ഇടുക്കി
വേർപാടിന്റെ കനലുറഞ്ഞ നെഞ്ചുമായി ആശുപത്രി പരിസരത്ത് അവർ വാടിത്തളർന്നിരുന്നു. രാത്രിയിൽ ഒരുപോള കണ്ണടച്ചില്ല. പ്രിയ കൂട്ടുകാരൻ ധീരജിന്റെ ചേതനയറ്റ ശരീരത്തിനരികിൽ നിന്ന് മാറാതെ ഹൃദയം നീറി... നീറി... മൃതദേഹവും വഹിച്ചവാഹനം പന്ത്രണ്ടോടെ പൈനാവ് എൻജിനിയറിങ് കോളേജിലെത്തിയപ്പോൾ ആ ഹൃദയങ്ങളിൽ നിന്ന് ഒരു സാഗരം അണപൊട്ടി.
തങ്ങളുടെ പ്രിയ പാട്ടുകാരൻ ഇനിയില്ലല്ലോ എന്ന നൊമ്പരത്താൽ പരസ്‌പരം കെട്ടിപ്പിടിച്ച് അവർ പൊട്ടിക്കരഞ്ഞു. വാവിട്ട് നിലവിളിച്ചു. പിന്നെയവർ ചങ്കുപൊട്ടി വിളിച്ചു. ‘പൊൻവെയിൽ തിളക്കമായ്, ഇനിവരും പൂക്കളായ് പടനയിക്കാൻ, ധീരജ് വസന്തമില്ലാതാകില്ല.’ കേട്ടുനിന്ന ആയിരങ്ങൾ അതേറ്റുവിളിച്ചു. ചതിയുടെ കഠാരമുനയിൽ പിടഞ്ഞ അവരുടെ ധീരജിന് വീരോജിതമായ യാത്രയപ്പ്. എല്ലാ ദിവസവും ഒരു പൊതിച്ചോറ് അധികം കരുതി വന്ന് വിശന്നിരിക്കുന്നവർക്ക് നൽകിയവൻ. ഏതു കാര്യത്തിനും ഓടിനടന്നവൻ. മിടുക്കൻ, പോരാളി... ഇനിയവനില്ലെന്ന് വിശ്വസിക്കാനാവാതെ തളരുമ്പോഴും അവർ തൊണ്ടപൊട്ടുമാറുച്ചത്തിൽ വിളിച്ചു ധീരജ്, ഒരു കഠാരമുനയ്‌ക്കും വസന്തം പൊഴിക്കാനാകില്ല.
ധീരജിന്റെ മൃതദേഹം ഇടുക്കി എൻജിനിയറിങ് കോളേജിൽ കൊണ്ടുവന്നപ്പോൾ പൊട്ടിക്കരയുന്ന സഹപാഠികൾ ഫോട്ടോ: വി കെ അഭിജിത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..