കോട്ടയം
ഒരാൾക്ക് കോവിഡ് 19 ഭേദമാകാനെടുക്കുന്ന 15 മുതൽ 20 ദിവസം വരെ സർക്കാറിന് ചെലവ് ആറ് ലക്ഷത്തിലധികം രൂപ. ഡോക്ടർമാർ, നേഴ്സുമാർ ഉൾപ്പെടുന്ന ജീവനക്കാരുടെ സേവനമൂല്യം ഒഴിവാക്കിയുള്ള ഏറ്റവും കുറഞ്ഞ തുകയാണിത്. മെഡിക്കൽ ഉപകരണങ്ങൾ, പ്രതിരോധ മരുന്ന്, ഭക്ഷണം, നെഗറ്റീവ് ആകുന്നതുവരെയുള്ള ടെസ്റ്റുകൾ തുടങ്ങിയവയ്ക്ക് മാത്രമാണ് ഈ തുക. ഐസൊലേഷനിൽ കഴിയുന്ന രോഗികളിൽ ഏറെ പേർക്കും വെന്റിലേറ്ററും ഐസിയുവും ആവശ്യമുണ്ട്. രോഗമുക്തമാകാൻ ചിലർ ഒരു മാസമെടുത്താൽ ഇരട്ടി തുക വരും.
പിപിഇ കിറ്റ്
പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്മെന്റ് കിറ്റ് ഒന്നിന് 800 രൂപയാണ് നിലവിൽ ഈടാക്കുന്നത്. കയ്യുറകൾ, മാസ്ക്, ഗൗൺ, മുഖ-ദേഹ സംരക്ഷണാവരണം, കണ്ണട, ഹെഡ് കവർ, ബൂട്ട് എന്നിവ ഉൾപ്പെടുന്നതാണ് കിറ്റ്. അഞ്ച് പേരടങ്ങുന്ന ഒരു ടീമിന്റെ ജോലി സമയം നാല് മണിക്കൂർ. ഒരു ദിവസം ആറ് യൂണിറ്റിനാവശ്യമായത് 24,000 രൂപയുടെ കിറ്റുകളാണ്. ഇരുപത് ദിവസത്തേക്ക് 4,80,000 രൂപയാകും.
ടെസ്റ്റുകൾ, ഭക്ഷണം
കോവിഡ് രോഗി പോസിറ്റീവിൽനിന്ന് നെഗറ്റീവിലെത്തുമ്പോഴേക്കും ചുരുങ്ങിയത് ആറ് ലബോറട്ടറി പരിശോധന ആവശ്യമായി വരും. ഒരു ടെസ്റ്റിന് 4,500 രൂപ ചെലവുണ്ട്. ആകെ 27,000 രൂപയാകും. പ്രായമായവർക്ക് ചിലപ്പോൾ എട്ട് ടെസ്റ്റ് വരെ ആവശ്യമായി വരാറുണ്ട്.
രോഗിക്ക് പോഷകസമൃദ്ധ ഭക്ഷണം നൽകണം. കുറഞ്ഞത്ദിവസം 200 രൂപയാവും. ഒരു കൂട്ടിരിപ്പുകാരനും ആശുപത്രിയിൽനിന്നാണ് ഭക്ഷണം നൽകുന്നത്. വെന്റിലേറ്റർ, ഐസിയു, ആശുപത്രി വാടക എന്നിവയും ജീവനക്കാരുടെ സേവനമൂല്യവും കൂടി കണക്കാക്കുമ്പോൾ വൻതുക സർക്കാരിന് ചെലവുവരുന്നു. ആരോഗ്യമേഖലയുടെ മികവും തികവും എല്ലാവരിലും എത്തുന്നുവെന്നതിന്റെ ഉദാഹരണമാണിത്. എല്ലാം സ്വകാര്യ മേഖലയ്ക്ക വിട്ടു നൽകണമെന്ന് വാദിക്കുന്നവർ യൂറോപ്യൻ രാജ്യങ്ങളിലെ ദുരന്തം കാണണമെന്നതാണ് പൊതുവെ ഉയരുന്ന അഭിപ്രായം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..