ന്യൂഡൽഹി
സത്യം പറഞ്ഞതിന്റെ പേരിൽ ജയിലിൽ അടച്ചാൽ അതും നേരിടണമെന്ന തന്റെ കഴിഞ്ഞദിവസത്തെ പ്രസ്‌താവനയുടെ തുടർച്ചയാണ് കോടതിയലക്ഷ്യ കേസിൽ അഡ്വ. പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്‌മൂലം.
കോടതിയലക്ഷ്യ കേസിൽ മാപ്പ് പറയില്ലെന്ന ഉറച്ച നിലപാടിൽനിന്ന് ഒരിഞ്ച് പിന്നോട്ടുപോകാൻ അദ്ദേഹം തയ്യാറായില്ല.
കോടതിയലക്ഷ്യ കേസിൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചിനുമുമ്പാകെ വ്യാഴാഴ്‌ച ശിക്ഷ സംബന്ധിച്ച വാദം നടന്നപ്പോൾ ഖേദം പ്രകടിപ്പിക്കില്ലെന്ന് പ്രശാന്ത് ഭൂഷൺ വ്യക്തമാക്കിയിരുന്നു. ഖേദം പ്രകടിപ്പിച്ചാൽ നടപടികൾ അവസാനിപ്പിക്കുന്നത് പരിഗണിക്കാമെന്നും വിവാദ ട്വീറ്റുകളിൽ മാറ്റംവരുത്തണോ എന്നതിൽ തീരുമാനമെടുക്കാൻ രണ്ടോ മൂന്നോ ദിവസം നൽകാമെന്നും കോടതി പറഞ്ഞു.
എന്നാൽ, വ്യാഴാഴ്‌ച വൈകിട്ട് ഉത്തരവ് വന്നപ്പോൾ ‘നിരുപാധിക ഖേദം പ്രകടിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ തിങ്കളാഴ്‌ചവരെ സമയം അനുവദിക്കുന്നു’–- എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഈ ഉത്തരവ് തന്നെ ആഴത്തിൽ ദുഃഖിപ്പിച്ചതായി തിങ്കളാഴ്ച സമർപ്പിച്ച അധിക സത്യവാങ്‌മൂലത്തിൽ പ്രശാന്ത് ഭൂഷൺ പറഞ്ഞു. ‘പ്രസ്‌താവന പുനഃപരിശോധിക്കാൻ അവസരം നൽകുന്നുവെന്നാണ് വാദംകേൾക്കലിനിടെ കോടതി എന്നോട് പറഞ്ഞത്.
ഉത്തരവിൽ അത് നിരുപാധിക ഖേദപ്രകടനത്തിന് സമയം നൽകുന്നു എന്നായതിൽ ഖേദമുണ്ട്’–- അദ്ദേഹം ചൂണ്ടിക്കാട്ടി. ഖേദം പ്രകടിപ്പിക്കണമെങ്കിൽ മടിക്കാറില്ലെന്നും നിലവിലെ സാഹചര്യത്തിൽ അതിന് കഴിയില്ലെന്നും പ്രശാന്ത് ഭൂഷൺ കൂട്ടിച്ചേർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..