കൊച്ചി
ആഗോള മാലിന്യ എക്‌സ്‌പോയിലെ പ്രധാന ആകർഷണങ്ങളിലൊന്നായി ഉപയോഗം കഴിഞ്ഞ പ്ലാസ്‌റ്റിക് സ്‌ട്രാപ്പുകൊണ്ട് ഇരട്ടയാർ പഞ്ചായത്തിലെ ഹരിതകർമസേന നെയ്‌ത കുട്ടയും മുറവും. ഈറ്റയിലും മുളയിലും നെയ്യുന്നതരം കുട്ടയും വട്ടിയും മുറവുമൊക്കെയാണ് പ്രദർശനത്തിലുള്ളത്.
ഇടുക്കി ജില്ലയുടെ പ്രദർശന സ്‌റ്റാളിലാണ് ഇവയുള്ളത്. വലിയ പാഴ്‌സലുകൾ കെട്ടാൻ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക് സ്‌ട്രാപ്പ് സംസ്‌കരിക്കാനാകാത്ത മാലിന്യമാണ്. നല്ല ബലവും ഈടുമുള്ള സ്‌ട്രാപ്പ് അതേ ആവശ്യത്തിന് പുനരുപയോഗിക്കുന്നുമില്ല. ഒറ്റ ഉപയോഗംകൊണ്ടുതന്നെ പാഴാകുന്ന ഇത് തഴയും ഈറ്റയും മുളയും ചീകിയെടുത്തതുപോലെ ഉപയോഗിക്കാനാകുമെന്ന കണ്ടെത്തലാണ് ഹരിതകർമസേനയുടെ സംരംഭത്തിന് വഴികാട്ടിയത്.
മൂന്നാർ പഞ്ചായത്തിൽ പ്ലാസ്‌റ്റിക് മാലിന്യമുപയോഗിച്ച് നിർമിച്ച പാർക്കിലെ ശിൽപ്പങ്ങളുടെ മാതൃകയിൽ രണ്ട് ശിൽപ്പങ്ങളും സ്‌റ്റാളിലുണ്ട്. പ്ലാസ്‌റ്റിക് ഉപയോഗം മനുഷ്യനെയും പ്രകൃതിയെയും അപകടപ്പെടുത്തുന്നു എന്ന സന്ദേശമാണ് ശിൽപ്പങ്ങൾ പറയുന്നത്. പാർക്കിൽ ശിൽപ്പങ്ങൾ നിർമിച്ച രാജീവ് ചെല്ലാനംതന്നെയാണ് ഇതും ഒരുക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..