പാലക്കാട്
കൂടല്ലൂരിനെ ലോകസാഹിത്യത്തിൽ അടയാളപ്പെടുത്തുന്ന രണ്ട് മഹാരഥന്മാരാണ് മഹാകവി അക്കിത്തവും എം ടി വാസുദേവൻനായരും. ഇവർക്കാപ്പം ലോകചക്രവാളത്തിൽ സാന്നിധ്യമറിയിച്ച കലാകാരനാണ് അച്യുതൻ കൂടല്ലൂർ. വ്യത്യസ്‌ത ചായക്കൂട്ടുകളിൽ സമകാലീന ആശയങ്ങൾ ലോകത്തിനു പങ്കുവച്ച ഈ കൂടല്ലൂർക്കാരന്റെ ഉയർച്ചയ്‌ക്കുപിന്നിൽ എം ടി എന്ന വിശ്വസാഹിത്യകാരന്റെ കരങ്ങളുണ്ട്. അച്യുതന്റെ അച്ഛന്റെ കുടുംബാംഗമാണ് എം ടി. അച്യുതനെ തൃശൂരിൽ എൻജിനിയറിങ് ഡിപ്ലോമയ്‌ക്ക് അയക്കാൻ ഉപദേശിച്ചത് എംടിയായിരുന്നു. അതിനായി അവിടെനിന്ന് അപേക്ഷാ ഫോറവും വാങ്ങി നൽകി. എന്നാൽ ഫിസിക്‌സിനോട് ഇഷ്ടമുള്ള അച്യുതന് ഡിപ്ലോമ കോഴ്‌സിലെ വിഷയങ്ങളോട് താൽപ്പര്യമുണ്ടായില്ല.
പരീക്ഷയ്‌ക്കുമുമ്പേ അവിടെനിന്ന് ചാടി മദിരാശിയിലെത്തി. അവിടെ എഎംഐഇയിൽ എൻജിനിയറിങ്ങിന് ചേർന്നു. എന്നാൽ, സുഹൃത്ത് മോഹൻറാവുവിന്റെ നിർബന്ധത്തിന് വഴങ്ങി മദിരാശി ആർട്‌സ് ക്ലബിനുകീഴിലുള്ള ഫൈൻ ആർട്‌സ് കോളേജിൽ ചേർന്നു. അവിടെവച്ചാണ് അച്യുതൻ കൂടല്ലൂർ എന്ന ചിത്രകാരന്റെ ഉദയം. ചെന്നൈ മാക്‌സ്‌മുള്ളർ ഭവനിൽ 1977 ൽ നടന്ന ചിത്രപ്രദർശനമാണ് അച്യുതൻ കൂടല്ലൂരിനെ ലോക ശ്രദ്ധയിലെത്തിച്ചത്. 1982-ല്‍ തമിഴ്നാടു ലളിതകലാ അക്കാദമി അവാര്‍ഡും 1988ല്‍ കേന്ദ്ര ലളിതകലാ അക്കാദമി പുരസ്‌കാരവും 2017 ൽ കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പും ലഭിച്ചു.
കൂടല്ലൂരാണ് ജന്മദേശമെങ്കിലും 1964 മുതൽ ചെന്നൈയിലാണ് താമസം. മൂന്നുവർഷം മുമ്പ് ‘എം ടി ക്ക് ഹൃദയപൂർവം’ എന്ന പരിപാടി ക്കായാണ് ജന്മനാട്ടിൽ അവസാനം എത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..