16 April Tuesday

കടലിന് ചൂടേറ്റാൻ ഓസോണും

ഡോ. ഗോപകുമാർ ചോലയിൽUpdated: Sunday Jun 5, 2022

മനുഷ്യപ്രേരിതവും അല്ലാത്തതുമായ കാരണങ്ങളാൽ അന്തരീക്ഷത്തിന് ചൂടേറിക്കൊണ്ടിരിക്കുന്നു. അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്ന ഹരിതഗൃഹ വാതകങ്ങൾക്കാണ് ചൂടേറ്റുന്നതിൽ സുപ്രധാന പങ്ക്. താപനതീക്ഷ്‌ണത പക്ഷേ, അതേ തീവ്രതയിൽ നമുക്ക് അനുഭവപ്പെടുന്നില്ല.  അതിനുകാരണം സമുദ്രങ്ങളാണ്. സമുദ്രങ്ങൾ താപം ആഗിരണം ചെയ്യുന്നു. അതോടൊപ്പം താപനകാരിയായ,  അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിന്റെ ഏറിയപങ്കും സമുദ്രങ്ങൾ ആഗിരണം ചെയ്യുന്നു. അന്റാർട്ടിക് സമുദ്രമാണ്‌ കാർബൺഡയോക്‌സൈഡിന്റെ മൂന്നിൽരണ്ടു ഭാഗവും ആഗിരണം ചെയ്യുന്നത്.  മാത്രമല്ല, ആഗോളസമുദ്രമേഖലയാൽ  ആഗിരണം ചെയ്യുന്ന അധികതാപത്തിന്റെ 75 ശതമാനവും ഈ ദക്ഷിണസമുദ്രമേഖലയിലാണ് ആഗിരണം ചെയ്യുന്നത്. എന്നാൽ, അന്തരീക്ഷത്തിലെ ഓസോൺ വാതകത്തിന് ദക്ഷിണ സമുദ്രമേഖലയെ ചൂടേറ്റുന്നതിൽ ഗണ്യമായ പങ്കുണ്ടെന്ന് സമീപകാല പഠനങ്ങൾ സ്ഥിരീകരിക്കുന്നു (നേച്ചർ ക്ലൈമറ്റ് ചേഞ്ച്, 2022; 12 (4 ):365 )

അടിവരയിടുന്ന മുന്നറിയിപ്പ്‌

മൂന്ന് ഓക്‌സിജൻ ആറ്റമടങ്ങിയ വാതക കണികയാണ് ഓസോൺ.  അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയർ മണ്ഡലത്തിലാണ് ഓസോൺ സാന്നിധ്യം കൂടുതലായി കാണുന്നത്.  സൂര്യനിൽനിന്നുള്ള മാരകമായ നീലലോഹിത വികിരണങ്ങൾ (Ultra-violet radiations) ഭൂമിയിലേക്ക് കടക്കാൻ അനുവദിക്കാതെ തടഞ്ഞുനിർത്തുന്നത് സ്ട്രാറ്റോസ്‌ഫിയറിലുള്ള ഓസോണാണ്.  എന്നാൽ,  ട്രോപോസ്ഫിയറിലുള്ള ഓസോൺ  സാന്നിധ്യം മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും വളരെയേറെ ദോഷകാരിയുമാണ്. അന്തരീക്ഷത്തിന്റെ താഴ്ന്ന പാളികളിൽ കാണപ്പെടുന്ന ഓസോൺ, താപവികിരണങ്ങൾ ഭൂമിയിൽനിന്ന് തിരിച്ചു പ്രതിഫലിക്കുന്നത് തടയുകയും അതുവഴി ഭൂമി തണുക്കുന്ന പ്രക്രിയ  ദുർബലമാക്കുകയും ചെയ്യുന്നു. 

20–-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തോടെ ദക്ഷിണസമുദ്രം ചൂടുപിടിക്കാനുണ്ടായ പ്രധാന കാരണം അന്തരീക്ഷത്തിന്റെ വിവിധ പാളികളിൽ ഓസോൺ വാതകത്തിന്റെ നില അധികരിച്ചതാണ്. ദക്ഷിണ സമുദ്രമേഖലയിൽ ചൂടേറുന്നതോടെ ഭൗമാന്തരീക്ഷത്തിലെ അധികതാപം സംഭരിക്കാനുള്ള അതിന്റെ ശേഷി കുറയുന്നു. ഭൂസ്പർശമണ്ഡലത്തിൽ (ട്രോപോസ്ഫിയർ) ഓസോൺ സാന്നിധ്യമേറുന്നത് താപനാധിക്യത്തിന് വഴിതെളിക്കുന്നു. ഭൂമിയോടടുത്ത അന്തരീക്ഷമണ്ഡലത്തിൽ ഓസോൺ സാന്നിധ്യമേറുന്നത് നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുകയാണ്‌ പഠനങ്ങൾ.  ധ്രുവപ്രദേശങ്ങൾ ഉൾപ്പെടുന്ന ഉയർന്ന അക്ഷാംശ മേഖലകളിലാകട്ടെ, അന്തരീക്ഷത്തിന്റെ മേൽപ്പാളികളിൽ ഓസോൺ കുറഞ്ഞാലും കീഴ്പ്പാളികളിൽ ഈ വാതകത്തിന്റെ  സാന്നിധ്യംകൂടിയാലും അത് സമുദ്രജല താപനത്തിന്റെ തീക്ഷ്ണതയേറ്റുന്നു. രണ്ട്‌  കിലോമീറ്റർ വരെ ആഴത്തിൽ സമുദ്രജലത്തിന് ചൂടേറാൻ ഇതു കാരണമാകും.  ദക്ഷിണ സമുദ്രമേഖല ചൂടുപിടിപ്പിക്കുന്ന ഓസോൺ പ്രേരിതതാപനത്തിന്റെ  60 ശതമാനവും ഉണ്ടാകുന്നത് അന്തരീക്ഷത്തിന്റെ താഴ്ന്ന പാളികളിൽ ഓസോൺ സാന്നിധ്യം അധികരിക്കുമ്പോഴാണ്. 

ചൂടേറുന്നത്‌ അവിടെ  മലിനീകരണം ഇവിടെ

ദക്ഷിണാർധഗോളത്തിലെ  ദക്ഷിണസമുദ്രമേഖലയിൽ ചൂടേറ്റുന്ന കാലാവസ്ഥാ മാറ്റഹേതുവായ അന്തരീക്ഷ മലിനീകരണം കൂടുതലും ഉണ്ടാകുന്നത് ഉത്തരാർധഗോളത്തിലാണെന്നതാണ് കൗതുകകരം. വ്യവസായമേഖലകൾ ധാരാളമുള്ള ഉത്തരാർധഗോളത്തിലാണ് പ്രധാനമായും മലിനീകരണം സംഭവിക്കുന്നതെങ്കിലും ഓസോൺ അടങ്ങിയ അന്തരീക്ഷമാലിന്യം ക്രമേണ ദക്ഷിണാർധഗോളത്തിലേക്കും അതിക്രമിക്കുന്നുവെന്നതാണ്‌ ഇതിനു കാരണം. വ്യവസായമാലിന്യങ്ങളിൽ അടങ്ങിയിട്ടുള്ള ക്ലോറോഫ്ലൂറോ കാർബണുകൾ (CFC) അന്തരീക്ഷത്തിന്റെ മേൽത്തട്ടിലുള്ള ഓസോൺപാളിയെ ശോഷിപ്പിക്കുന്നുവെന്ന കണ്ടെത്തലാണ് 1980കളിൽ ഓസോൺ വാർത്തകളിൽ നിറയാനുള്ള കാരണം. മാരകമായ നീലലോഹിത വികിരണങ്ങൾ ഭൂമിയിലെത്താതെ തടയുന്നത് ഈ ഓസോൺ പാളിയാണ്.

ക്ലോറോഫ്ലൂറോ കാർബണുകൾ രാസപ്രവർത്തനംവഴി ഓസോൺ പാളിയെ ദുർബലമാക്കുന്നുവെന്ന തിരിച്ചറിവാണ് അവയുടെ ഉൽപ്പാദനം നിർത്തിവയ്ക്കാൻ അനുശാസിക്കുന്ന മോണ്ട്രിയൽ അന്താരാഷ്ട്ര ഉടമ്പടിയിലേക്ക് നയിച്ചത്. അന്തരീക്ഷ മലിനീകരണംവഴി ഭൂസ്പർശ മണ്ഡലത്തിൽ ഓസോൺ സാന്നിധ്യം അധികരിക്കുന്നു. അതുവഴി അവിടെ ചൂടേറുകയും അധിക ചൂട് സമുദ്രം ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഇതിനുപുറമെ ദക്ഷിണധ്രുവമേഖലയ്ക്കു മുകളിലുള്ള മണ്ഡലത്തിൽ ഓസോൺ പാളീശോഷണം സംഭവിക്കുന്നതും ആ മേഖലയിൽ ചൂടേറ്റുന്നു. ഓക്സിജൻ തന്മാത്രകളും (O2) നീലലോഹിത വികിരണങ്ങളും തമ്മിലുള്ള പ്രവർത്തനഫലമായാണ് അന്തരീക്ഷത്തിന്റെ മേൽപ്പാളികളിൽ ഓസോൺ രൂപംകൊള്ളുന്നത്. എന്നാൽ, അന്തരീക്ഷത്തിന്റെ താഴ്ന്ന പാളികളിലാകട്ടെ വാഹനങ്ങളിൽനിന്നും വ്യവസായശാലകളിൽനിന്നുമുള്ള ഉത്സർജനങ്ങളിലെ മാലിന്യം തമ്മിലുള്ള രാസപ്രവർത്തനംവഴിയാണ് ഓസോൺ വാതകമുണ്ടാകുന്നത്. അന്തരീക്ഷത്തിലെ ഓസോൺ സാന്ദ്രതയിൽ ഉണ്ടാകുന്ന വ്യതിയാനം ദക്ഷിണാർധഗോളത്തിൽ പശ്ചിമവാതങ്ങളുടെ (Westerlies) ഗതിയും വേഗതയും നിയന്ത്രിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. ദക്ഷിണ സമുദ്രോപരിതല ജലത്തിലെ ലവണത്വം, താപനില എന്നിവയിലെ മാറ്റം സമുദ്രപര്യയനവ്യവസ്ഥകളിൽ വ്യതിയാനങ്ങൾ ഉണ്ടാകാനും അതുവഴി സമുദ്രങ്ങളുടെ തപാഗിരണ ശേഷിയിൽ മാറ്റമുണ്ടാകാനും കാരണമാകുന്നു.

അന്തരീക്ഷമലിനീകരണം, ആഗോളതാപനം എന്നിവയ്ക്ക് കാരണമാകുന്ന പൊതുഘടകമാണ് വ്യവസായ മേഖലകളിൽനിന്നുള്ള അന്തരീക്ഷമാലിന്യ ഉത്സർജനങ്ങൾ. ആഗോള ജീവിതക്രമത്തിന്റെ സമസ്തമേഖലയെയും ഹാനികരമാംവിധം ഗ്രസിക്കുന്ന ഈ രണ്ട് പ്രക്രിയയും നിയന്ത്രണവിധേയമാക്കണമെങ്കിൽ അന്തരീക്ഷത്തിലേക്കുള്ള ഉത്സർജനത്തോത് നിയന്ത്രിക്കുകയെന്നതുമാത്രമാണ് പോംവഴി. അന്തരീക്ഷത്തിലെ താപവർധന പലപ്പോഴും നമ്മൾ അറിയാതെ പോകുന്നതോ അഥവാ പരിധി കവിയാതിരിക്കുന്നതിനോ കാരണം താപം ഏറ്റുവാങ്ങാൻ ബൃഹത്തായ സമുദ്രമേഖലകൾ ഉള്ളതുകൊണ്ടുമാത്രമാണ്. എന്നാൽ, സമുദ്രങ്ങളും തിളച്ചുമറിയാൻ തുടങ്ങിയാൽ ഈയൊരു പോംവഴികൂടിയാണ് ഇല്ലാതാകുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top