26 April Friday

കോടിയേരി പറഞ്ഞത് ശരിതന്നെ; ‘ദേ പുട്ടും’ സെല്‍ഫിയും വൈറല്‍

എ എസ് ജിബിനUpdated: Thursday May 26, 2022


കൊച്ചി
‘പ്രതിയായ ഒരാൾക്ക് കൂടുതൽ ബന്ധം ആരുമായിട്ടാണെന്ന് ജനങ്ങൾക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ഇക്കാര്യം ആലുവയിൽ അന്വേഷിച്ചാൽ അറിയാം. ആലുവ നഗരസഭാ വാർഷികോദ്ഘാടനത്തിന് ക്ഷണിച്ചത് ആരെയാണ്‌. അന്ന് സെൽഫി എടുത്തയാൾ രാജ്യസഭാംഗമായില്ലേ. ഞങ്ങൾ എല്ലാ കാലത്തും ഇരകൾക്കൊപ്പംതന്നെ. കേസിൽ കൃത്യമായ അന്വേഷണമാണ് നടത്തിയത്. അന്ന്‌ കോൺഗ്രസ് പ്രതികരണം എന്തായിരുന്നു? പ്രതികരണംപോലുമില്ല’–- സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചൊവ്വാഴ്ചത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്‌ ഇങ്ങനെയാണ്.

ഇപ്പോൾ കോടിയേരിയുടെ വാക്കുകൾ ഫോട്ടോകൾ സഹിതം പങ്കുവച്ച്‌ ശരിവയ്ക്കുകയാണ് സമൂഹമാധ്യമങ്ങൾ. യുഡിഎഫും ദിലീപും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്ന ഫോട്ടോകളും ട്രോളുകളും സൈബർലോകത്ത് നിറയുന്നു.

ഇടപ്പള്ളിയിലെ ‘ദേ പുട്ടി’ൽ യുഡിഎഫ് നേതാക്കൾക്ക് ദിലീപ് പുട്ട് വിളമ്പുന്ന ചിത്രമാണ് കൂടുതൽ ഷെയർ ചെയ്യുന്നത്. എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, കെ ബാബു എംഎൽഎ, യുഡിഎഫ്‌ ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, കെ പി ധനപാലൻ തുടങ്ങിയ യുഡിഎഫ് നേതാക്കൾക്കാണ് ദിലീപ് ഭക്ഷണം വിളമ്പിയത്. ‘വിശപ്പിന് കണ്ണില്ല’ എന്ന ട്രോൾവാചകത്തോടെയാണ് ഫോട്ടോ ​​ഷെയർ ചെയ്യുന്നത്.

നടിയെ ആക്രമിച്ച കേസിൽ പ്രതിസ്ഥാനത്തുള്ള നടനെ ചേർത്ത്‌ സെൽഫിയെടുത്ത് ആഘോഷിക്കുന്ന ജെബി മേത്തർ എംപിയോടുള്ള അതൃപ്തിയും സമൂഹമാധ്യമങ്ങൾ പ്രകടിപ്പിക്കുന്നു.  ഇത്തരക്കാരെ ക്ഷണിച്ച് വേദിയിലിയിരുത്തുകയും സെൽഫിയെടുക്കുകയും ചെയ്യുന്ന നേതാവാണോ സ്ത്രീകൾക്കുവേണ്ടി നിലകൊള്ളുന്നതെന്ന ചോദ്യവും ഉയരുന്നു. നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രത്തിൽ പേര്‌ വന്നശേഷം ദിലീപ് പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു ആലുവ നഗരസഭയുടെ നൂറാംവാർഷികം. അന്ന് നഗരസഭയുടെ ഔദ്യോഗിക ലോഗോ പ്രകാശിപ്പിച്ചത് ദിലീപാണ്‌. 

സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളോട് കോൺഗ്രസ് നിലപാട് എന്താണെന്നും മഹിളാ കോൺഗ്രസിന്റെ നിലപാട് എന്താണെന്നും വ്യക്തമാക്കണമെന്ന് സമൂഹമാധ്യമങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്‌. കോഴിക്കോട്ട്‌ ‘ദേ പുട്ട്’ ഉദ്ഘാടനം ചെയ്യുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോയും വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top