തെരഞ്ഞെടുപ്പ് രംഗത്തേക്കുള്ള ശിവദാസമേനോന്റെ പ്രവേശനത്തിനുമുണ്ട് പ്രത്യേകത. 1961ൽ മണ്ണാർക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അമ്മാവനെതിരെ കമ്യൂണിസ്റ്റ് സ്ഥാനാർഥിയായാണ് കന്നിയങ്കം. വാശിയേറിയ മത്സരത്തിൽ മേനോൻ ജയിച്ചു. "അഭിനവ കംസവധം' എന്നായിരുന്നു നേതാക്കൾ അതിനെ വിശേഷിപ്പിച്ചത്.
അവിഭക്ത പാർടി പെരിന്തൽമണ്ണ താലൂക്ക് കൗൺസിൽ അംഗമായിരുന്ന മേനോൻ പാർടി ഭിന്നിപ്പിനെ തുടർന്ന് സിപിഐ എമ്മിൽ ഉറച്ചുനിന്നു. താലൂക്ക് സെക്രട്ടറിയായി. തുടർന്ന് ജില്ലാകമ്മിറ്റിയിൽ. വ്യത്യസ്ത മേഖലകളിലെ പോരാട്ടാനുഭവങ്ങളുമായി ജനങ്ങളിൽ നിറഞ്ഞ അദ്ദേഹം 1980ൽ ജില്ലാ സെക്രട്ടറിയായി.ജില്ലയിലെ പാർടിയെ പ്രത്യയ ശാസ്ത്ര അടിത്തറയുള്ളതാക്കുന്നതിൽ വഹിച്ച പങ്ക് അതുല്യം. വർഗ‐ബഹുജനസം ഘടനകളെ വളർത്തുന്നതിലും കേഡർമാരെ കണ്ടെത്തി രാഷ്ട്രീയ വിദ്യാഭ്യാസം നൽകി ഉയർത്തുന്നതിലും നിസ്തുല പങ്കുവഹിച്ചു.
പാലക്കാട് എസ്പി ഓഫീസ് മാർച്ചിനിടെ പൊലീസ് ശിവദാസമേനോന്റെ തല തല്ലിത്തകർത്തപ്പോൾ
ഏത് ജന ക്കൂട്ടത്തെയും ആകർഷിക്കുന്ന മാഷുടെ പ്രസംഗം ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. സമരമുഖത്ത് നിരവധി തവണ ക്രൂരമായ പൊലീസ് മർദനമേൽക്കേണ്ടിവന്നു.മുത്തങ്ങയിൽ ആദിവാസികൾക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് 2003 മാർച്ച് 17ന് പാലക്കാട് എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ആ എഴുപത്തിയൊന്നുകാരനെ പൊലീസ് വളിഞ്ഞിട്ടു തല്ലി. തല തല്ലിപ്പൊളിച്ചു. കാൽമുട്ടുകൾക്ക് ക്ഷതമേറ്റു. ഭീകര മർദനം അതിരുവിട്ടപ്പോൾ പ്രവർത്തകർ പൊതിഞ്ഞുകിടന്നാണ് രക്ഷിച്ചത്. അടിയേറ്റു ചോരയിൽ കുളിച്ച മാഷെ ആശുപത്രിയിലെത്തിക്കാൻപോലും പൊലീസ് തയ്യാറായില്ല.
ഒടുവിൽ കടലവിൽപനകാരന്റെ ഉന്തുവണ്ടിയിൽ കയറ്റി ആശുപത്രിയിലേക്ക് ഓടുകയായിരുന്നു. ജീവൻ അപായപ്പെടുത്തുംവിധം ക്രൂര മർദനമാണ് നടന്നത്. അതിലൊന്നും തകരാത്ത മനസ്സാന്നിധ്യവും ഉറച്ച പാർടി ബോധവുമായിരുന്നു ആ വിപ്ലവകാരിക്ക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..