സിനിമാക്കഥകളെ വെല്ലുന്ന തിരക്കഥയോടെയാണ്
കോൺഗ്രസ് സിപിഐ എമ്മിനെ ലക്ഷ്യമിട്ട് ആരോപണം ഉന്നയിക്കുന്നത്. ആരോപണങ്ങൾക്ക് ബലം പകരാൻ സ്വന്തം വീടാക്രമണംമുതൽ സ്വയം മുടിമുറിച്ച സംഭവങ്ങൾവരെയുണ്ട്. ഇതിന് ഓശാന പാടി വലതുപക്ഷ മാധ്യമങ്ങളും ഒപ്പം ചേർന്നാണ് നുണപ്രചാരണങ്ങൾക്ക് ശക്തി പകരുന്നത്
ചാപ്പ കുത്തൽ
(2000 നവംബർ 10)
നിലമേൽ എൻഎസ്എസ് കോളേജിലെ ജനറൽ സെക്രട്ടറിയായിരുന്ന എ ആർ നിഷാദ് യൂണിവേഴ്‌സിറ്റി കോളേജിലെത്തിയപ്പോൾ എസ്‌എഫ്‌ഐക്കാർ പിടിച്ചുകൊണ്ടുപോയി മർദിച്ചശേഷം മുതുകിൽ കത്തികൊണ്ട് എസ്എഫ്‌ഐ എന്ന് എഴുതിയെന്നായിരുന്നു പരാതി. കോൺഗ്രസ് നേതാക്കളായിരുന്നു ഇതിന് പിന്നിലെന്ന് കെഎസ്‌യു പ്രവർത്തകനായ പി കെ ശ്യാംകുമാർ പിന്നീട് വെളിപ്പെടുത്തി.
സെൽവരാജിന്റെ വീടിന്
തീയിട്ടു (2012 മെയ്)
നെയ്യാന്റിൻകര ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾക്കുമുമ്പാണ് യുഡിഎഫ് സ്ഥാനാർഥി സെൽവരാജിന്റെ വീടിന് തീയിട്ട സംഭവം. വർഷങ്ങൾക്കുശേഷം 2019 ഡിസംബർ 18ന് കേസിൽ സെൽവരാജും ഗൺമാൻ പ്രവീൺ ദാസും അറസ്റ്റിലായി. സിപിഐ എം നേതാക്കളെ കുടുക്കാൻ സ്വന്തം വീടിന് തീയിടുകയായിരുന്നു.
സ്ഥാനാർഥിയുടെ
മുടി മുറിച്ചു (2015)
തിരുവനന്തപുരം പെരുങ്കടവിള ബ്ലോക്കിലേക്ക് മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി സതികുമാരിയുടെ മുടിമുറിക്കൽ കഥ കള്ളമാണെന്ന് പൊലീസ് കണ്ടെത്തി. തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ ജാള്യം മറയ്‌ക്കാൻ സതികുമാരി സ്വയം മുടിമുറിക്കുകയായിരുന്നു. പ്രതിയാണെന്ന് സതികുമാരി ആരോപിച്ചയാൾ ആ ദിവസം ആ പ്രദേശത്തുപോലും ഇല്ലായിരുന്നെന്നും കണ്ടെത്തിയതോടെയാണ് നാടകം പൊളിഞ്ഞത്.
വനിതാ നേതാവിന്റെ
വീടാക്രമണം
(2020 സെപ്‌തംബർ 2)
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കെപിസിസി അംഗവുമായ ലീനയുടെ വീട് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായത് മകൻ നിഖിൽ കൃഷ്ണ. സിപിഐ എം പ്രാദേശിക നേതാക്കളെ കുടുക്കാൻ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും സംഭവം ലീനയുടെ അറിവോടെ ആയിരുന്നെന്നുമാണ് നിഖിലിന്റെ മൊഴി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..