26 April Friday

വായന

വെബ് ഡെസ്‌ക്‌Updated: Sunday May 7, 2023

ഓർത്തിരിക്കുന്ന  ജീവിതം 

മനോഹരൻ മോറായി

ആടുജീവിതം എന്ന മാസ്‌റ്റർപീസിലൂടെ വായനാലോകത്തെ പൊള്ളിച്ച ബെന്യാമിൻ എഴുത്തനുഭവങ്ങളുടെ (അതോ, ജീവിതാനുഭവങ്ങളോ) കലവറ തുറക്കുകയാണ്‌ ഏതൊരു മനുഷ്യന്റെയും ജീവിതം എന്ന പുസ്‌തകത്തിലൂടെ.  ഒരു അനുഭവം പിൽക്കാലത്തേക്ക്‌ ബാക്കിയാകുന്നുവെങ്കിൽ, അത്‌ മനസ്സിൽ പോറലേൽപ്പിച്ചിട്ടുണ്ടാകുമെന്നാണ്‌ കഥാകാരന്റെ സാക്ഷ്യം. അത്തരം പോറലുകൾ മറ്റൊരു രചനയാവുകയും അത്‌ വായനക്കാരനുമായി പാരസ്‌പര്യമുണ്ടാക്കുകയും ചെയ്യുന്നുവെന്നതാണ്‌ ഈ പുസ്‌തകത്തിന്റെ സുകൃതം. എഴുത്തുകാരൻ ആത്മകഥ എഴുതേണ്ടതുണ്ടോ? ; സൃഷ്‌ടികളല്ലേ അയാളുടെ ആത്മകഥ. വികാരങ്ങൾ, സ്വപ്‌നങ്ങൾ, സങ്കൽപ്പങ്ങൾ... എല്ലാം ചേർത്തുവച്ചല്ലേ  കഥയുടെ പിറവി. പിന്നൊരിക്കൽ ആത്മകഥ എഴുതുന്നുവെങ്കിൽ കള്ളങ്ങളുടെ വലിയ കൂട്ടമായിരിക്കില്ലേ,  ഇങ്ങനെ എക്കാലത്തേയും സന്ദേഹങ്ങൾ പങ്കുവച്ചുകൊണ്ടാണ്‌ ബെന്യാമിൻ അനുഭവക്കുറിപ്പുകളിലേക്ക്‌ കടക്കുന്നത്‌. വളരുമ്പോൾ എഴുത്തുകാരനാകാനുള്ളതൊന്നും ഇല്ലാത്തതായിരുന്നു ബാല്യം. സാഹിത്യത്തോട്‌ ആഭിമുഖ്യമില്ലാത്ത കൗമാരം. ക്രിക്കറ്റ്‌ ഗ്രൗണ്ടിലും പോളി പഠനത്തിനുപോയ തിരുപ്പൂരിലുമാണ്‌  ജീവിതത്തിന്റെ ഭിന്നമുഖങ്ങൾ കണ്ടുതുടങ്ങിയത്‌. പ്രവാസത്തിന്റെ തീക്ഷ്‌ണാനുഭവങ്ങളാണ്‌  കഥാകാരനെ രൂപപ്പെടുത്തിയത്‌. മുംബൈയിൽ ഒരിക്കലെങ്കിലും ജീവിച്ചിട്ടുള്ള ആൾക്ക്‌ ലോകത്തെവിടെയും ജീവിക്കാൻ കഴിയുമെന്ന്‌ പറയുന്നത്‌ മഹാനഗരത്തിൽ കേവലം ഇരുപത്‌ ദിവസത്തെ ഇടത്താവള വാസത്തിന്റെ ബലത്തിലാണ്‌. ബഹ്‌റൈനിൽ കാലുകുത്തിയ 1992 എപ്രിൽ 4 ആടുജീവിതത്തിലെ ‘നായകനായ’ നജീബ്‌ ഗൾഫിൽ എത്തിയ ദിവസമായി രേഖപ്പെടുത്തിയത്‌ കഥയും കഥാകാരന്റെ ജീവിതവുമായുള്ള ചേർത്തുവയ്‌ക്കലായും ബെന്യാമിൻ കുറിച്ചിടുന്നു. ഏതൊരു മനുഷ്യന്റെയും ജീവിതം എന്നത്‌ അവൻ യഥാർഥത്തിൽ ജീവിച്ച ജീവിതമല്ല; അവൻ ഓർത്തിരിക്കുന്ന ജീവിതമാണെന്ന ഗബ്രിയേൽ മാർക്വേസിന്റെ വാക്കുകളാണ്‌ ബെന്യാമിന്റെ കഥാപ്രപഞ്ചത്തിന്‌ വഴികാട്ടുന്നത്‌. താൻ ജീവിച്ച ജീവിതത്തേക്കാളുപരി, തന്റെ ചുറ്റുമുള്ള ജീവിതങ്ങളുടെ ചൂരും ചൂടുമാണ്‌  തന്റെ ഓർമകളെ അശാന്തമാക്കുന്നതെന്ന്‌ വിളിച്ചു പറയുകയാണ്‌ കഥാകാരൻ.

 

മലയാളത്തിന്റെ ചരിത്രവഴിയിൽ

കെ പി നൗഷാദ് 

മലയാളം ക്ലാസിക്കൽ പദവിയിൽ എത്തിച്ചേർന്നതിന്റെ ചരിത്രവഴികൾ അന്വേഷിക്കുന്ന 25 പ്രബന്ധങ്ങളുടെ സമാഹാരമാണ് "ക്ലാസിക്കൽ മലയാളം ചരിത്രവഴികൾ'. 1500 വർഷത്തിൽപ്പരം പഴക്കം അവകാശപ്പെടുന്ന മലയാളത്തിന്‌  ക്ലാസിക്കൽ പദവി യാഥാർഥ്യമായത്‌ 2013 മെയ് 23നാണ്‌ . ക്ലാസിക്കൽ പദവി നേടുന്നതോടൊപ്പം മലയാളികൾ തങ്ങളുടെ മാതൃഭാഷയെ ഭരണതലത്തിലും വിദ്യാഭ്യാസരംഗത്തും മറ്റു സാമൂഹിക വ്യവഹാരങ്ങളിലും ശരിയാംവണ്ണം വിനിയോഗിക്കേണ്ടതാണെന്ന ഗൗരവമായ ചിന്ത വേണ്ടത്ര വളരുകയുണ്ടായില്ല. അത്തരത്തിലുള്ള ചില വിചാരങ്ങൾ ചർച്ച ചെയ്യുന്ന പഠനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഇംഗ്ലീഷിനെ ഒരു കുലീന ഭാഷയായി കണക്കാക്കുന്ന പ്രവണത നമ്മെ നാമല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന് ഇ എം എസും സജീവ ചൈതന്യമുള്ള ഭാഷയാണ് മലയാളം എന്ന് എം ടിയും അവരുടെ ലേഖനങ്ങളിൽ വിശദീകരിക്കുന്നു. കൂടാതെ ഡോ.വി ആർ പ്രബോധചന്ദ്രൻ, ഇ പി രാജഗോപാലൻ, എം ജി എസ്, ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, ഡോ. എം ആർ രാഘവവാരിയർ, ഡോ. അനിൽ വള്ളത്തോൾ, ഡോ. ഇ ദിനേശൻ, ഡോ. എൻ മുകുന്ദൻ, രാജൻ ഗുരുക്കൾ, രാധാകൃഷ്ണൻ ഇളയിടത്ത്, പി പവിത്രൻ, എൽ സുഷമ, കെ പി നൗഷാദ് തുടങ്ങി 25 പേരുടെ പ്രബന്ധങ്ങളാണ്  സമാഹരണത്തിൽ. ഭാഷയുടെ അതിജീവനത്തെക്കുറിച്ചും വൈവിധ്യമാർന്നതും ബഹുസ്വരവുമായ വളർച്ചയെക്കുറിച്ചും നിരീക്ഷിക്കുന്ന പഠനങ്ങളുണ്ട്.

 

പത്രപ്രവർത്തന ചരിത്രത്തിന്റെ തിളങ്ങുന്ന മുഖം 

-ഉണ്ണിക്കൃഷ്ണൻ ചാഴിയാട്

പത്രപ്രവർത്തന ജീവിതത്തിൻെറ പശ്ചാത്തലത്തിൽ മലയാളിയായ വി കൃഷ്ണ അനന്ത്  ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ ഗതകാലത്തെ ആവിഷ്‌കരിക്കുന്ന കൃതിയാണ് ‘Between Freedom and Unfreedom : The press in independent India.’ ദേശീയതയുടെയും കൊളോണിയൽ  വിരുദ്ധ പോരാട്ടങ്ങളുടെയും മുഖമായിരുന്ന ഇന്ത്യൻ പത്രപ്രവർത്തന മേഖല, വെറും കച്ചവട താൽപ്പര്യങ്ങൾക്കടിമയായിത്തീർന്നതിന്റെ കദന കഥയാണത്. സ്വാതന്ത്ര്യവും ജനാധിപത്യവും അടിയറവച്ച് അധികാര സ്ഥാപനങ്ങളോട് വിനീത വിധേയത്വം പുലർത്താൻ മടിയില്ലാതായിത്തീർന്ന ഇന്ത്യൻ പത്രലോകത്തെ ഈ കൃതി വരച്ചു കാട്ടുന്നു. അഭിപ്രായ സ്വാതന്ത്ര്യം, ഭരണഘടനാനുസൃതമായ അഭിപ്രായ പ്രകടനങ്ങൾ എന്നിവയ്‌ക്കുണ്ടായ നിയമ ഭേദഗതികളും  നിയന്ത്രണങ്ങളും, പത്രപ്രവർത്തകരുടെ ജോലി നിബന്ധനകളും പ്രതിഫലവും, സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നത്, കുത്തകവൽക്കരണം, പത്രസ്വാതന്ത്ര്യത്തിനെതിരായ ഭീഷണികൾ, ജനാധിപത്യ വിരുദ്ധതയിലേക്കുള്ള ഇന്ത്യയുടെ പ്രയാണം, സ്വതന്ത്ര പത്രപ്രവർത്തനം തുടങ്ങി വിവിധ  വിഷയങ്ങൾ ഏഴധ്യായങ്ങളിലായി  വിശദീകരിക്കുന്ന ഒരു ഗവേഷണാത്മക ഗ്രന്ഥമാണിത്. അടിയന്തരാവസ്ഥയിൽ പ്രതികരിച്ചതിന്റെ  പേരിൽ കുറ്റം ചുമത്തപ്പെട്ട പത്രപ്രവർത്തകൻ കിരീത് ഭട്ടിനാണ് പുസ്‌തകം സമർപ്പിച്ചിരിക്കുന്നത്. ദൃശ്യമാധ്യമങ്ങളുടെ വിസ്ഫോടനാത്മക വളർച്ചയും സാമ്പത്തിക ഉദാരീകരണവും പത്രങ്ങളെ അസ്വാതന്ത്ര്യത്തിലേക്ക് തള്ളിയിടുന്നു. വിലയ്ക്ക്  വാങ്ങാനുള്ള  ഒരുൽപ്പന്നം മാത്രമായി അധഃപതിക്കാതെ, പത്രവ്യവസായം ഈ കുത്തൊഴുക്കിനെ അതിജീവിക്കുമോ എന്ന ചോദ്യത്തോടെയാണ്  പുസ്‌തകം അവസാനിക്കുന്നത്.

 

ഏറനാടൻ ഗ്രാമജീവിതം

ഡോ. ഉണ്ണി ആമപ്പാറയ്ക്കൽ

ഏറനാടൻ ഗ്രാമീണജീവിതത്തിന്റെ സ്വച്ഛന്ദതയുടെയും നിർമലതയുടെയും പശ്ചാത്തലത്തിൽ രചിക്കപ്പെട്ട നോവലാണ് ടി പി രാമചന്ദ്രന്റെ ‘ചേറുമ്പ് അംശം ദേശം’. അവിടെ കത്തുന്ന ജീവിത യാഥാർഥ്യമുണ്ട്, പകയുണ്ട്, സൗഹൃദത്തിന്റെ മാധുര്യമുണ്ട്. പനചെത്തുകാരൻ കോപ്പുവിന്റെയും മകൻ തെന്നാടൻ അപ്പുവിന്റെയും പേരമകൻ രവിയുടെയും കഥ പറയുന്ന ഭാവേന താൻ ജീവിച്ച ഗ്രാമത്തിന്റെ പരിച്ഛേദം ആവിഷ്കരിക്കുകയാണ് ഒരർഥത്തിൽ നോവലിസ്റ്റ്. സഖാവ് കുഞ്ഞാലിയുടെ രക്തസാക്ഷിത്വവും ഏറനാടിലെ ചില രാഷ്ട്രീയ സംഭവങ്ങളും നോവലിൽ പരാമർശിച്ചുപോകുന്നുണ്ട്. ഇടതുപക്ഷ രാഷ്ട്രീയ പോരാട്ടങ്ങളും തെരഞ്ഞെടുപ്പു വിജയങ്ങളും ഏറനാടൻ പശ്ചാത്തലത്തിൽ നോക്കിക്കാണാനുള്ള പരിശ്രമവും നോവലിനെ വേറിട്ടതാക്കുന്നു. ഗുളികനും പറ കുട്ടിക്കും നീചനും കുരുതികൊടുത്തും റാക്കും കള്ളും കോഴിയും നിവേദിച്ചും കഴിഞ്ഞിരുന്ന ഒരു ഗ്രാമീണ ജനതയുടെ നേരിന്റെയും കുഞ്ഞുകുഞ്ഞു നെറികേടിന്റെയും കഥയാണ് ഈ നോവലിലൂടെ പറഞ്ഞുവയ്‌ക്കുന്നത്.

 

പ്രതി-ഭ-യുടെ പ്രകാശം പര-ത്തുന്ന കവി-ത-കൾ

ശ്രീകു-മാർ മുഖ-ത്തല

കോവിഡ്- അതി-ജീ-വ-ന-കാ-ലത്ത്- കവി ശശി മാവിൻമൂട്- മാസ്-ക്- പ്രമേ-യ-മാക്കി എഴു-തിയ 580 ചെറു-ക-വി-ത-ക-ളുടെ സമാ-ഹാ-ര-മാണ് "അതി-ജീ-വ-നം-‐-മാസ്-ക്- കവി-ത-കൾ'. ജീവിത-മെന്ന കട-ങ്ക-ഥയെ വാക്കു-കൾ ചേർത്ത്- പൊലി-പ്പി-ച്ചെ-ടു-ക്കു-ന്ന-വ-രാണ് കവി-കൾ. ഈ കൃതി-യിൽ ശശി മാവിൻമൂട്- ഒരു അസാ-ധാ-രണ കാല-ഘ-ട്ടത്തെ വാക്കു-കൾ ചേർത്ത്- പൊലി-പ്പി-ച്ചെ-ടു-ക്കു-ക-യാണ് ചെയ്-തി-രി-ക്കു-ന്ന-ത്-. പ്രതി-ഭ-യുടെ പ്രകാശം പര-ത്തുന്ന കവി-ത-കൾ ഏക-ദേശം രണ്ടു വർഷം സാമൂ-ഹ്യ മാധ്യ-മ-മായ ഫെയ്‌സ്-ബു-ക്കിൽ തുട-ർ-ച്ച-യായി പ്രസി-ദ്ധീ-ക-രി-ച്ച-വ-യാ-ണ്. കോവിഡ്- കാലത്ത്- മനു-ഷ്യർക്കു-ണ്ടായ ഒരു പ്രത്യേക അവ-സ്ഥ-യു-ടെയും മാന-സി-കാ-വ-സ്ഥ-യു-ടെയും പ്രതീ-ക-മാണ് ഈ കവി-ത-കൾ. ഈ കവി-ത-ക-ളിൽ മാസ്-ക്- എന്ന പ്രതീകം മാസ്-ക്ക-ല്ലാ-തായി മാറു-കയും അത്- സ്-നേഹ-ത്തി-ന്റെയും നിരാ-ശ-യു-ടെയും പ്രതിഷേധ-ത്തി-ന്റെ-യും നിസ്സം-ഗ-ത-യു-ടെയും നിരാ-സ-ത്തി-ന്റെയും ഒക്കെ പല പല ഭാവ-ങ്ങ-ളായി മാറു-കയും ചെയ്യു-ന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top