കൊച്ചി
ടോക്യോയിൽ സുവർണകാലത്തെ ഓർമിപ്പിച്ച പ്രകടനമായിരുന്നു ഇന്ത്യൻ ഹോക്കി ടീമിന്റേത്. 140 കോടി ജനതയ്‌ക്കൊരു വെങ്കല മെഡൽ സമ്മാനിച്ചു പി ആർ ശ്രീജേഷും സംഘവും. 1980നുശേഷമുള്ള ഇന്ത്യൻ ഹോക്കി ടീമിന്റെ ആദ്യ മെഡൽ നേട്ടത്തിൽ ശ്രീജേഷെന്ന ഗോൾകീപ്പറുടെ പ്രകടനവും നിർണായകമായി. ആ മിന്നുംപ്രകടനത്തിന് രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരംതന്നെയായിരുന്നു അംഗീകാരം. ഖേൽരത്‌ന പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. 2002ൽ കെ എം ബീനാമോളും 2003ൽ അഞ്‌ജു ബോബി ജോർജും നേടി. ഇരുവരും അത്‌ലറ്റിക്‌സിലായിരുന്നു. കേരളത്തിലേക്ക് 49 വർഷത്തിനുശേഷമായിരുന്നു ഒരു ഒളിമ്പിക് മെഡൽ എത്തിയത്.
പോരാട്ടവീര്യത്തിന്റെ മറുവാക്കാണ് ശ്രീജേഷ്. എറണാകുളം കിഴക്കമ്പലം പള്ളിക്കരയെന്ന ഗ്രാമത്തിൽനിന്നാണ് തുടക്കം. കുട്ടിയായിരിക്കുമ്പോൾ എല്ലാതരം സ്‌പോർട്‌സിലും പങ്കെടുത്തു. തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ് സ്‌കൂളിൽനിന്നാണ് ഹോക്കിയിലേക്ക് എത്തുന്നത്. ആദ്യമൊക്കെ അർഹിക്കുന്ന അംഗീകാരം കിട്ടിയിരുന്നില്ല. കഠിനാധ്വാനംകൊണ്ടാണ് ശ്രീജേഷ് പടവുകൾ കയറിയത്. 15 വർഷമായി ഇന്ത്യൻടീമിലെ നിറസാന്നിധ്യമാണ് ഈ മുപ്പത്തിമൂന്നുകാരൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..