പെരുവന്താനം
അത്രമേൽ ഇഷ്ടമായിരുന്നു കൃഷി. രാവിലെ പറമ്പിലിറങ്ങിയാൽ ഇരുളുവോളം കൃഷി പരിപാലനം. അതിശക്തമായ മഴയിൽ വെള്ളം പുരയിടത്തിൽ കയറാതെ തിരിച്ചുവിടാൻ നോക്കിയ വടശേരിൽ ജോജോയുടെ ജീവൻ ഉരുളെടുത്തത് ഞൊടിയിടെ. കുടുംബത്തിന്റെ എല്ലാമായ നാഥന്റെ വേർപാടിൽ വിങ്ങിപ്പൊട്ടുകയാണ് ഭാര്യ അനക്സിയും മക്കളായ ജോസുകുട്ടിയും ആന്റോയും.
ശനി പകൽ 3.30നാണ് സമീപത്തെ പുരയിടത്തിൽനിന്നും ആർത്തലച്ചെത്തിയ ഉരുളിൽ ജോജോയെ ഒഴുക്കിക്കൊണ്ടുപോയത്. പെരുവന്താനം ഒന്നാംവാർഡായ നിർമലഗിരി പാലൂർക്കാവ് റോഡ് കെട്ടിന്റെ സമീപമുള്ള തോട്ടിൽനിന്നും ഞായർ രാവിലെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കാണാതായ ഉടൻതന്നെ നാട്ടുകാരും ബന്ധുക്കളും അധികൃതരും ചേർന്ന് തെരച്ചിൽ ആരംഭിച്ചിരുന്നു. ഞായർ രാവിലെ തോട്ടിൽ മൃതദേഹം ചെളിവെള്ളത്തിൽ മുങ്ങിക്കിടന്ന നിലയിലാണ് കണ്ടത്. ജോജോയുടെ വീടിരിക്കുന്ന സ്ഥലത്തുനിന്നും 150 മീറ്റർ അകലെയുള്ള മറ്റൊരു പുരയിടത്തിൽ വെള്ളം തിരിച്ചുവിടാൻ പോയതാണ്. 44 വയസ്സേ ഉള്ളൂവെങ്കിലും ചെറുപ്പംമുതൽ മണ്ണിൽ അധ്വാനിക്കുന്ന ശീലമുണ്ട്. പുരയിടത്തിൽ പുതിയതായി ജാതിയും തേക്ക്, പ്ലാവ് ഉൾപ്പെടെയുള്ള മരങ്ങളും വച്ചുപിടിപ്പിച്ചിരുന്നു. റബറും കൊക്കോയുമാണ് പ്രധാനം. എല്ലാവരെയും സഹായിക്കാൻ മനസ്സുള്ള വ്യക്തിയായ ജോജിയുടെ വേർപാടിൽ നാട്ടുകാർക്കും ദുഖമുണ്ട്. മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിലെത്തിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..