ആരാടാ നീ. കാരണവരുടെ ചോദ്യം.
ഗോപാലൻ. മുഖത്തുനോക്കി കുട്ടിയുടെ മറുപടി.
ഏത് ഗോപാലൻ?
ഈ തറവാട്ടിൽ അംഗമായ മാധവിയമ്മയുടെ മകൻ.
എന്താ വന്നത്?
അമ്മയ്‌ക്ക് കിട്ടേണ്ട തറവാട്ടുവിഹിതം കിട്ടിയിട്ട് നാള് കുറച്ചായി.
ഓ നീ എന്നോട് തറവാട്ട് വിഹിതം ചോദിക്കാൻ മാത്രം വളർന്നോ.
ഇന്നേവരെ ഈ തറവാട്ട് മുറ്റത്ത് ആരും ഇങ്ങനെ വന്ന് മിണ്ടിയിട്ടില്ല. കാരണവർ ദേഷ്യംപൂണ്ടു.
പക്ഷേ, ഈ ഗോപാലൻ മിണ്ടും. അമ്മയ്‌ക്ക് കിട്ടേണ്ട വിഹിതം കുടിശ്ശിക സഹിതം കിട്ടാതെ ഗോപാലൻ ഇവിടെനിന്ന് പോകില്ല. ഗോപാലൻ അവിടെ കുത്തിയിരുന്നു. ആയില്യത്ത് കുറ്റ്യേരി തറവാട്ടിന്റെ മുറ്റത്ത് അന്നാദ്യമായി അവകാശബോധം പതഞ്ഞുപൊങ്ങി. അന്യായവാഴ്‌ച തൻ മാറിൽ നോക്കി അവിടത്തൊരംഗം ശരം തൊടുത്തു. ഇവിടെ തുടങ്ങുകയാണ് എ കെ ജിയുടെ സമരം... കാഥികൻ പ്രൊഫ. ചിറക്കര സലിംകുമാർ ആവേശത്തോടെ കഥ പറയുകയാണ്. പാവങ്ങളുടെ പടത്തലവനായ എ കെ ജിയുടെ സമരതീക്ഷ്‌ണവും ത്യാഗോജ്വലവുമായ ജീവിതകഥ.
എ കെ ജിയുടെ പോരാട്ടവും ജീവിതവും സമരങ്ങളും കേരള ചരിത്രവും സമന്വയിപ്പിച്ചാണ് 2.15 മണിക്കൂർ ദൈർഘ്യമുള്ള കഥാപ്രസംഗമൊരുക്കിയത്.
2016ൽ ധർമടം മണ്ഡലത്തിൽ പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജനനായകൻ പിണറായി എന്നപേരിൽ കഥാപ്രസംഗം അവതരിപ്പിച്ചിരുന്നു. അതിനായി കണ്ണൂരിൽ എത്തിയപ്പോൾ എ കെ ജിയുടെ വീടും കുടുംബവീടും സ്‌മാരകവും കണ്ടു. അന്ന് മനസ്സിലുദിച്ച ആശയമാണ് എ കെ ജിയെക്കുറിച്ചുള്ള കഥാപ്രസംഗം. ആത്മകഥ ഉൾപ്പെടെ കിട്ടാവുന്ന പുസ്‌തകങ്ങളെല്ലാം വായിച്ചു, ബന്ധുക്കളെ പലരെയും കണ്ടു. ആ സ്ഥലങ്ങളെല്ലാം വീണ്ടും കണ്ടു. തുടർന്നാണ് എ കെ ജിയുടെ ജീവിതത്തിലെ അവിസ്‌മരണീയ മുഹൂർത്തങ്ങൾ കോർത്തിണക്കി ചവറ കെ എസ് ജയപ്രകാശുമായി ചേർന്ന് കഥയൊരുക്കിയത്.
ജന്മിത്വത്തിനെതിരായ പോരാട്ടം, ഉപ്പുസത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം, ആലപ്പുഴയിലെ കയർത്തൊഴിലാളി സമരം, പട്ടിണിജാഥ, മിച്ചഭൂമി സമരം, ഒളിവുജീവിതം, പാർലമെന്റിലെ പ്രവർത്തനം, അമരാവതി സമരം, റഷ്യ- ചൈന സന്ദർശനം, അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടം തുടങ്ങിയ സംഭവബഹുലമായ ആ ജീവിതത്തിലൂടെ കഥ കടന്നുപോകുന്നു. നവംബർ 18നു തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് സഖാവ് എ കെ ജി ഉദ്ഘാടനംചെയ്‌തത്. 2021ൽ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വിജയവഴിയിൽ കേരളം എന്നപേരിൽ കഥാപ്രസംഗം മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണാർഥം അവതരിപ്പിച്ചിരുന്നു. കയ്യൂർ സമരം, ശ്രീനാരായണഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയ നമുക്ക് ജാതിയില്ല തുടങ്ങിയ കഥകളും അവതരിപ്പിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..