കൊച്ചി
‘ബെസ്‌റ്റ് വിഷസ്...’ നാടിന്റെ പ്രിയ ഡോക്ടർക്ക് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ പുഞ്ചിരി നിറഞ്ഞ ആശംസകൾ. സ്‌നേഹമൂറുന്ന വാക്കുകളുടെ മധുരം നുകർന്നാണ് തൃക്കാക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ ഞായറാഴ്‌ചത്തെ പര്യടനത്തിന്റെ തുടക്കം. മമ്മൂട്ടിയുടെ ചിലവന്നൂരിലെ വീട്ടിലാണ് രാവിലെ സ്ഥാനാർഥി അതിഥിയായത്. മേയർ എം അനിൽകുമാറും ഒപ്പമുണ്ടായി. മരുമകൻ കാർഡിയോ തൊറാസിക് സർജനാണെന്ന് ഡോക്ടറോട് മമ്മൂട്ടി. അദ്ദേഹത്തെ 2016ൽ നടന്ന മീറ്റിങ്ങിൽ പരിചയപ്പെട്ടിട്ടുണ്ടെന്ന് ഡോ. ജോ മറുപടി നൽകി.
താമസസ്ഥലമായ വാഴക്കാലയ്ക്ക് പ്രിയപ്പെട്ട ജോയെ സ്വീകരിക്കാൻ നിരവധിപേർ കാത്തുനിന്നു. സിയാൽ മുൻ എംഡി വി ജെ കുര്യൻ, അസെറ്റ് ഹോംസ് മുൻ എംഡി കെ എ മുഹമ്മദ് സലീം, കേണൽ ഡെറിക് സെബാസ്‌റ്റ്യൻ എന്നിവരുടെ വീടുകളിൽ എത്തി. മകളുടെ വിവാഹം ഇരുപത്തൊന്നിനാണെന്നും തീർച്ചയായും എത്തണമെന്നും വി ജെ കുര്യൻ ക്ഷണിച്ചു. വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, വികാരി ജനറൽ മാത്യു കല്ലിങ്കൽ എന്നിവരുടെ അനുഗ്രഹം തേടി. പടമുകൾ ജുമാ മസ്‌ജിദ് മദ്രസ ഹാളിൽ വിവാഹിതരായ വാഹിദ-–-നൗഫൽ ദമ്പതികൾക്ക് വിവാഹമംഗളങ്ങൾ നേർന്നു.
മാവേലിപുരത്ത് താമസിക്കുന്ന ലിസി ആശുപത്രി കാർഡിയോളജി വിഭാഗം ഡീൻ ഡോ. റോണി മാത്യുവിനെ സന്ദർശിച്ചും അനുഗ്രഹം തേടി. കെപിഎംഎസ് യൂണിയൻ സമ്മേളനത്തിലും ഡോക്ടർ പങ്കെടുത്തു. വൈറ്റില പൊന്നുരുന്നിയിൽ എത്തിയ ഡോക്ടറെ കെ എം സച്ചിൻദേവ് എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സന്തോഷ് ട്രോഫി കേരള ടീമിൽ അംഗമായ സോയൽ ജോഷിയെ തൈക്കൂടത്തെ വീട്ടിലെത്തി അഭിനന്ദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..