കൊച്ചി
‘നല്ല സ്ഥാനാർഥി... ജയിക്കോട്ടാ... എക്ക ഭംഗിയാവും... എല്ലാം ശരിയാവും.. കേട്ടാ...’ വോട്ടഭ്യർഥിച്ച് പാചകപ്പുരയിലേക്കെത്തിയ തൃക്കാക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനോട് പാചകത്തൊഴിലാളി സ്നേഹപൂർവം പറഞ്ഞ വാക്കുകളിന്ന് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അത്രയേറെ കരുതലോടെ സ്വന്തം മകനെന്നപോലെ അവർ ഡോ. ജോ ജോസഫിന് ഭക്ഷണം വിളമ്പിക്കൊടുക്കുന്ന ഹൃദ്യമായ ദൃശ്യവും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.
ഇത്രയും ദിവസത്തെ പ്രചരണാനുഭവം വാക്കുകൾകൊണ്ട് വർണിക്കാനാകില്ലെന്ന അടിക്കുറിപ്പോടെ ഡോ. ജോ ജോസഫാണ് ഈ ദൃശ്യമുൾപ്പെടുന്ന വീഡിയോ ഫെയ്‌സ്‌ബുക് പേജിൽ പോസ്റ്റ് ചെയ്തത്. വ്യാഴം രാത്രി 9.32ന് പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങൾക്കുള്ളിൽ സൈബർ ലോകം ഏറ്റെടുത്തു. ഇൻസ്റ്റഗ്രാമിലും വാട്സാപ്പിലും ടെലിഗ്രാമിലും ബോട്ടിമിലുമെല്ലാം അതിവേഗമത് ഇടംപിടിച്ചു. 35 സെക്കൻഡ് മാത്രം ദൈർഘ്യമുള്ളതിനാൽ സ്റ്റാറ്റസ് പ്രേമികളുടെ ഇഷ്ടയിനമായും മാറി.
തൃക്കാക്കരക്കാർ സ്വന്തം കുടുംബത്തിലെ ഒരാളെപ്പോലെ ഡോ. ജോ ജോസഫിനോട് ഇടപെടുന്ന വൈകാരിക ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പ്രിയപ്പെട്ട ഒരാളായി അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുന്നതും ചേർത്തുനിർത്തുന്നതുമെല്ലാം ഈ കുഞ്ഞു വീഡിയോയിലുണ്ട്. ശുചീകരണത്തൊഴിലാളി, ജോ ജോസഫിന് പൂവ് സമ്മാനിക്കുന്നതും കുട്ടിക്ക് സ്നേഹപൂർവം സ്ഥാനാർഥി ഓറഞ്ച് നൽകുന്നതും വയോധിക ചെങ്കൊടി ഉയർത്തി പുഞ്ചിരിയോടെ പ്രചാരണത്തിനിറങ്ങുന്നതും ഉൾപ്പെടെയുള്ള വൈകാരിക നിമിഷങ്ങൾ ജനഹ-ൃദയം കവരുകയാണ്.
തൃക്കാക്കരയുടെ സ്നേഹം കൈപിടിച്ചനുഭവിക്കാനായെന്നും അവരുടെ പ്രശ്നങ്ങളറിയാനായെന്നും അദ്ദേഹം വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാനായി ശബ്ദമുയർത്താൻ സാധിക്കുമെന്ന് തിരിച്ചറിഞ്ഞ നാളുകളാണിതെന്നും അദ്ദേഹം കുറിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..