23 April Tuesday

നീതിപൂർവമായ ലോകത്തെക്കുറിച്ചുള്ള ഒരു പച്ചക്കറി വിൽപ്പനക്കാരന്റെ അന്വേഷണങ്ങൾ

മിഥുൻ കുമാർ/പരിഭാഷ: രാജീവ് ചേലനാട്ട്Updated: Wednesday Jun 15, 2022

മിഥുൻ പച്ചക്കറിക്കടയിൽ


കോവിഡും നോട്ട്‌ നിരോധനവും കീറിപ്പറിച്ചു കളഞ്ഞ ജീവിതത്തെ വായനകൊണ്ടും കഠിന പ്രയത്നം കൊണ്ടും അതിജീവിച്ചതിന്റെ കഥയാണ്‌ മിഥുൻ കുമാറിന്റെ ജീവിതം. മുംബൈയിൽ ജനിച്ച ഈ ഉത്തർപ്രദേശുകാരൻ  തുടക്കത്തിൽ തീവ്രവലതുപക്ഷ ആശയങ്ങളിൽ വീണുപോയെങ്കിലും താമസിയാതെ അപകടം മനസിലാക്കി പുരോഗമന ചിന്താധാരയ്‌ക്കൊപ്പം ചേരുകയും ഇടതുസഹയാത്രികനായി മാറുകയുമായിരുന്നു. അപരമതം വംശം  ലിംഗം എന്നിവയോട്‌ തോന്നിയ അമർഷം പിന്നീട്‌ മനസിൽ നിന്നും അരിഞ്ഞുകളയുകയായിരുന്നു മുംബൈ ദാദറിൽ  പച്ചക്കറിക്കട നിടത്തിയിരുന്ന ഈ ചെറുപ്പക്കാരൻ. ഒടുവിൽ ചാതുർവർണ്യവാദത്തെ  ബ്രാഹ്‌മണ്യത്തിന്റെ അഗ്നികുണ്ഡത്തിൽ തന്നെ ചാമ്പലാക്കി  ഇതരജാതിയിൽ പെട്ട പെൺകുട്ടിയെ താലികെട്ടുകയും ചെയ്‌തു. വായനയാണ്‌ അത്തരമൊരു വിപ്ലവകരമായ തീരുമാനത്തിലേക്ക്‌ മിഥുൻകുമാറിനെ എത്തിച്ചത്‌.

(പി സായ്‌നാഥിന്റെ നേതൃത്വത്തിലുള്ള ‘പാരി ഇന്ത്യ’യിൽ (People’s Archive of Rural India) വന്ന ലേഖനത്തിന്റെ മലയാളം പരിഭാഷ)


2020ൽ കോവിഡിനെത്തുടർന്നുള്ള അടച്ചുപൂട്ടലിൽ മുത്തച്ഛൻ വീണ് കാലൊടിഞ്ഞു എന്ന വാർത്ത നാട്ടിൽ നിന്നെത്തി. കൊറോണ കാരണം, സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരൊന്നും ഉണ്ടായിരുന്നില്ല. ചുറ്റുമുള്ള സ്വകാര്യ ക്ലിനിക്കുകളൊക്കെ അടയ്‌ക്കുകയും ചെയ്തിരുന്നു. പൊട്ടിയ കാലിന് ചുറ്റും പ്ലാസ്റ്ററൊക്കെയിട്ട് വീട്ടിൽത്തന്നെ മൂപ്പരെ പരിചരിച്ചു. പക്ഷേ ഇടയ്‌ക്കിടയ്‌ക്ക്‌ പനിയും അസഹ്യമായ വേദനയും വന്ന് മുത്തച്ഛൻ ഉറക്കെ നിലവിളിക്കാൻ തുടങ്ങി. ദിവസംപ്രതി ക്ഷീണിച്ചുവന്നു. ഒടുവിൽ കഴിഞ്ഞ വർഷം മെയ്‌ മാസം മുത്തച്ഛൻ മരിച്ചു.

മിഥുൻ കുമാർ പച്ചക്കറി മാർക്കറ്റിൽ

മിഥുൻ കുമാർ പച്ചക്കറി മാർക്കറ്റിൽ


ആ സമയത്ത് ഞാൻ മുംബൈയിലായിരുന്നു. ഒരു കൊടുങ്കാറ്റ് വീശിയതുപോലെ രാജ്യമാകെ സ്തംഭിച്ചുനിൽക്കുകയാണ്‌.  മഹാവ്യാധിയെക്കുറിച്ചുള്ള ഭയം വർധിക്കുമ്പോൾത്തന്നെ തെരുവിൽ, പൊലീസുകാർ ആൾക്കൂട്ടങ്ങൾക്കുനേരെ ലാത്തിവീശുന്നുമുണ്ടായിരുന്നു. എല്ലാവരുടേയും വരുമാനവും നിലച്ചു.

കുടിയേറ്റക്കാരൊക്കെ അവരവരുടെ ഗ്രാമങ്ങളിലേക്ക് പോകാൻ തുടങ്ങി. ഞാൻ മുംബൈയിൽത്തന്നെ തങ്ങി. പച്ചക്കറി വില്പനയായിരുന്നു എനിക്ക്. ഞങ്ങളുടെ തൊഴിലിന് തടസ്സമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, മുത്തച്ഛൻ മരിച്ചു എന്നറിഞ്ഞപ്പോൾ ഉത്തർപ്രദേശിലെ ജൗൻപുർ ജില്ലയിലെ ഗ്രാമത്തിലേക്ക് പോകാൻ ഞാൻ ആഗ്രഹിച്ചു. മൂപ്പരുമായി ഒരു പ്രത്യേക അടുപ്പമുണ്ട് എനിക്ക്. മാത്രമല്ല, അമ്മയൊഴിച്ച് അവിടെ വേറെയാരും സഹായത്തിനുണ്ടായിരുന്നതുമില്ല. ബുദ്ധിമുട്ടുള്ള സമയമായിരുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും വരുന്ന വാർത്തകൾ അത്രയ്‌ക്ക്‌ മോശമായിരുന്നു. നാട്ടിലേക്ക് നടന്നുപോവുകയായിരുന്ന ചില തൊഴിലാളികൾ ക്ഷീണിച്ച് രാത്രിയിൽ റെയിൽപാളത്തിൽ കിടന്നുറങ്ങുമ്പോൾ വണ്ടി കയറി മരിച്ച സംഭവമുണ്ടായല്ലോ. വെള്ളവും ആഹാരവുമില്ലാതെ ഒരമ്മ ഒരു കൈക്കുഞ്ഞിനെയുമെടുത്ത് നടക്കുന്നതും കാണാനിടയായി. ഞാൻ അടുത്തുള്ള വെസ്റ്റ് അന്ധേരി റെയിൽവേ സ്റ്റേഷനിലേക്ക് പോയി.

നാട്ടിലേക്കുള്ള വണ്ടികളുടെ കാര്യം അന്വേഷിക്കാൻ. അലഹബാദിലേക്ക് വണ്ടിയൊന്നും പോവുന്നില്ലെന്ന് അറിഞ്ഞു. ഗ്രാമത്തിലെത്തണമെങ്കിൽ അലഹബാദിൽനിന്ന് പിന്നെയും ഒരു 70 കിലോമീറ്റർ പോണം. (ഇപ്പോൾ അലഹബാദ് എന്നല്ല പ്രയാഗ്‌രാജ് എന്നാണ് പേര്). വാരാണസിയിലെ ഒരു തീവണ്ടിയിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടുകിട്ടിയെന്നും യു പി യിലേക്ക് പോകേണ്ടിയിരുന്ന ഒരു ട്രെയിൻ ഒഡിഷയിലേക്ക് പോയെന്നുമൊക്കെ കേട്ടു. ഇതൊക്കെ കേട്ട് ആകെക്കൂടി മനസുമടുത്തു. വേണമെങ്കിൽ ടാക്‌സിയിൽ പോകാമായിരുന്നു. പക്ഷേ 40,000 മുതൽ 50,000 രൂപ വരെ കൊടുക്കണം. എനിക്കത് തീരെ താങ്ങാനാവുമായിരുന്നില്ല. അതുകൊണ്ട് പോക്ക് ഒഴിവാക്കി. അന്ത്യകർമങ്ങൾക്കായി മുത്തച്ഛനെ അലഹബാദിലെ ഝാൻസി പട്ടണത്തിലേക്ക് കൊണ്ടുപോയി. വാഹനങ്ങൾ റോഡിൽ ഇറങ്ങാൻ സമ്മതിച്ചിരുന്നില്ല എന്ന് അമ്മ പറഞ്ഞു.

പൊലിസ് ചോദ്യങ്ങൾ ചോദിച്ച് വലച്ചു. പല ഘാട്ടുകളിലും ശവസംസ്‌കാരം നിരോധിച്ചിരുന്നു. എന്തായാലും മുത്തച്ഛന്റെ ക്രിയകളൊക്കെ ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു. ഞാൻ ജനിച്ചത് മുംബൈയിലായിരുന്നുവെങ്കിലും കുട്ടിക്കാലം ജൗൻപൂരിലായിരുന്നു. പഠിച്ചതും അവിടെത്തന്നെ. 15 വയസ്സിലോ മറ്റോ 1975ലാണ് എന്റെ അച്ഛൻ മുംബൈയിലെത്തിയത്. മുംബൈയിലേക്ക് മാറുന്നത് എളുപ്പമായിരുന്നില്ല അച്ഛന്. ജനിച്ച് വലിയ താമസമില്ലാതെ അമ്മയെ നഷ്ടപ്പെട്ട ആളാണ് എന്റെ അച്ഛൻ. തൊഴിലെന്ന് പറയാൻ, മറ്റുള്ളവരുടെ പാടത്ത് പണിയെടുക്കുകയായിരുന്നു അച്ഛന്റെ അച്ഛൻ, എന്റെ മുത്തച്ഛൻ. അതിനുപുറമേ മൺപാത്രങ്ങളും ഓടുകളുമൊക്കെ ഉണ്ടാക്കുമായിരുന്നു അദ്ദേഹം. വേറെ പണിയൊന്നുമില്ല. മറ്റുള്ളവരുടെ പാടത്ത് പണിചെയ്താൽ, കുടുംബം പോറ്റാനുള്ള വകയൊന്നും കിട്ടിയിരുന്നില്ല. വസ്ത്രമെന്ന് പറയാൻ, അരയിൽ നഗ്നത മറയ്‌ക്കാൻ ഒരു തുണി മാത്രമാണ് കുടുംബത്തിലെ ആണുങ്ങൾക്കുണ്ടായിരുന്നത്.

ഒരു ചെറിയ കഷ്‌ണം മുണ്ട്. കഴിക്കാൻ അരിയും ഗോതമ്പുമൊന്നും ഉണ്ടായിരുന്നില്ല. അടുത്തുള്ള പറമ്പുകളിൽനിന്ന് കിട്ടുന്ന ചെറുധാന്യങ്ങൾ, ചോളം, ഉരുളക്കിഴങ്ങ്, മഹുവ (ഇലിപ്പ് എന്നും പറയുന്ന ഒരുതരം ഫലവർഗം), ഇതൊക്കെയായിരുന്നു ആഹാരം.
ചെയ്യുന്ന കഠിനാധ്വാനത്തിന് ചിലപ്പോൾ പൈസപോലും കിട്ടിയിരുന്നില്ല മുത്തച്ഛന്. മൂപ്പരുടെ പൂർവികന്മാരുണ്ടാക്കിയ കടം ബാക്കിയാണെന്നും അത് തിരിച്ചടയ്‌ക്കേണ്ടത് മുത്തച്ഛന്റെ ബാധ്യതയാണെന്നുമൊക്കെയാണ് മറുപടി കിട്ടുക. ‘നിങ്ങളുടെ മുത്തച്ഛൻ ഇത്ര കടം വരുത്തി, അങ്ങേരുടെ മുത്തച്ഛൻ ഇത്ര കടം തിരിച്ചുതരാനുണ്ടായിരുന്നു.’ ആരുടെയൊക്കെ വീട്ടിലാണ് മുത്തച്ഛൻ ജോലി ചെയ്തിരുന്നത് എന്നൊന്നും പറയേണ്ട കാര്യമില്ലല്ലോ.

ആർക്കൊക്കെയാണ് ഭൂമി സ്വന്തമായുണ്ടായിരുന്നത്, ആരൊക്കെയാണ് പണിയെടുത്തിരുന്നത് എന്നൊന്നും. കുറച്ച് വലുതായപ്പോൾ, മുത്തച്ഛൻ പണിയെടുത്തിരുന്ന കുടുംബത്തിന്റെ കൂടെ എന്റെ അച്ഛനും ജീവിക്കാൻ തുടങ്ങി. അമ്മയില്ലാത്തതിനാലും മുത്തച്ഛൻ പണിസ്ഥലത്തായതിനാലും അച്ഛനെയും അച്ഛന്റെ ഏട്ടനെയും നോക്കാൻ വേറെയാരും ഉണ്ടായിരുന്നില്ല. വീട്ടുകാർ ഏൽപ്പിക്കുന്ന പണിയും പാടത്തെ പണിയുമൊക്കെ ചെയ്ത് അച്ഛൻ അവിടെ കഴിഞ്ഞുകൂടി. പണിയൊന്നുമില്ലാത്ത സമയത്ത് പശുക്കളെയും എരുമകളെയും പറമ്പുകളിൽ മേയ്‌ക്കാൻ കൊണ്ടുപോകണം. ഇതിനൊക്കെ കൂലിയായി ഭക്ഷണം മാത്രം കിട്ടും. നാടുവിടുന്ന കാര്യവും തൽക്കാലം ആലോചിക്കാൻ പറ്റുമായിരുന്നില്ല.

മിഥുൻ കുമാർ

മിഥുൻ കുമാർ

ഞങ്ങളുടെ ഒരു അയൽക്കാരൻ 1970ൽ മുംബൈയിലെത്തി പഴം വില്പന തുടങ്ങിയിരുന്നു. അയാളുടെ സഹായത്തോടെ എന്റെ വല്യച്ഛൻ (അച്ഛന്റെ മൂത്ത സഹോദരൻ) രണ്ടുവർഷത്തിനുശേഷം മുംബൈയിലെത്തി ആ കച്ചവടത്തിൽ ചേർന്നു. പിന്നീടദ്ദേഹം സ്വന്തമായി പഴങ്ങൾ വിൽക്കുന്ന കച്ചവടം തുടങ്ങി. മൂപ്പർ കുറച്ച് പൈസയൊക്കെയായി നാട്ടിൽ വന്നപ്പോഴാണ് ഞങ്ങളുടെ വീട് ഒന്ന് പച്ച പിടിച്ചത്. മുംബൈയിലേക്ക് തിരിച്ചുപോയപ്പോൾ വല്യച്ഛൻ എന്റെ അച്ഛനേയും കൂടെ കൂട്ടി. ഇതറിഞ്ഞപ്പോൾ, അച്ഛൻ ജോലി ചെയ്തിരുന്ന വീട്ടുകാർ മുംബൈയിലെ ആ അയൽക്കാരനുമായി ബഹളംവെച്ചു. ‘ഞങ്ങളുടെ ആളെ’ വഴി പിഴപ്പിക്കുന്നു, ഗൂഢാലോചന നടത്തുന്നു എന്നൊക്കെയായിരുന്നു ആരോപണങ്ങൾ. വഴക്കുമൂത്ത് കൈയാങ്കളി വരെ എത്തി.

രണ്ട് കുടുംബങ്ങൾക്കും ഭീഷണിയൊക്കെ ഉണ്ടായി. പക്ഷേ എല്ലാവരും തീരുമാനിച്ചുറച്ചതിനാൽ, അവർ മുംബൈയിലേക്ക് പോയി. അടിമപ്പണി അവസാനിപ്പിക്കാനുള്ള ആദ്യത്തെ ചുവടുവയ്‌പായിരുന്നു അത്. സ്വാതന്ത്ര്യം കിട്ടിയ ഒരു രാജ്യത്ത് പത്തമ്പത് കൊല്ലം മുമ്പാണ് ഇതെല്ലാം നടന്നതെന്ന് ഓർക്കുമ്പോൾ ഇപ്പോഴും നമുക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നും.

കുറച്ചുകാലം വല്യച്ഛന്റെ കൂടെ ജോലി ചെയ്തതിനുശേഷം അച്ഛൻ സ്വന്തമായി കട തുടങ്ങി. ചുറ്റുപാടുകളൊക്കെ ഒന്ന് മെച്ചപ്പെട്ടപ്പോൾ നാട്ടിൽ ഒരു കല്യാണം ഉറപ്പിച്ചു. അമ്മ കുറച്ചുകാലം ഗ്രാമത്തിൽ തങ്ങിയെങ്കിലും പിന്നീട് ഇടയ്‌ക്കിടയ്‌ക്ക്‌ ഗ്രാമത്തിലും മുംബൈയിലുമായി ജീവിക്കാൻ തുടങ്ങി. കുറച്ച് മാസങ്ങൾ മുംബൈയിൽ അച്ഛനോടൊത്ത് കഴിഞ്ഞ് നാട്ടിലേക്ക് പോവും. ഞാൻ ജനിക്കുന്നത് 1990ലാണ്. മുംബൈയിലെ ജുഹു ഭാഗത്തുള്ള കൂപ്പർ ആശുപത്രിയിൽ.

അമ്മയുടെ കുടുംബം അല്പം ധനസ്ഥിതിയുള്ള കൂട്ടത്തിലായിരുന്നു. സ്വന്തമായി കുറച്ച് സ്ഥലമുണ്ടായിരുന്നു അമ്മയുടെ അച്ഛന്. എന്റെ അമ്മയുടെ സഹോദരന്മാർ (അമ്മാവന്മാർ) രണ്ടുപേരും പഠിപ്പുള്ളവരായിരുന്നു. 40 കൊല്ലം മുമ്പ്, പന്ത്രണ്ടാം ക്ലാസു വരെ പഠിക്കുക എന്നൊക്കെ പറഞ്ഞാൽ വലിയ കാര്യമാണ്. അതിനും പുറമേ, അവരുടെ രാഷ്ട്രീയ വീക്ഷണവും ആശയങ്ങളും കാഴ്ചപ്പാടും ഒക്കെ ആധുനികമായിരുന്നു. പക്ഷേ പിതൃമേധാവിത്തമുള്ള സമൂഹത്തിൽ, പുരുഷന്മാരുടെ കാര്യത്തിൽ എത്ര മെച്ചമുണ്ടായാലും സ്ത്രീകളുടെ ദുരിതത്തിന് ഒരവസാനവുമുണ്ടായിരുന്നില്ല. അമ്മയും സഹോദരിമാരും നാത്തൂന്മാരും ഒക്കെ പാടത്ത് പണിയെടുത്തായിരുന്നു ജീവിച്ചിരുന്നത്.

എന്റെ അമ്മ അതിനുമുൻപ് ഒരു വിവാഹം കഴിച്ചിരുന്നു. അവരുടെ അതേ ധനസ്ഥിതിയുള്ള മറ്റൊരു കുടുംബത്തിലേക്ക്. പക്ഷേ കുറച്ചുകാലം കഴിഞ്ഞപ്പോൾ അമ്മ അവരുടെ അച്ഛനമ്മമാരുടെ വീട്ടിലേക്ക് തിരിച്ചുവന്നു. വിശദാംശങ്ങളൊന്നും എനിക്കറിയില്ലെങ്കിലും, അമ്മയുടെ ത്വക്‌രോഗം മൂലമാണ് ആ ബന്ധം പിരിഞ്ഞതെന്നാണ് എനിക്കറിയാൻ കഴിഞ്ഞത്. ഞാൻ അന്വേഷിക്കാനൊന്നും പോയില്ല. കുറച്ച് വർഷങ്ങൾ അമ്മ, വീട്ടുകാരുടെ കൂടെ കഴിഞ്ഞു. പിന്നെയാണ് അച്ഛനെ വിവാഹം കഴിച്ചത്. കാരണം വളരെ ലളിതമാണ്. എന്തൊക്കെയായാലും, തങ്ങളേക്കാൾ മെച്ചപ്പെട്ട ഒരു കുടുംബത്തിൽനിന്നുള്ള ആലോചന ഒഴിവാക്കേണ്ട ആവശ്യം അച്ഛന്റെ വീട്ടുകാർക്കുണ്ടായിരുന്നില്ല എന്നതുതന്നെ.

ഞാൻ ജനിക്കുന്നതുവരെ അച്ഛന്റെ കട നന്നായി നടന്നിരുന്നു. പക്ഷേ പിന്നീട് ചില പ്രശ്നങ്ങളിൽപ്പെട്ട് കട നഷ്ടപ്പെട്ടപ്പോൾ ഒരു വാടകമുറിയിൽ കച്ചവടം പുതുതായി തുടങ്ങേണ്ടിവന്നു. ഒടുവിൽ അഞ്ച് മക്കളായതോടെ, അമ്മയുടെ മുംബൈയിലേക്കുള്ള വരവ് നിന്നു. മുത്തച്ഛന്റെ കൂടെ പങ്കാളിത്തവ്യവസ്ഥയിൽ ഗ്രാമത്തിൽത്തന്നെ കൃഷിപ്പണിയിലിറങ്ങി അമ്മ.

ജൗൻപൂരിലെ ഗ്രാമത്തിൽ മിഥുനിന്റെ അമ്മ കൃഷിപ്പണിയിൽ

ജൗൻപൂരിലെ ഗ്രാമത്തിൽ മിഥുനിന്റെ അമ്മ കൃഷിപ്പണിയിൽ

മൺപാത്രങ്ങളുണ്ടാക്കാനുള്ള മണ്ണ് കുഴയ്‌ക്കാനും അമ്മ സഹായിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ വർധിച്ചതോടെ കുടുംബത്തിൽ ചില അസ്വാരസ്യങ്ങൾ ആരംഭിക്കുകയും അമ്മ, അഞ്ച് മക്കളോടൊപ്പം മറ്റൊരു വീട്ടിലേക്ക് താമസം മാറ്റുകയും ചെയ്തു. ഒരു ചെറിയ വീടും, അല്പം പാത്രങ്ങളും കുറച്ച് ധാന്യങ്ങളുമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല അമ്മയുടെ കൈയിൽ. പക്ഷേ അമ്മയുടെ സഹോദരന്മാർ പണം തന്ന് സഹായിക്കുകയും തുടക്കത്തിൽ ഞങ്ങൾക്ക് മാസാമാസം റേഷൻ തന്ന് സഹായിക്കുകയും ചെയ്തു. ജാതിയിൽ മുന്തിയ ചില ഹിന്ദുക്കളുടെ പറമ്പുകളിൽ അമ്മ, പങ്കാളിത്ത വ്യവസ്ഥയിൽ ജോലി ചെയ്യാനും തുടങ്ങി. അതോടെ, രണ്ടുമൂന്ന് കൊല്ലത്തിനുള്ളിൽ വീട്ടിൽ ഭക്ഷണത്തിന് ക്ഷാമമില്ലെന്ന അവസ്ഥ വന്നു. മറ്റ് ചില വീടുകളിൽ അമ്മ പണിക്ക് പോകാനും തുടങ്ങി.

അമ്മയുടെ കഠിനാധ്വാനം കൊണ്ടാണ് ഭക്ഷണത്തിനും വസ്ത്രത്തിനും ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടില്ലാതായത്.പിറ്റേത്തവണ അച്ഛൻ വന്നപ്പോൾ അമ്മ എന്നെ അച്ഛന്റെ കൂടെ മുംബൈയിലേക്കയച്ചു. 1998‐99 ലോ മറ്റോ ആണ് അത്. എനിക്കന്ന് എട്ടോ ഒമ്പതോ വയസ്സുമാത്രം. എന്റെ ഉഴപ്പലൊക്കെ മാറ്റി ഞാൻ അച്ഛനെ സഹായിക്കുമെന്ന് അമ്മ പ്രതീക്ഷിച്ചിരുന്നു. അതേസമയം, അച്ഛനാകട്ടെ കട ഓരോരോ സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടുമിരുന്നു. ഒന്നുകിൽ കച്ചവടം മോശമായിരുന്നിരിക്കാം. അതല്ലെങ്കിൽ ബിഎംസിയുടെ (ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ) അതിരുകവിഞ്ഞ ശല്യം കൊണ്ടായിരിക്കാം. സ്ഥിരമായ ഒരു സ്ഥലമില്ലാതായി. ആളുകളുടെ നിർബന്ധത്തിന് വഴങ്ങി അച്ഛൻ എന്നെ ഒരു മുനിസിപ്പൽ സ്‌കൂളിൽ ചേർത്തു. മൂന്നാം ക്ലാസിലേക്ക്. പുതിയ കുട്ടികളെ പരിചയപ്പെട്ടു. സ്‌കൂളിനോട് വീണ്ടും ഇഷ്ടം തോന്നിത്തുടങ്ങുകയും ചെയ്തു.

 അച്ഛൻ രാവിലേത്തന്നെ പച്ചക്കറിച്ചന്തയിലേക്ക് പോവും. ഞാൻ പാലും ബിസ്‌കറ്റുമൊക്കെ കഴിച്ച്, കുറച്ച് ചില്ലറയുമെടുത്ത് രാവിലെ 7 ആവുമ്പോഴേക്കും സ്‌കൂളിലേക്കും പോവും. 10 മണിക്ക് സ്‌കൂൾ കാന്റീനിൽ കിട്ടുന്ന വടയോ സമൂസയോ കഴിക്കും. ഉച്ചയ്‌ക്ക്‌ തിരിച്ചുവന്ന്, അച്ഛൻ പറഞ്ഞു തന്നതുപോലെ മണ്ണെണ്ണ അടുപ്പിൽ ഭക്ഷണം പാചകം ചെയ്യും. ചോറും പരിപ്പുകറിയും എന്തെങ്കിലും കിച്ചടിയും ഉണ്ടാക്കാൻ അച്ഛൻ പഠിപ്പിച്ചിരുന്നു. ഒരു ഒമ്പതുവയസ്സുകാരനെക്കൊണ്ട് ആവുന്ന വിധം ഞാൻ പാചകം ചെയ്യാറുണ്ടായിരുന്നു. ചിലപ്പോൾ ചോറിൽ വെള്ളം കൂടും. അല്ലെങ്കിൽ അടി കരിയും. അല്ലെങ്കിൽ പാതി മാത്രം വെന്തിട്ടുണ്ടാവും. ഞാൻ ഭക്ഷണം ഒരു പാത്രത്തിലാക്കി ബെസ്റ്റിന്റെ ബസ്സ് പിടിച്ച് അഞ്ച് കിലോമീറ്റർ അപ്പുറത്തുള്ള അച്ഛന്റെ കടയിലെത്തിക്കും. ഭക്ഷണം കഴിക്കുമ്പോൾത്തന്നെ അച്ഛൻ എന്നോട് മിക്കവാറും കയർക്കും. “നീ ഇതെന്താണ് ഉണ്ടാക്കിയത്. ഇങ്ങനെ ഉണ്ടാക്കാനാണോ ഞാൻ പഠിപ്പിച്ചത്.  നീ എല്ലാം നശിപ്പിച്ചു” അങ്ങനെയെന്തെങ്കിലും ചീത്ത കേൾക്കേണ്ടിവരും.

ഉച്ചയ്ക്ക് അച്ഛൻ നടപ്പാതയിലെ നിലത്ത് കിടന്ന് ഉറങ്ങുന്ന സമയത്ത്‌ ഞാൻ കട നോക്കുകയും ചെയ്യും. അച്ഛൻ ഉണർന്നാൽ, ഞാൻ നേരെ അടുത്തുള്ള തെരുവുകളിൽ നാരങ്ങയും മല്ലിയിലയും വിൽക്കാനിറങ്ങും. ഇടത്തേ കൈയിൽ മല്ലിയില തൂക്കിയിട്ട്, ഇരുകൈയിലും നാരങ്ങയും പിടിച്ചാണ് തെരുവുകളിൽ വിൽക്കാനിറങ്ങുക. ദിവസത്തിൽ 50 രൂപയോ 80 രൂപയോ അങ്ങനെ സമ്പാദിക്കും. അങ്ങനെ ഒരു രണ്ടുരണ്ടര കൊല്ലം പോയി. പിന്നെ ഒരു ദിവസം അച്ഛന് പെട്ടെന്ന് ഗ്രാമത്തിലേക്ക് മടങ്ങേണ്ടിവന്നു. അപ്പോൾ എനിക്കും തിരിച്ചുപോകാതെ പറ്റില്ലെന്നായി. അങ്ങനെ, സ്‌കൂൾ ജീവിതം അഞ്ചാം ക്ലാസോടെ അവസാനിച്ചു.

ഇത്തവണ അമ്മ എന്നെ നാട്ടിൽത്തന്നെ പിടിച്ചുവച്ചു. വിദ്യാഭ്യാസം ആവശ്യമാണെന്നും മക്കളിൽ ചുരുങ്ങിയത് ഒരാളെങ്കിലും പഠിച്ചിരിക്കണമെന്നും അവരാഗ്രഹിച്ചു. മുംബൈയിലെ എന്റെ ബുദ്ധിമുട്ടുകൾ ആലോചിച്ചിട്ടുമാവാം ആ തീരുമാനം. എന്റെ ആഗ്രഹമെന്തെന്ന് ചോദിക്കാൻ അമ്മ മിനക്കെട്ടതുമില്ല. എന്റെ നന്മ മാത്രമായിരുന്നു അവരുടെ മനസ്സിൽ.അമ്മാവന്റെ വീട്ടിലെ അന്തരീക്ഷം പഠിക്കാൻ കൂടുതൽ അനുയോജ്യമായിരുന്നു. അതുകൊണ്ട് അമ്മ തന്റെ സഹോദരനോട് പറഞ്ഞ് എന്നെ അവിടെ നിർത്തി. പതിനൊന്നാം വയസ്സുമുതൽ. അമ്മാവന്റെ കുട്ടികളൊക്കെ സ്‌കൂളിൽ പോവുന്നുണ്ടായിരുന്നു. പഠിക്കാൻ അത്തരമൊരു പശ്ചാത്തലം കിട്ടുന്നത് ആദ്യമായിട്ടായിരുന്നു. കമ്യൂണിസ്റ്റ് പാർടിയുമായി ബന്ധമുള്ളവരായിരുന്നു എന്റെ അമ്മാവന്മാർ. അതിനാൽ എനിക്ക് ചുറ്റും ഒരു രാഷ്ട്രീയ അന്തരീക്ഷമുണ്ടായിരുന്നു. അവിടെ വച്ചാണ് ചില രാഷ്ട്രീയപ്പാർടികളുടെ പേരും പ്രാദേശിക നേതാക്കന്മാരുടെ പേരും ഞാനാദ്യമായി കേട്ടുതുടങ്ങുന്നത്.

ഒരു ദിവസം ഉച്ചയ്‌ക്ക്‌ ഒരു അയൽക്കാരൻ ഞങ്ങൾ അമ്മാവനെന്നും മറ്റുള്ളവർ സഖാവെന്നും വിളിക്കുന്ന ഒരാൾ ഒരു കെട്ട് ചുവന്ന കൊടികളുമായി വീടിന്റെ വാതിൽപ്പടിയിൽ വന്നു. ചോദിച്ചപ്പോൾ ഇത് കമ്യൂണിസ്റ്റ് പാർടിയുടെ കൊടിയാണെന്ന് മൂപ്പർ എന്നോട്‌ പറഞ്ഞു – കർഷകരുടേയും തൊഴിലാളികളുടേയും കൊടിയാണത്രെ. സർക്കാർ നയങ്ങൾക്കെതിരേ ഒരു പ്രകടനത്തിന് പോവുകയായിരുന്നു അവർ. സർക്കാരിനെപ്പോലും വേണ്ടിവന്നാൽ എതിർക്കാമെന്ന് അന്നാണ് ആദ്യമായി ഞാൻ മനസ്സിലാക്കുന്നത്.

2008ൽ പന്ത്രണ്ടാം ക്ലാസ്‌ ജയിച്ചപ്പോൾ ഒരു പോളിടെക്‌നിക്‌ ഡിപ്ലോമ കോഴ്സിനുള്ള പ്രവേശനപ്പരീക്ഷയ്‌ക്ക്‌ തയാറെടുക്കാൻ അമ്മാവൻ നിർദേശിച്ചു. പക്ഷേ, വീട്ടിലെ സ്ഥിതി പഴയതുപോലെയല്ലെന്ന് അമ്മ നിരുത്സാഹപ്പെടുത്തിയെങ്കിലും അമ്മാവൻ എന്റെ പേരിൽ അപേക്ഷ കൊടുത്തു. ആദ്യത്തെ തവണ നന്നായി ചെയ്യാൻ പറ്റിയില്ലെങ്കിലും അടുത്ത കൊല്ലം ഞാൻ വീണ്ടും ശ്രമിച്ചു.

അക്കൊല്ലം നന്നായി ശ്രമിച്ച് നല്ല മാർക്ക് നേടി ഞാൻ സർക്കാർ കോളേജിൽ ചേർന്നു. 6000 രൂപയായിരുന്നു ഒരു കൊല്ലത്തെ ഫീസ്. വീണ്ടും അമ്മയുടെ ഉപദേശം ആരാഞ്ഞു. അമ്മ വീണ്ടും പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്. പക്ഷേ, ‘നമുക്ക് നോക്കാം’  എന്ന് അമ്മാവൻ പറഞ്ഞു. സഹോദരിമാർ വളരുകയാണെന്നും അച്ഛന് പണ്ടത്തെയത്ര വരുമാനമില്ലെന്നും അമ്മ ആവർത്തിച്ചു. അമ്മ പറഞ്ഞത് ശരിയായിരുന്നു. പഠിക്കുന്നതിനുവേണ്ടി മൂന്നുനാലു കൊല്ലം മാറ്റിവെക്കാനുള്ള സാഹചര്യമില്ലായിരുന്നു. ആ സ്വപ്നം ഉപേക്ഷിക്കാൻ ഞാൻ ഒടുവിൽ തീരുമാനിച്ചു.

അതിനുശേഷം പലപ്പോഴും ഞാൻ സൈക്കിളെടുത്ത് ഗ്രാമത്തിൽനിന്ന് ദൂരെയുള്ള സ്ഥലങ്ങളിൽ പോയി ജോലിയന്വേഷിക്കാൻ തുടങ്ങി. എന്നെ ആരും തിരിച്ചറിയാത്ത സ്ഥലങ്ങളിലേക്കാണ് ഞാൻ പോയിരുന്നത്. പരിചയമുള്ളവരുടെയടുത്ത് പോയി ജോലി ചോദിക്കാൻ എനിക്ക് മടിയായിരുന്നു. അതിനിടയിൽ ഒരു ട്യൂഷൻ ജോലി തരപ്പെട്ടു. രണ്ടുമൂന്ന് മാസം കഴിഞ്ഞപ്പോൾ മുഴുവൻ ശമ്പളവും അവർ തരുന്നില്ലെന്ന് മനസ്സിലായി. ഞാനത് വിട്ടു.

വീണ്ടും മുംബൈയിലേക്ക് പോയാലോ എന്നായി ചിന്ത.അച്ഛനും അവിടെയുണ്ടായിരുന്നതിനാൽ എന്തെങ്കിലും ജോലി കിട്ടാതിരിക്കില്ലെന്ന് എനിക്ക് തോന്നി. അമ്മയും സമ്മതം മൂളി. അങ്ങനെ ഒടുവിൽ വല്യച്ഛനെ മുംബൈയിലേക്ക് ആദ്യം കൊണ്ടുപോയ അതേ അയൽക്കാരന്റെ മകനൊടൊപ്പം ഞാനും മുംബൈയിലേക്ക് വണ്ടി കയറി. മുംബൈയിലെ പടിഞ്ഞാറൻ അന്ധേരിയിൽ,  പച്ചക്കറിക്കടയുടെ മുമ്പിലുള്ള നടപ്പാതയുടെ ഒരു മൂലയിലായിരുന്നു അച്ഛന്റെ ഉറക്കവും ഭക്ഷണം പാകം ചെയ്യലും. അച്ഛനോടൊപ്പം അവിടെ താമസിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. ഒരു പാൽക്കടയിൽ ജോലി കിട്ടി.

കടയുടെ മേൽനോട്ടവും ഇടയ്‌ക്ക്‌ ചില സ്ഥലങ്ങളിൽ സാധനമെത്തിക്കലുമായി കടയിൽ താമസിച്ച് പണിയെടുക്കാമെന്ന് ഉടമസ്ഥൻ പറഞ്ഞു. മാസത്തിൽ എല്ലാ ദിവസവും പണിയെടുക്കണം. അവധിയൊന്നുമില്ല. 1,800 രൂപ ശമ്പളം. ഞാനാ പണി സ്വീകരിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കാലിൽ നീരുവന്ന് നല്ല വേദന തുടങ്ങി. ഇരിക്കുമ്പോൾ മാത്രം അല്പം ആശ്വാസം കിട്ടും. 20 ദിവസം അങ്ങനെ ജോലിയെടുത്തു. ആ മാസത്തോടെ ഞാൻ ജോലി വിടുകയാണെന്ന് മുതലാളിയെ അറിയിച്ചു.

വീണ്ടും ജോലി അന്വേഷണം തുടങ്ങി. താമസിക്കാൻ സ്ഥിരമായൊരു സ്ഥലമില്ലാതെ, രാവിലെ ജോലി തിരക്കിയും രാത്രി കടയുടെ പുറത്തോ ഏതെങ്കിലും ബസ് സ്റ്റോപ്പിലോ ഉറങ്ങിയും ദിവസങ്ങൾ കഴിച്ചുകൂട്ടി. ഒടുവിൽ, ഒരു ലോട്ടറിക്കടയിൽ ജോലി കിട്ടി. ആളുകൾ ലോട്ടറിയിൽ പന്തയം വെക്കുന്ന ഒരു സ്ഥലമായിരുന്നു അത്. ഒരു ബോർഡിൽ അക്കങ്ങൾ എഴുതുകയായിരുന്നു ജോലി. ദിവസം 80 രൂപവെച്ച് കിട്ടും. ഒരിക്കൽ എന്റെ മുതലാളി തന്നെ ബെറ്റ് വച്ച് ഏകദേശം ഏഴോ എട്ടോ ലക്ഷം രൂപ നശിപ്പിച്ചു. രണ്ട് ദിവസം കട അടഞ്ഞുകിടന്നു. മൂന്നാമത്തെ ദിവസം ഞാനറിഞ്ഞു, എന്റെ മുതലാളിയെ അയാളുടെ മുതലാളി തല്ലിയെന്ന്. മറ്റൊരാൾ ഏറ്റെടുക്കാൻ വന്നാലേ ഇനി കട തുറക്കൂ എന്നും. ആരും ഏറ്റെടുക്കാൻ പുതുതായി വന്നില്ല. എനിക്ക് കിട്ടാനുണ്ടായിരുന്ന 1000 രൂപയും വെള്ളത്തിലായി. ഞാൻ വീണ്ടും ജോലി അന്വേഷിച്ച് തെരുവിലും.

അച്ഛന്റെ കാലിന് പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. കട ഞാൻ നോക്കിനടത്തിക്കൊള്ളാമെന്ന് ഉറപ്പുകൊടുത്തു. അച്ഛനോട് നാട്ടിൽ പോയി ചികിത്സയും വിശ്രമവുമെടുക്കാൻ പറഞ്ഞു. ആദ്യമൊന്നും അച്ഛൻ സമ്മതിച്ചില്ല. തെരുവിലെ ജീവിതം അത്ര സുഖമുള്ളതൊന്നുമല്ല, എന്നെക്കൊണ്ടാവില്ല എന്നൊക്കെ അദ്ദേഹം പറഞ്ഞു. പക്ഷേ മൂപ്പർക്ക് നാട്ടിലേക്ക് പോകണമെന്നുണ്ടായിരുന്നു. ഒടുവിൽ അച്ഛനെ എങ്ങനെയൊക്കെയോ പറഞ്ഞ് സമ്മതിപ്പിച്ചു.

കച്ചവടം ഏറ്റെടുത്ത് ഒരാഴ്ചയ്‌ക്കുള്ളിൽ ഞാൻ 1500 രൂപയോളം ലാഭമുണ്ടാക്കി. അത് വലിയൊരു സംഖ്യയായിരുന്നു. തൊഴിലിനോടുള്ള എന്റെ ആത്മാർഥത കൂടി. അടുത്ത മാസം നന്നായി അധ്വാനിച്ച്  5,000 രൂപ ലാഭിച്ചു. നാട്ടിലേക്ക് മണിയോർഡർ അയച്ചപ്പോൾ അമ്മയ്‌ക്ക്‌ സന്തോഷമായി. തന്നെക്കൊണ്ട് ആവാത്തത് ഞാൻ ചെയ്തു എന്നറിഞ്ഞപ്പോൾ അച്ഛനും അത്ഭുതമായി.

ഞാൻ കച്ചവടം നടത്തിയിരുന്ന തെരുവിന്റെ എതിർവശത്തായി എന്റെ അതേ പ്രായത്തിലുള്ള മറ്റൊരു ചെറുപ്പക്കാരനും  പച്ചക്കറിക്കട നടത്തിയിരുന്നു. പിന്നെപ്പിന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ഒരു പ്ലേറ്റിൽ അവൻ ആദ്യമായി ഭക്ഷണം തന്നത് എനിക്കിപ്പോഴും ഓർമയുണ്ട്. അമീർ എന്നായിരുന്നു അവന്റെ പേർ. അവന്റെ കൂടെ കൂടിയതിനുശേഷം ഭക്ഷണത്തെക്കുറിച്ച് എനിക്ക് വേവലാതിപ്പെടേണ്ടിവന്നിട്ടില്ല. ഭക്ഷണമുണ്ടാക്കൽ അവനും പാത്രം കഴുകൽ ഞാനും ഏറ്റെടുത്തു.

രാത്രി നടപ്പാതയിലായിരുന്നു ഞങ്ങളുടെ കിടപ്പ്. ഒരിക്കൽ പോക്കറ്റിലിട്ടിരുന്ന മൊബൈൽ ഫോൺ കളവുപോയി. വേറെ ചില ദിവസങ്ങളിൽ മറ്റെന്തെങ്കിലും കളവുപോവും. അപ്പോൾ ഒരു മുറി വാടകയ്‌ക്ക്‌ എടുത്താലോ എന്നായി ഞങ്ങളുടെ ആലോചന. അടുത്തുള്ള ഒരു ചേരിയിൽ ഒരു മുറി ഞങ്ങളുടെ ഒരു സുഹൃത്ത് കണ്ടെത്തിത്തന്നു. മുൻകൂർ പണം അവർ ആവശ്യപ്പെട്ടു. 3000 രൂപയായിരുന്നു വാടക. ഞാനും അമീറും അവിടെ താമസം തുടങ്ങി.

ഗ്രാമത്തിലെ ഞങ്ങളുടെ വീട് അത്ര ഉറപ്പുള്ളതൊന്നുമായിരുന്നില്ല. കുറച്ചുകാലം മുമ്പ് ഒരു തീപ്പിടുത്തത്തിൽ കേടുകൾ സംഭവിച്ചിരുന്നു. മരാമത്തൊക്കെ നടത്തിയിട്ടും അതിന്റെ സ്ഥിതി മോശമായിരുന്നു. അതിനാൽ പുതിയൊരു വീട് നിർമിക്കുന്നതിന്റെ തിരക്കിലായിരുന്നു ഞങ്ങൾ. അങ്ങനെയിരിക്കുമ്പോഴാണ് 2013ൽ, എന്റെ രണ്ട് കാലുകളിലും   വേദന അനുഭവപ്പെടാൻ തുടങ്ങിയത്. ഗ്രാമത്തിലെ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ കണ്ടപ്പോൾ കാൽസ്യത്തിന്റെ കുറവാണെന്ന് പറഞ്ഞു. കുറേ പരിശോധനകൾക്ക് എഴുതിത്തന്നു. എന്നിട്ടും ഒരു ഭേദവുമുണ്ടായില്ല.

മിഥുൻ ജിംനേഷ്യത്തിൽ

മിഥുൻ ജിംനേഷ്യത്തിൽ

റിപ്പോർട്ടുകൾ നോക്കിയപ്പോൾ പോളിയോ ആണെന്ന് മനസിലായി. ചികിത്സകളൊക്കെ ചെയ്തിട്ടും ആരോഗ്യം ക്ഷയിക്കുകയായിരുന്നു. ആശ്വാസം കിട്ടാത്തതുകൊണ്ട് വീട്ടുകാർ എന്നെ അടുത്തുള്ള മന്ത്രവാദികളുടേയും സിദ്ധന്മാരുടേയും അടുത്ത് കൊണ്ടുപോകാൻ തുടങ്ങി. മരുന്നിനും പ്രാർഥനയ്‌ക്കും വേണ്ടി പണം ചിലവാക്കിയിട്ടും തെല്ലും ആശ്വാസം കിട്ടിയില്ല. എല്ലാ സമ്പാദ്യവും ചിലവായത് മാത്രം മിച്ചം. എന്റെ അവസ്ഥ കണ്ട് ചില ബന്ധുക്കൾ സഹായിച്ചു. അങ്ങനെ ഞാൻ മുംബൈയിലേക്ക് മടങ്ങിയെത്തി.

എന്റെ മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി. ചിലപ്പോൾ  തോന്നും ഞാൻ ഗ്രാമത്തിലാണെന്ന്. ചിലപ്പോൾ മുംബൈയിലാണെന്നും. ആദ്യം എന്റെ കസ്റ്റമറും പിന്നീട് സുഹൃത്തുമായി മാറിയ കവിത മൽഹോത്ര എന്റെ അവസ്ഥ കണ്ട്‌ പരിഭ്രമിച്ചു. ടീച്ചറായി ജോലിയെടുക്കുകയായിരുന്നു കവിത. അവരുടെ പരിചയക്കാരായ ചില ഡോക്ടർമാരുടെയടുത്ത് എന്നെ കൊണ്ടുപോയി. മറ്റുള്ളവരുടെ പ്രേരണയിൽ, അമീർ എന്നെ ഒരു ദർഗയിലേക്കും (മുസ്ലിം ദിവ്യന്മാരുടെ കല്ലറകളുള്ള മന്ദിരങ്ങൾ) കൊണ്ടുപോയി. ഞാൻ ചിലപ്പോൾ വസ്ത്രങ്ങളൊക്കെ വലിച്ചൂരി ബഹളം വെക്കാറുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ പിന്നീട് പറഞ്ഞറിഞ്ഞു.

നിവൃത്തിയില്ലാതെ, ഒടുവിൽ അച്ഛൻ വന്ന് എന്നെ ഗ്രാമത്തിലേക്ക് തിരിച്ചുകൊണ്ടുപോയി. പിന്നെയും പഴയപടി ഡോക്ടർമാരുടേയും സിദ്ധന്മാരുടേയും അടുത്ത് പോവാൻ തുടങ്ങി. അലഹബാദിലെ ഏതെങ്കിലും ഡോക്ടർമാരുടെ വിവരം ആരെങ്കിലും പറഞ്ഞറിയും. ഉടനെ ഒരു ബൊലെറോ വാടകയ്‌ക്കെടുത്ത് അമ്മ എന്നെയും കൂട്ടി പോവും. അമ്മയുടെ കൈയിൽ പൈസയൊന്നുമുണ്ടായിരുന്നില്ല. പല ബന്ധുക്കളും സാമ്പത്തികമായി സഹായിച്ചു. എന്റെ തൂക്കം കുറഞ്ഞുകുറഞ്ഞ് 40 കിലോഗ്രാമായി. എല്ലുകൾ നിറച്ച ഒരു ഒരു പഴന്തുണിപോലെയായി ഞാൻ. അധികകാലം ബാക്കിയില്ല എന്ന് പലരും വിധിയെഴുതി. അമ്മ മാത്രം പ്രതീക്ഷ കൈവിട്ടില്ല. കൈവശമുള്ള ഓരോരോ ആഭരണങ്ങളായി അവർ വിറ്റ് എന്റെ ചികിത്സ നടത്തി.

അതിനിടയ്‌ക്ക്‌ ആരോ നിർദേശിച്ചതനുസരിച്ച് അലഹബാദിലെ ഒരു സൈക്യാട്രിസ്റ്റായ ഡോ. ടാൻഡന്റെ ചികിത്സ ആരംഭിച്ചു. 2013 ഓഗസ്റ്റ് 15ന് അദ്ദേഹത്തെ കാണാനുള്ള അപ്പോയിൻമെന്റ് കിട്ടി. ഞങ്ങൾ യാത്ര ചെയ്തിരുന്ന ബസ് കേടുവന്ന് നിന്നു. അലഹബാദിലേക്കുള്ള ബസ് കിട്ടുന്ന ജങ്ഷന്റെ രണ്ട് കിലോമീറ്റർ ദൂരത്തുവെച്ചാണ് വണ്ടി ബ്രേക്ക്ഡൗണായത്. ധൈര്യം സംഭരിച്ച് ഞാൻ നടക്കാൻ തുടങ്ങിയെങ്കിലും കുറച്ചുദൂരം പിന്നിട്ടപ്പോൾ തളർന്ന് ഇരിപ്പായി.

“വാ, ഞാൻ നിന്നെ പുറത്ത് ചുമക്കാം” എന്ന് അമ്മ പറഞ്ഞു. അത് കേട്ട് ഞാൻ കരച്ചിൽ നിയന്ത്രിക്കാനായില്ല. അമ്മ കൈകൂപ്പി നിൽക്കുന്നതുകണ്ട് വഴിയിലൂടെ പോയിരുന്ന ഒരു ടെമ്പോയുടെ ഡ്രൈവർ നിർത്തി, ഞങ്ങളെ ബസ്സിലെത്തിച്ചു. പൈസപോലും വാങ്ങാതെ അയാൾ പോയി. എന്റെ രോഗത്തെക്കുറിച്ച് എനിക്ക് ഓർമയൊന്നും ഇല്ലെങ്കിലും, ഈ സംഭവം ഞാൻ വ്യക്തമായി ഓർക്കുന്നുണ്ട്. പിന്നീട് എന്റെ ആരോഗ്യം മെച്ചപ്പെടാൻ തുടങ്ങി.

പതുക്കെപ്പതുക്കെ ശരീരഭാരം പഴയ നിലയിലായി. എന്നാലും വലിയ ഭാരമൊന്നും ചുമക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. എന്നിട്ടും ധൈര്യം സംഭരിച്ച് മുംബൈയിലേക്ക് തിരിച്ചുപോയി പണിയെടുക്കാൻ തുടങ്ങി. സാവധാനം കാര്യങ്ങൾ മുന്നോട്ടുപോയിക്കൊണ്ടിരുന്നു. അടുത്ത രണ്ടുവർഷത്തിനുള്ളിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടു. അപ്പോഴാണ് നോട്ടുനിരോധനം വന്നത്.

നോട്ടുനിരോധനക്കാലത്തെ കാഴ്‌ച

നോട്ടുനിരോധനക്കാലത്തെ കാഴ്‌ച

2016ൽ. കച്ചവടം വീണ്ടും പൊളിഞ്ഞു. സോഷ്യൽ മീഡിയയിൽ ധാരാളം സമയം ചിലവഴിക്കാൻ തുടങ്ങിയത് അക്കാലത്താണ്. വാട്‌സ്‌ആപ്പ് ഫോർവേഡുകൾ വായിച്ച് മനസ്സ് വലതുപക്ഷ പ്രവണതയിലേക്ക് മുഴുവനായി തിരിഞ്ഞു. ഒരു മുസ്ലിം കുടുംബത്തിന്റെ കൂടെ ജീവിച്ചിട്ടും മുസ്ലിങ്ങളെ വെറുക്കാൻ പാകത്തിൽ, ഒന്നൊന്നര കൊല്ലത്തിനുള്ളിൽ സോഷ്യൽ മീഡിയ കാര്യമായി സ്വാധീനിച്ചു. അമീർ എന്നെ ഗൗരവമായി എടുത്തില്ല. പക്ഷേ മറ്റ് മുസ്ലിങ്ങളുമായി എനിക്ക് പ്രശ്നങ്ങളുണ്ടായിരുന്നു.

പാക്കിസ്ഥാൻ, കശ്മീർ, വടക്കുകിഴക്കൻ ഇന്ത്യ ഇതൊക്കെ എനിക്ക് തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളായിരുന്നു. എന്റെ മതത്തെ പിന്തുടരാത്തവരെയൊക്കെ ശത്രുക്കളായി ഞാൻ കണക്കാക്കി. ജീൻസിട്ട പെൺകുട്ടികൾ നമ്മുടെ സംസ്‌കാരം നശിപ്പിക്കുമെന്നുപോലും എനിക്ക് തോന്നിത്തുടങ്ങി. ആരെങ്കിലും പ്രധാനമന്ത്രിയെ വിമർശിക്കുന്നത് കേട്ടാൽ അവരെന്റെ രക്ഷകനെയാണ് അവഹേളിക്കുന്നതെന്ന് ഉറച്ചുവിശ്വസിച്ചു.

അങ്ങനെയിരിക്കേ, ഒരുദിവസം മായങ്ക് സക്‌സേന എന്നൊരു പത്രപ്രവർത്തകനെക്കുറിച്ച് അമീർ എന്നോട് പറഞ്ഞു. ഫേസ്ബുക്കിൽ അയാളെഴുതിയ ചില പോസ്റ്റുകളും എനിക്ക് അവൻ കാണിച്ചുതന്നു. അവൻ അസംബന്ധം പറയുകയാണെന്നും പ്രധാനമന്ത്രിയെ വിമർശിക്കുന്നവരെ പ്രശംസിക്കുകയാണ് അവൻ ചെയ്യുന്നതെന്നും എനിക്ക് തോന്നി. എനിക്കത് സഹിക്കാൻ കഴിഞ്ഞില്ല. എങ്കിലും അമീറിനോട് മറുത്തൊന്നും ഞാൻ പറഞ്ഞില്ല.

പിന്നെ ഒരു ദിവസം, യാദൃച്ഛികമെന്ന് പറയട്ടെ, മായങ്കിനെ പരിചയപ്പെടാൻ ഇടയായി. ഉയരം കുറഞ്ഞ്, നീളൻ തലമുടിയുള്ള അയാൾ പുഞ്ചിരിയോടെയാണ് എന്നെ എതിരേറ്റത്. എന്നിട്ടും അയാളോട് എനിക്ക് വെറുപ്പ് തോന്നി. മായങ്കിന്റെ മറ്റ് സുഹൃത്തുക്കളും അയാളെപ്പോലെ ചിന്തിച്ചിരുന്നു. അവർ തമ്മിൽ തർക്കിക്കുന്നത് ഞാൻ നോക്കിനിൽക്കും. സ്ഥിതിവിവരക്കണക്കുകളും ഞാൻ ഇതുവരെ കേട്ടിട്ടില്ലാത്ത ആളുകളേയും പുസ്തകങ്ങളേയും സ്ഥലങ്ങളേയും കുറിച്ചൊക്കെ അവർ സംസാരിക്കും.

മായങ്ക് എനിക്കൊരു പുസ്തകം തന്നു. ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന പുസ്തകം. ഗാന്ധിജി എഴുതിയതാണ്. ഗാന്ധിയോടും നെഹ്രുവിനോടും അപ്പോഴും എന്റെ മനസ്സിൽ നിറയെ വിദ്വേഷമായിരുന്നു. പുസ്തകം മുഷിപ്പനായി തോന്നിയെങ്കിലും ഞാനത് മുഴുവനും വായിച്ചു. ആദ്യമായി ഗാന്ധിയെക്കുറിച്ച് ഞാൻ പലതും പഠിച്ചു. വായിക്കാനും പഠിക്കാനും പിന്നെയും ധാരാളം കാര്യങ്ങൾ ബാക്കിയുണ്ടായിരുന്നു. ക്രമേണ, എന്റെ ഉള്ളിൽ നിറഞ്ഞുകിടന്നിരുന്ന അഴുക്കുകൾ അപ്രത്യക്ഷമാവാൻ തുടങ്ങി. ദാദറിൽ ഒരിക്കൽ ഒരു പ്രതിഷേധ പ്രകടനമുണ്ടായിരുന്നു. മായങ്ക് അവിടേക്ക് പോകുന്നുണ്ട്‌. എന്നോട് വരുന്നുണ്ടോ എന്ന് ചോദിച്ചു. അങ്ങനെ ഞാനും പോയി. ദാദർ റെയിൽവേ സ്റ്റേഷനിൽ ധാരാളമാളുകൾ കൂടിനിൽക്കുന്നുണ്ടായിരുന്നു. സർക്കാരിന്റെ അടിച്ചമർത്തലിനെതിരേ ആളുകൾ പ്രതിഷേധിക്കുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. കുറേക്കാലത്തിന് ശേഷമാണ് ഞാൻ ചുവന്ന കൊടികൾ കാണുന്നത്.

മായങ്ക് ഒരു ചെണ്ടയെടുത്ത് കൊട്ടി ചെറുത്തുനിൽപ്പിന്റെ മനുഷ്യപക്ഷ ഗാനങ്ങൾ പാടാൻ തുടങ്ങി. ആദ്യമായിട്ടായിരുന്നു അത്തരമൊരു പ്രതിഷേധപ്രകടനത്തിൽ ഞാൻ പങ്കെടുക്കുന്നത്. ആ സമരം എന്നെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. ഇത്രയധികം ആളുകളെ കൊണ്ടുവരാൻ ആരാണ് പൈസ ചിലവാക്കുന്നതെന്ന് മായങ്കിനോട് ഞാൻ ചോദിച്ചു. ഒരു മറുചോദ്യമായിരുന്നു അയാളുടെ ഉത്തരം. ആരാണ് എന്നെക്കൊണ്ടുവരാൻ പൈസ കൊടുത്തതെന്ന്. അതോടെ എന്റെ ചോദ്യത്തിനുള്ള ഉത്തരം എനിക്ക് കിട്ടി.

അവിടെ വെച്ചുതന്നെയാണ് ഞാൻ അൻവർ ഹുസൈൻ എന്നയാളെ പരിചയപ്പെട്ടത്. പച്ചക്കറി വാങ്ങാൻ ഹുസൈൻ പിന്നീട് എന്റെ കടയിൽ പതിവായി വരാൻ തുടങ്ങി.

മിഥുൻ

മിഥുൻ

വായിക്കാൻ എനിക്ക് ഇഷ്ടമാണെന്ന് മനസ്സിലായപ്പോൾ അയാൾ ചില പുസ്തകങ്ങൾ തന്നു. മാന്റോ, ഭഗത്‌സിംഗ്, മുൻഷി പ്രേംചന്ദ് എന്നിവരുടെ പുസ്തകങ്ങളായിരുന്നു അധികവും. മാന്റോവിന്റെ എഴുത്ത് എന്നെ വല്ലാതെ സ്വാധീനിക്കുകയും സ്ത്രീകളോടുള്ള എന്റെ സമീപനത്തിൽ മാറ്റം വരുത്തുകയും ചെയ്തു. ഭഗത്‌സിങിന്റെ പുസ്തകങ്ങൾ വായിച്ചപ്പോൾ, അദ്ദേഹം സ്വപ്നം കണ്ടിരുന്ന ഇന്ത്യയാണോ ഇന്നത്തെ ഇന്ത്യ എന്ന് ഞാനെന്നോടുതന്നെ സ്വയം ചോദിച്ചു. മുൻഷി പ്രേംചന്ദിന്റെ പുസ്തകങ്ങളിൽ കണ്ടത് എന്റെ തന്നെ ജീവിതത്തേയും സമൂഹത്തേയും ആളുകളേയുമാണ്. പിന്നെ ഹരിശങ്കർ പർസായിയെ വായിച്ചു. സമൂഹത്തേയും എന്നെത്തന്നെയും മാറ്റിമറിക്കാൻ സഹായിക്കുന്ന വിധത്തിലാണ് പർസായിയുടെ എഴുത്ത് എന്നെ സ്വാധീനിച്ചത്. ഇന്നദ്ദേഹം ജീവിച്ചിരുന്നെങ്കിൽ പലരുടേയും തനിനിറം വെളിവാകുമായിരുന്നുവെന്ന് എനിക്ക് തോന്നി.

 ഇതര സമുദായം, ലിംഗം, മതം, വംശം എന്നിവയോട് അതുവരെ തോന്നിയിരുന്ന വിദ്വേഷം പൂർണമായും എന്നെ വിട്ടകന്നു. ധാരാളം വായിച്ചതുകൊണ്ടുണ്ടായ ഒരു ഗുണം എന്തെങ്കിലും എഴുതണമെന്ന് എനിക്ക് തോന്നാൻ തുടങ്ങി എന്നതാണ്. പ്രശസ്തരായ ചിലരുടെ പോസ്റ്റുകൾ ഫേസ്ബുക്കിൽ വായിച്ചപ്പോൾ ആ എഴുത്തുകൾ ബൗദ്ധിക കാപട്യമുള്ളതായി എനിക്ക് തോന്നി. എന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കണമെന്ന തോന്നൽ ശക്തമായപ്പോൾ സ്വന്തം അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ എഴുതാൻ തുടങ്ങി. ധാരാളം വായനക്കാർ ഞാനുമായി ബന്ധപ്പെടാനും തുടങ്ങി. ചില നല്ല എഴുത്തുകാരെ ഞാനും പിന്തുടരാറുണ്ടായിരുന്നു. അറിവ് നേടുന്ന പ്രക്രിയ അങ്ങനെ ആരംഭിച്ചു.

തെരുവിൽ പണിയെടുക്കുന്നതിനാൽ പൊലീസുകാരുടെ ഭാഗത്തുനിന്നുള്ള ധാരാളം മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പിടിച്ചുപറി, അപമാനിക്കൽ, പൊലീസ് സ്റ്റേഷനിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി മണിക്കൂറുകളോളം തടവിൽ വെക്കൽ, തോന്നുമ്പോഴൊക്കെ പിഴയീടാക്കൽ പറയാൻ തുടങ്ങിയാൽ അതൊക്കെ വിവരിക്കാൻ വലിയൊരു പുസ്തകംതന്നെ വേണ്ടിവരും. പൊലീസുകാരുടെ തല്ലും ഭീഷണിയും ഏറ്റതിന് കണക്കില്ല.

ഹഫ്ത (സംരക്ഷണക്കൂലി) കൊടുക്കാത്തതിന് പൊലീസുകാർ എന്നെ വാനിലിട്ട്, മണിക്കൂറുകളോളം നഗരത്തിൽ ചുറ്റിക്കറങ്ങിയിട്ടുണ്ട്. ഇതൊക്കെ സാധാരണമാണ്. ഈ അനുഭവങ്ങളെക്കുറിച്ചൊക്കെ സോഷ്യൽ മീഡിയയിൽ എഴുതാൻ പേടിയായിരുന്നു. പക്ഷേ, സ്ഥലവും പൊലീസുകാരുടെ പേരും സൂചിപ്പിക്കാതെ ഞാൻ എല്ലാം തുറന്നെഴുതി. നോട്ടുനിരോധനത്തിനുശേഷം മുതിർന്ന പത്രപ്രവർത്തകരും രുഗ്മിണി സെൻ എന്ന സിനിമാ സംവിധായകയും എന്റെ എഴുത്ത് ശ്രദ്ധിക്കാൻ തുടങ്ങുകയും ‘സബ്‌രംഗ്‌ ഇന്ത്യ’യിൽ എഴുതാൻ ക്ഷണിക്കുകയും ചെയ്തു. അത് ഇപ്പോഴും തുടരുന്നു.

2017 രണ്ടാമത്തെ സഹോദരിയും വിവാഹിതയായതോടെ വിവാഹം കഴിക്കാൻ കുടുംബം എന്നെയും നിർബന്ധിക്കാൻ തുടങ്ങി. എന്തായാലും, സാമൂഹികസമ്മർദ്ദങ്ങൾക്ക് വഴങ്ങി വിവാഹം പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കരുതെന്ന്  ഇതിനകം മനസ്സിലാക്കിയിരുന്നു. ഡോളി എന്റെ ജീവിതത്തിലേക്ക് വരുന്നത് അങ്ങനെയാണ്.

ഭാര്യ ഡോളിക്കൊപ്പം

ഭാര്യ ഡോളിക്കൊപ്പം

ഞങ്ങൾ ഒരുമിച്ച് സമയം ചിലവഴിച്ചത് ചിലരെ അസ്വസ്ഥരാക്കി. അവൾ ആരാണ്, അവളുടെ ജാതി എന്താണ് ഇതൊക്കെയായിരുന്നു ആളുകളുടെ ചോദ്യങ്ങൾ. എന്റെ ജാതിക്കാർക്കായിരുന്നു അവളുടെ ജാതി കണ്ടുപിടിക്കാൻ കൂടുതൽ താൽപ്പര്യം. അവൾ വേറെ ജാതിയായത് അവർക്ക് സുഖിച്ചില്ല. പക്ഷേ അപ്പോഴേക്കും അതൊന്നും തീരെ അലട്ടാത്ത ഒരു അവസ്ഥയിലെത്തിയിരുന്നു ഞാൻ.

ഡോളി അവളുടെ കുടുംബത്തെക്കുറിച്ച് എന്നോട് പറഞ്ഞു. ഞാൻ പോയി അവളുടെ അച്ഛനമ്മമാരെ കണ്ടു. കഴിയുന്നതും വേഗം വിവാഹിതരാകണമെന്ന് എന്റെ കുടുംബത്തിനും ആഗ്രഹമുണ്ടായിരുന്നു. അവർക്കുമാത്രമല്ല, ഞങ്ങൾക്കും ആ അഗ്രഹം ഉണ്ടായിരുന്നെങ്കിലും സാമ്പത്തികനില ഒന്ന് ഭദ്രമായിട്ട് മതി എന്ന് തോന്നി. അങ്ങനെ ഒരു രണ്ട്, രണ്ടരക്കൊല്ലം പിന്നെയും കഴിഞ്ഞപ്പോൾ ഡോളിയുടെ മാതാപിതാക്കൾ സമ്മർദ്ദം കൂടുതൽ ശക്തമാക്കി. പെൺകുട്ടിയുടെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അത് സ്വാഭാവികവുമായിരുന്നു.

പരമ്പരാഗത വിവാഹമായിരുന്നു ഡോളിയുടേയും എന്റേയും കുടുംബം ആഗ്രഹിച്ചത്. പക്ഷേ ഞാനും ഡോളിയും ആഗ്രഹിച്ചത്, കോടതിമുമ്പാകെയുള്ള ലളിതമായ ചടങ്ങും. ഞാൻ അവരുടെ മകളെ ഉപേക്ഷിച്ച് പോയ്‌ക്കളഞ്ഞാലോ എന്നായിരുന്നു ഡോളിയുടെ വീട്ടുകാരുടെ പേടി. മകൻ വിവാഹം കഴിച്ചത് നാലാളുകൾ അറിയണമെന്നായിരുന്നു എന്റെ വീട്ടുകാരുടെ ആഗ്രഹം. അങ്ങനെ ഞങ്ങൾക്ക് ഒരു ഒത്തുതീർപ്പിലെത്തേണ്ടിവന്നു. അവളുടെ വീട്ടുകാർ ചെറിയൊരു ഹാളിൽ ചടങ്ങ് നടത്താൻ നിശ്ചയിച്ചു.

മിഥുനിന്റെ വിവാഹച്ചടങ്ങ്‌

മിഥുനിന്റെ വിവാഹച്ചടങ്ങ്‌

പക്ഷേ ഞങ്ങളുടെ താൽപ്പര്യങ്ങളും നടക്കണമെന്ന കാര്യത്തിൽ ഡോളിയും ഞാനും ഉറച്ചുനിന്നു.  മംഗല്യസൂത്രവും കന്യാദാനവും സ്ത്രീധനവും ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ ഡോളിയുടെ മൂർധാവിൽ സിന്ദൂരം ചാർത്തി. അവൾ എന്റെ മൂർധാവിലും. അഗ്നിക്ക് ചുറ്റും ഏഴ് തവണ പ്രദക്ഷിണം നടത്തി. പുരോഹിതൻ ഓരോ മന്ത്രങ്ങൾ ചൊല്ലിക്കഴിയുമ്പോഴും മായങ്ക് പ്രതിജ്ഞകൾ ചൊല്ലും. പരസ്‌പരം തുല്യരായി കണക്കാക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞയെടുത്തു. വിവാഹത്തിന് പങ്കെടുത്ത ബന്ധുക്കൾക്ക് ഇതൊക്കെ തമാശയായി തോന്നിയെങ്കിലും, വ്യത്യസ്തമായ എന്തോ ഒന്നിനാണ് തങ്ങൾ സാക്ഷികളാകുന്നതെന്നും ഓരോരോ ചങ്ങലകളായി അഴിഞ്ഞുവീഴുകയാണെന്നും അവർക്ക് മനസ്സിലായി.

വേറെ ചില ബന്ധുക്കൾ അസ്വസ്ഥരായി. പക്ഷേ സ്ത്രീപുരുഷ അസമത്വത്തിന്റേയും ബ്രാഹ്മണിസത്തിന്റേയും സ്ത്രീവിരുദ്ധതയുടേയും ദീർഘകാല പാരമ്പര്യത്തെ തകർക്കണമെന്ന് ഞങ്ങൾ അതിയായി ആഗ്രഹിച്ചിരുന്നു. വിവാഹത്തിനുശേഷം ഞങ്ങൾ പുതിയ വീട്ടിലേക്ക് മാറി. 2019ൽ വിവാഹം കഴിക്കുമ്പോൾ വീട്ടിൽ ഒന്നും ഉണ്ടായിരുന്നില്ല. അത്യാവശ്യമുള്ള സാധനങ്ങളൊക്കെ ഞങ്ങൾ ശേഖരിക്കാൻ തുടങ്ങി. സൂചി മുതൽ അലമാരവരെയുള്ള എല്ലാം ഞങ്ങൾ അധ്വാനിച്ച് നേടിയ പണംകൊണ്ട് വാങ്ങി.

2020 മാർച്ചിൽ കൊറോണ വൈറസ് പ്രത്യക്ഷപ്പെടുകയും ലോക്‌ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ ആളുകൾ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ തിക്കിത്തിരക്കി

കോവിഡ്‌ കാലത്തെ മുംബൈ നഗരം

കോവിഡ്‌ കാലത്തെ മുംബൈ നഗരം

. എന്റെ കടയിലുണ്ടായിരുന്ന പച്ചക്കറിയെല്ലാം നിമിഷങ്ങൾകൊണ്ട് തീർന്നു. ചിലർ മോഷ്ടിച്ചു. ചിലർ പൈസ തന്നു. എല്ലാ സ്ഥാപനങ്ങളിലും ഇതുതന്നെയായിരുന്നു സ്ഥിതി. ഒട്ടും താമസിക്കാതെ പൊലീസ് വന്ന് കടകൾ അടപ്പിച്ചു. എന്ന് തുറക്കാനാകുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ലായിരുന്നു. ആളുകൾ അവരവരുടെ സ്വന്തം ഗ്രാമങ്ങളിലേക്കും പട്ടണങ്ങളിലേക്കും ഓടിപ്പോയി. ഞങ്ങൾ താമസിച്ചിരുന്ന കെട്ടിടം രണ്ട് ദിവസത്തിനുള്ളിൽ ശൂന്യമായി. കൊറോണയേക്കാൾ, ആളുകളെ പലായനത്തിന് നിർബന്ധിതരാക്കിയത്, വരുമാനമില്ലെങ്കിൽ എന്ത് ഭക്ഷിച്ച് ജീവിക്കുമെന്ന ചോദ്യമായിരുന്നു. ഡോളി ജോലി ചെയ്തിരുന്നത് ട്രക്കിങ്‌ ജാക്കറ്റുകൾ വിൽക്കുന്ന ഒരു കടയിലായിരുന്നു. 2020 മാർച്ച് 15ന് അതും പൂട്ടി.

കഴിയുന്നതും വേഗം നാട്ടിലേക്ക് തിരിച്ചുവരാൻ വീട്ടുകാർ പറഞ്ഞു. സ്ഥിതിഗതികൾ മെച്ചപ്പെടുമ്പോൾ ഭാവിയിലെ കാര്യം തീരുമാനിക്കാമെന്നും. പക്ഷേ ഞങ്ങൾക്ക്‌ സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. അതിനാൽ തൽക്കാലം മുംബൈയിൽത്തന്നെ നിൽക്കാൻ തീരുമാനിച്ചു. എന്റെ ജോലി പച്ചക്കറി വിൽപ്പനയായിരുന്നതിനാൽ, അതിന് പ്രവർത്തിക്കാൻ തടസ്സമുണ്ടായിരുന്നില്ല.

തെരുവ്‌ വൃത്തിയാക്കുന്ന മിഥുൻ

തെരുവ്‌ വൃത്തിയാക്കുന്ന മിഥുൻ

പക്ഷേ സാധനങ്ങൾ വാങ്ങാൻ ഹൈവേക്കപ്പുറത്തുള്ള ചുന ഭാട്ടി, സോമയ്യ ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകണമായിരുന്നു. ആളുകൾ തിങ്ങിക്കൂടുന്ന പ്രദേശങ്ങളാണ് അവ. വൈറസ് പിടിച്ചാലോ എന്ന് ഭയന്ന് പോകാൻ ഞാൻ മടിച്ചു. ഡോളിക്ക് എന്നിൽനിന്ന് വൈറസ് പകരുമോ എന്നായിരുന്നു ഏറ്റവും വലിയ പേടി. പക്ഷേ വേറെ മാർഗങ്ങളുണ്ടായിരുന്നില്ല. അരിഷ്ടിച്ചായിരുന്നു ജീവിച്ചിരുന്നത്.

മെയ് മാസത്തിൽ ബിഎംസി കച്ചവടത്തിന്റെ സമയം മൂന്ന് മണിക്കൂറാക്കി ചുരുക്കി. ഉച്ച മുതൽ മൂന്ന് വരെ. ഒരു മിനിറ്റ് കൂടുതൽ തുറന്നിരുന്നാൽപ്പോലും പൊലീസ് വന്ന് ലാത്തി വീശും എന്ന സ്ഥിതിയായി. മാത്രമല്ല പല കച്ചവടക്കാരും ഓൺലൈനിലേക്ക് പച്ചക്കറി വില്പന മാറ്റി. അതാവുമ്പോൾ രാവിലെ മുതൽ രാത്രി വരെ ചെയ്യാമല്ലോ. വാങ്ങുന്നവർക്കും സൗകര്യമാണ്. അങ്ങനെ എന്റെ കച്ചവടം ഏതാണ്ട് തകർന്ന മട്ടായി.

ദാദറിലെ മാർക്കറ്റിൽ മിഥുൻ

ദാദറിലെ മാർക്കറ്റിൽ മിഥുൻ

ആയിടയ്‌ക്കാണ് മുത്തച്ഛൻ വീണതും കാലൊടിഞ്ഞതും. ലോക്‌ഡൗൺ കാലത്ത് അദ്ദേഹം മരിച്ചതൊക്കെ ഞാൻ പറഞ്ഞല്ലോ. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ കച്ചവടത്തിന്റെ സമയം ഏഴ്‌ മണിവരെ നീട്ടി. ഒരു വൈകുന്നേരം, എന്റെ ചെറിയ അനിയൻ രവി വഴിയരികിലെ ഉപേക്ഷിക്കപ്പെട്ട ഉന്തുവണ്ടിയിൽനിന്ന് ചീഞ്ഞ മാങ്ങകൾ പെറുക്കുകയായിരുന്നു. ഒരു പൊലീസുകാരൻ വന്ന് അത് വീഡിയോ എടുത്തു.

രവി ആകെ പേടിച്ചുപോയി, പൊലീസുകാരന് കൈക്കൂലി കൊടുക്കാൻ അവൻ ശ്രമിച്ചു. പക്ഷേ വലിയൊരു തുകയാണ് അയാൾ ചോദിച്ചത്. തന്നില്ലെങ്കിൽ കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അവനെ അയാൾ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. രാത്രി ഒന്ന്, ഒന്നര മണിയോടെ രവിയുടെ പോക്കറ്റിലുണ്ടായിരുന്ന 6,000 രൂപയും കൈക്കലാക്കി അവർ അവനെ വിട്ടയച്ചു.

അവന്റെ ആകെയുള്ള സമ്പാദ്യമായിരുന്നു അത്. രണ്ടുദിവസം കഴിഞ്ഞ്, പരിചയത്തിലുള്ള ഒരു സുഹൃത്തുവഴി, ഒരു ഉയർന്ന പൊലീസുദ്യോഗസ്ഥനോട് ഞങ്ങൾ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞു. പിന്നെയും രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആ പഴയ പൊലീസുകാരൻ രവിയെ അന്വേഷിച്ച് വീട്ടിൽ വന്ന് മുഴുവൻ പൈസയും തിരിച്ചുതന്നു.

കൊറോണ തുടങ്ങിയതുമുതൽ ഇന്നുവരെ കച്ചവടം മെച്ചപ്പെട്ടിട്ടില്ല. പഴയ ജീവിതത്തിലേക്ക് മടങ്ങാൻ ഞങ്ങൾ പൊരുതുകയാണ്. ഈ കഥ എഴുതുമ്പോൾ എനിക്കും ഡോളിക്കും കോവിഡ് പിടിപെട്ടിരിക്കുന്നു. വീട്ടിൽ അടച്ചിരിപ്പാണ് ഞങ്ങൾ. ബാക്കിവന്ന സാധനങ്ങൾ വിൽക്കാൻ എന്റെ കടയുടെ അടുത്തുള്ള കച്ചവടക്കാർ സഹായിച്ചു. കൈയിൽ ആകെയുണ്ടായിരുന്ന കുറച്ച് പൈസ മരുന്നിനും കൊറോണ പരിശോധനയ്‌ക്കും ചെലവായി. പക്ഷേ സാരമില്ല. നെഗറ്റീവായാൽ ഞങ്ങൾ പുറത്തുവരും. വീണ്ടും ശ്രമിക്കും. ജീവിതവുമായി പൊരുതും. വേറെ എന്താണൊരു വഴി?  .
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top