29 March Friday

ഇതോ പ്രണയം

വെബ് ഡെസ്‌ക്‌Updated: Friday Oct 1, 2021



പ്രണയവും തുടർന്നുള്ള വിവാഹാഭ്യർഥനയും നിരസിക്കപ്പെട്ടാൽ സ്‌നേഹം പ്രതികാരത്തിന്‌ വഴിമാറുകയാണ്‌. പ്രണയം പിന്നെ റോസാപ്പൂക്കൾക്ക്‌ പകരം  പെട്രോളിനും  കത്തിക്കും വഴിമാറുന്നു. ഏത്‌ നിമിഷവും ജീവനെടുക്കാൻ കാത്തിരിക്കുന്ന പ്രതികാരമാകുന്നു. കേരളത്തിൽ സമീപകാലത്ത്‌ നടന്ന ഇത്തരം ആക്രമണങ്ങൾ.

2021 ജൂലൈ 31, എറണാകുളം
ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിൽ ഹൗസ് സർജനായിരുന്ന കണ്ണൂർ മയ്യിൽ നാറാത്ത്‌ പി വി മാനസയെ യുവാവ്‌ വെടിവച്ച്‌ കൊന്നു.  കണ്ണൂർ സ്വദേശിയായ രഖിൽ രഘുത്തമനായിരുന്നു ആക്രമണം നടത്തിയത്‌. യുവാവും ജീവനൊടുക്കി.

ജൂൺ 17, മലപ്പുറം
ഏലംകുളത്ത്‌ ഇരുപത്തൊന്നുകാരി ദൃശ്യയെ വീട്ടിൽ കയറി കുത്തിക്കൊന്നു.  പ്രതി വിനീഷ് വിനോദ്‌.  യുവതിയുടെ അച്ഛന്റെ കട തീയിട്ടു നശിപ്പിച്ചശേഷമായിരുന്നു കൊലപാതകം.

2020 ജനുവരി 2, കൊച്ചി
പ്ലസ്‌ടു വിദ്യാർഥിനി ഇവ്വ ആന്റണിയെ കാമുകനായിരുന്ന ഷഫർ ഷാ  കാറിൽ വച്ച്‌ കുത്തിക്കൊന്നശേഷം മൃതദേഹം വാൽപ്പാറയ്‌ക്കപ്പുറം തമിഴ്‌നാട്ടിൽ ഉപേക്ഷിച്ചു. 

ജനുവരി 6, തിരുവനന്തപുരം
സുഹൃത്തായ അഷിക(21)യുടെ വീട്ടിൽ അതിക്രമിച്ച്‌ കയറിയശേഷം കഴുത്തറുത്ത്‌ കൊന്നു. ശേഷം പ്രതി അനുവും സമാനരീതിയിൽ ആത്മഹത്യ ചെയ്‌തു.

2019 മാർച്ച്‌ 19, തിരുവല്ല
പട്ടാപ്പകൽ റോഡിൽവച്ച്‌ പത്തൊമ്പതുകാരിയെ കുത്തിയശേഷം തീ കൊള്ളുത്തി കൊന്നു. പെൺകുട്ടിയെ റോഡിൽ കാത്തുനിന്നാണ്‌ അജിൻ റെജി മാത്യൂസ്‌ എന്ന പത്തൊമ്പതുകാരൻ കൊലപാതകം നടത്തിയത്‌.

ഏപ്രിൽ 4, തൃശൂർ
എൻജിനിയറിങ്‌ വിദ്യാർഥിയായ ഇരുപത്തിരണ്ടുകാരി നീതുവിനെ കുത്തിയശേഷം തീകൊളുത്തി കൊന്നു. പ്രതി സുഹൃത്തായിരുന്ന ഐടി ജീവനക്കാരനായ നിതീഷ്‌ കല്ലുക്കാടൻ (27). 

ജൂൺ 15, ആലപ്പുഴ
വിവാഹ വാഗ്‌ദാനം നിരസിച്ചതിലുള്ള പകയിൽ ഇരുചക്രവാഹനത്തിൽ പോകുകയായിരുന്ന സിവിൽ പൊലീസ്‌ ഓഫീസറായ മുപ്പത്തേഴുകാരി സൗമ്യയെ കാറിടിച്ച്‌ വീഴ്‌ത്തിയശേഷം വെട്ടി. തുടർന്ന്‌, തീകൊളുത്തി കൊന്നു. പൊലീസ്‌ ഉദ്യോഗസ്ഥൻ എൻ എ അജാസ്‌(33) ആണ്‌ പ്രതി. 

ഒക്‌ടോബർ 9, കൊച്ചി
കാക്കനാട്‌ പതിനേഴുകാരി ദേവികയെ വീട്ടിൽ കയറി തീകൊളുത്തി കൊന്നു. പ്രതി മിഥുനും പൊള്ളലേറ്റ്‌ മരിച്ചു.  മിഥുന്റെ വിവാഹാഭ്യർഥന ദേവിക നിരസിച്ചിരുന്നു.

2017 ഫെബ്രുവരി 2, കോട്ടയം
ഗാന്ധി നഗർ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിലെ വിദ്യാർഥിനി ലക്ഷ്മിയെ ഇതേ കോളേജിൽനിന്ന് പഠനം പൂർത്തിയാക്കിയ ആദർശ് ക്ലാസ് മുറിയിൽ പെട്രോളൊഴിച്ച് തീകൊളുത്തി. 

2018 ഫെബ്രുവരി 21, കർണാടകം
കർണാടകത്തിലെ സുള്ള്യ നെഹ്‌റു കോളേജിലെ മലയാളി വിദ്യാർഥിനിയായ കാസർകോട്‌ മുള്ളേരിയയിലെ അക്ഷതയെ കോളേജിലേക്ക്‌ പോകുന്നതിനിടെ പിന്തുടർന്ന്‌ കുത്തിക്കൊന്നു. ബൈക്കിലെത്തിയ പ്രതി കാർത്തിക്‌ ഏഴ്‌ തവണയാണ്‌ കുത്തിയത്‌. പ്രണയാഭ്യർഥന നിരസിച്ചതിനും പ്രതി നിരന്തരം ശല്യം ചെയ്യലിനെതിരെ പ്രിൻസിപ്പലിന്‌ പരാതി നൽകുമെന്ന്‌ പറഞ്ഞതിനും  പിന്നാലെയായിരുന്നു കൊല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top