വാക്സിൻ എടുത്തവർ പേവിഷബാധയേറ്റ് മരിക്കുന്നത് കേരളത്തിൽ ആദ്യമല്ല. 2012 മുതൽ 2022 സെപ്‌തംബർ അഞ്ചുവരെ 201 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഇതിൽ നല്ലൊരുഭാഗം വാക്‌സിൻ എടുത്തവരാണ്. 2012ൽ മരിച്ച 13ൽ അഞ്ചുപേർ കൃത്യമായി വാക്‌സിൻ എടുത്തിരുന്നു. 2021ൽ 11 പേർ മരിച്ചതിൽ നാലുപേരും വാക്‌സിനും ഇമ്യൂണോ ഗ്ലോബുലിനും സ്വീകരിച്ചവരാണ്. എന്നിട്ടും ഈവർഷം മരിച്ച 21 ആളുകളിൽ ആറു മരണം എടുത്തുകാട്ടി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിലെ ലക്ഷ്യം വേറെയാണ്.
ഏകമാർഗം
വാക്സിൻ
പേവിഷബാധ ഏൽക്കാതിരിക്കാനുള്ള ഏകമാർഗം ആന്റിറാബിസ് വാക്‌സിനേഷനും ഇമ്യൂണോ ഗ്ലോബിൻ കുത്തിവയ്‌പുമാണ്. ഇതു രണ്ടും എടുത്തിട്ടും ചിലർ മരിക്കുന്നു. ഇത് മുതലാക്കിയാണ് ചിലർ അനാവശ്യഭീതി പരത്തുന്നത്. വാക്‌സിന് ഗുണമേന്മ കുറവാണെന്ന് വരെ പ്രചരിപ്പിക്കുന്നുണ്ട്. ഈ പരാതികളടക്കം വിദഗ്‌ധസമിതി അന്വേഷിക്കും. കടിച്ച നായയുടെ സ്രവം, നൽകിയ വാക്‌സിൻ, മരിച്ചവരിൽനിന്ന് ശേഖരിച്ച സാമ്പിൾ എന്നിവ ജനിതക പരിശോധനയ്‌ക്ക് വിധേയമാക്കും. റിപ്പോർട്ട് ഉടൻ എത്തും.
പ്രധാനം കടിയുടെ
സ്വഭാവം
വാക്‌സിൻ പ്രവർത്തിച്ചുതുടങ്ങുംമുമ്പേ റാബീസ് വൈറസ് തലച്ചോറിൽ എത്തിയാൽ മരണം സംഭവിക്കും. ഇതിനാലാണ് വൈറസിനു പുറമെ ഇമ്യൂണോ ഗ്ലോബിനും നൽകുന്നത്. തലച്ചോറിന് തൊട്ടടുത്തുള്ള മുഖം, കഴുത്ത്, കണ്ണ്, ചെവി എന്നിവയിലും ഞരമ്പുകൾ കൂടുതലുള്ളിടത്തും കടിയേറ്റാൽ ഇമ്യൂണോ ഗ്ലോബിനും ഫലിക്കണമെന്നില്ല. വെെറസ് അതിവേഗം തലച്ചോറിലെത്തും. മുറിവിന്റെ ആഴവും പ്രധാനഘടകമാണ്. കടിയേറ്റ രോഗിയെ എ, ബി, സി എന്നിങ്ങനെ തിരിച്ചാണ് ചികിത്സ. നായ നക്കിയതാണെങ്കിൽ എ. രക്തം പൊടിയാത്ത ചെറിയ കടി ബി.
മുറിവിൽനിന്ന് രക്തം പൊടിഞ്ഞാൽ കാറ്റഗറി സി.
സി വിഭാഗത്തിനാണ് വാക്‌സിനും ഇമ്യൂണോ ഗ്ലോബിനും നൽകുക. ബി ക്ക് വാക്‌സിൻ മതി. എ വിഭാഗത്തിന് വൃത്തിയായി കഴുകിയാൽ മതി.കീരി, പൂച്ച, പന്നി എലി തുടങ്ങിയവ കടിച്ചാലും മുറിവ് 15 മിനിറ്റ് സോപ്പ് ഉപയോഗിച്ച് കഴുകണം. പൈപ്പ് തുറന്ന് കഴുകുന്നതാകും ഉത്തമം. 85 ശതമാനം വൈറസിനെ നശിപ്പിക്കാം. ഡെറ്റോൾ പോലുള്ള ആന്റി സെപ്‌റ്റിക് ഉപയോഗിക്കുന്നതും നല്ലത്.
ആദ്യഡോസ് ഉടൻ
നായയുടെ ഉമിനീർ വഴിയാണ് വൈറസ് മനുഷ്യശരീരത്തിൽ എത്തുക. ഞരമ്പുകളിലൂടെ സഞ്ചരിക്കും. തലച്ചോറിൽ എത്തിയാൽ ഉമിനീർ ഗ്രന്ഥിയിൽ പെറ്റുപെരുകും. നാഡിവ്യൂഹത്തെ തകരാറിലാക്കും. സാധാരണ മണിക്കൂറിൽ ഒരു മില്ലിമീറ്ററാണ് ഇവയുടെ വേഗം. തലച്ചോറിൽ എത്താൻ ദിവസങ്ങളെടുക്കും. ഈ സമയത്താണ് വാക്‌സിനും ഇമ്യൂണോ ഗ്ലോബിനും എടുക്കേണ്ടത്. കടിയേറ്റ ദിവസം തന്നെ ആദ്യഡോസ് നൽകുക. (സീറോ ഡോസ്) മൂന്ന്, ഏഴ്, 28 എന്നീ ദിവസങ്ങളിൽ രണ്ട്, മൂന്ന്, നാല് ഡോസും സ്വീകരിക്കണം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..