡോ. പി സോമസുന്ദരംUpdated: Sunday Jun 19, 2022


ചിക്കാഗോയിലെ മെഡിക്കൽ വിദ്യാർഥിയായ വാൾട്ട് ക്ലമന്റിലാണ് 1910ൽ ലോകത്ത്‌ ആദ്യമായി അരിവാൾ രോഗം (Sickle Cell disease)കണ്ടെത്തിയത്. വേദനയും വിളർച്ചയുമായിരുന്നു ലക്ഷണം.  ഇന്ത്യയിൽ ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത് നീലഗിരിയിലാണ്, 1952ൽ.

എല്ലാ വർഷവും ജൂൺ 19ന് ലോക സിക്കിൾ സെൽ ദിനമായി  ആചരിക്കുന്നു. 2008ൽ യുഎൻ നിർദേശപ്രകാരമാണ്‌ ദിനാചരണം തുടങ്ങിയത്‌. സിക്കിൾ സെൽ രോഗം  പൊതുജനാരോഗ്യ പ്രശ്നമാണെന്നും ഈ രോഗത്തിന്റെ ജനിതകാവസ്ഥയെക്കുറിച്ച് ജനങ്ങൾക്ക് അറിവ് പ്രോത്സാഹിപ്പിക്കുകയുമാണ്‌ ദിനാചരണ ലക്ഷ്യം. വിപുലമായ  ബോധവൽക്കരണവും അനിവാര്യമാണ്‌.  അരിവാൾ കോശത്തെ പ്രകാശിതമാക്കുക  എന്നതാണ് ഈക്കുറി ദിനാചരണ സന്ദേശം. ആഫ്രിക്ക, കരീബിയ, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലാണ്‌ സിക്കിൾ സെൽ വ്യാപകമായി കാണുന്നത്‌.

കാരണങ്ങൾ
ഇന്ത്യയിൽ പ്രതിവർഷം 10 ലക്ഷംപേർ  അരിവാൾ രോഗബാധിതരാകുന്നുവെന്നാണ്‌ കണക്ക്‌. അരിവാൾ രോഗം  രോഗികളുടെ ആയുർദൈർഘ്യം പുരുഷൻമാർക്കിടയിൽ 42 വയസ്സും സ്ത്രീകൾക്കിടയിൽ 48 വയസ്സുമാണെന്ന്‌ കണക്കാക്കുന്നു.
സിക്കിൾ സെൽ രോഗം കൂടുതലും തമിഴ്നാട്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ, ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ്. ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്ക്‌ ഉണ്ടാകുന്ന  രൂപമാറ്റം മൂലമുള്ള  രോഗമാണ്‌ ഇത്‌. ബീറ്റാ ജീനിലെ മ്യൂട്ടേഷനാണ് കാരണം. അരുണ രക്താണുക്കളിലെ അലിഞ്ഞരൂപത്തിലുള്ള ഹീമോഗ്ലോബിൻ നിരോക്സീകരണത്തോടെ ജെല്ലിന്റെ രൂപത്തിലാകുകയും അരുണ രക്താണുക്കൾ അരിവാൾ രൂപത്തിലാകുകയും ചെയ്യുന്നു. രക്തക്കുഴലുകളുടെ ഉൾഭാഗത്തുള്ള എൻഡോ തീലിയൽ ( Endothelial Cells)ഭിത്തിയിൽ അരിവാൾ കോശങ്ങൾ ഒട്ടിപ്പിടിക്കുന്നതിനും രക്തക്കുഴലുകൾ ചുരുങ്ങുന്നതിനും കാരണമാകുന്നു. ചില ഭാഗത്തേക്കുള്ള രക്ത തടസ്സം പല അവയവത്തെയും ബാധിക്കുന്നു.

രോഗലക്ഷണങ്ങൾ
വിളർച്ചയും മഞ്ഞപ്പിത്തലക്ഷണങ്ങളും ഉണ്ടാകും. പെട്ടെന്നുള്ള രോഗലക്ഷണമായി ശക്തമായ നെഞ്ചുവേദനയും പനിയും ഉണ്ടാകാനും പക്ഷാഘാത രൂപത്തിലാകാനും സാധ്യത. വിളർച്ച ഗുരുതര രൂപത്തിൽ കണ്ടുവരുന്ന അവസ്ഥയുമുണ്ട്. പെട്ടെന്നുള്ള എല്ലുവേദനയാണ്‌ ഇതിൽ കൂടുതലും. മഞ്ഞപ്പിത്തവും കാലിലെ മുറിവും പ്രധാനം. പിത്താശയത്തിൽ കല്ല്‌,  കാഴ്ച പ്രശ്നം, വയറുവേദന എന്നിവയും ഉണ്ടാകാം.

10–- 12 ആഴ്ചയോടെ പുരുഷന്മാരിൽ വിളർച്ചയായും ഉണ്ടാകാം. പരിശോധനയിൽ കൂടുതൽ പേരിലും കരൾ വലുപ്പക്കൂടുതലും കാണാറുണ്ട്‌.  നിർജലീകരണം, പോഷണക്കുറവ്, അണുബാധ, മദ്യം, മയക്കുമരുന്ന് ഉപയോഗം എന്നിവ രോഗസാധ്യത വർധിപ്പിക്കും. വനമേഖലകൾക്കുള്ളിൽ താമസിക്കുന്നവരിലാണ്‌ ഈ രോഗം സാധാരണ കണ്ടുവരുന്നത്‌. അരിവാൾ രോഗികൾ ചിട്ടയായി മരുന്നു കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.  വൈറ്റമിൻ സി, വൈറ്റമിൻ ഇ എന്നിവ കൂടുതലടങ്ങിയ ഭക്ഷണം കഴിക്കേണ്ടതും പ്രധാനമാണ്‌.

രോഗനിർണയം, ചികിത്സ
രക്തപരിശോധനയിലൂടെയാണ്‌ രോഗനിർണയം. സെൽ സെല്യൂബിലിറ്റി ടെസ്റ്റ് ആദ്യം ചെയ്യും. ആരോഗ്യ വിദഗ്‌ധരുടെ നിർദേശം കർശനമായി പാലിക്കണം. അവർ നിർദേശിക്കുന്ന മരുന്നുകൾ മാത്രമേ ഉപയോഗിക്കാവൂ. മജ്ജ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയിലൂടെ പലർക്കും രോഗം ഭേദമാക്കാമെങ്കിലും ഇത് ചെലവേറിയതും എല്ലാ രോഗികൾക്കും അഭിലഷണീയവുമല്ല. രോഗികളിൽ ചിലർക്ക് ഉയർന്ന യൂറിക്ക് ആസിഡ് ഉണ്ടാകുമെന്നതിനാൽ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ്‌ ഇടയ്ക്കിടെ പരിശോധിക്കേണ്ടതുണ്ട്.

സിക്കിൾ സെൽ ട്രെയ്റ്റ് എന്ന അവസ്ഥയ്‌ക്ക് രോഗിക്ക് ചികിത്സ ആവശ്യമില്ല. എങ്കിലും മൂത്രത്തിൽ പഴുപ്പിനുള്ള സാധ്യതയുണ്ട്. കുട്ടികൾക്ക് രോഗക്കൂടുതലുണ്ടെങ്കിൽ ഓറൽ പെൻസിലിൻ നിൽകുന്നത് അഞ്ചു വയസ്സുമുതൽ മതി. ഗർഭകാലത്ത് രോഗികൾ പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ട്. അണുബാധ, ചികിത്സാ പ്രതിസന്ധി ഇല്ലാതാക്കൽ എന്നിവ പ്രധാനമാണ്.
സിക്കിൾ സെൽ രോഗികൾ ആവശ്യത്തിന് പഴം, പച്ചക്കറി, ഗോതമ്പ് ധാന്യങ്ങൾ എന്നിവ കഴിക്കുന്നതോടൊപ്പം സമ്മർദം കുറയ്ക്കുന്നതിനും വ്യായാമം ചെയ്യുന്നതിനും ശ്രദ്ധിക്കണം. സംസ്ഥാനത്ത്‌ ഈ രോഗസാധ്യതാ മേഖലകളിലെ സർക്കാർ ആശുപത്രികളിൽ പ്രത്യേക ചികിത്സാ സൗകര്യങ്ങളുണ്ട്‌. രോഗത്തെപ്പറ്റി  ബോധവൽക്കരണം ആവശ്യമാണ്‌.

(പനമരം കമ്യൂണിറ്റി ഹെൽത്ത്‌  സെന്ററിലെ മെഡിക്കൽ ഓഫീസറാണ്‌ ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top