27 April Saturday

കൈക്കൂലി കേസിൽ അറസ്റ്റിലായ ജീവനക്കാരൻ മണിമാളിക പണിയുന്ന തിരക്കിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 29, 2021

മുരുകന്റെ ലയവും റഷീദ്‌ പണിയുന്ന മാളികയും

തൊടുപുഴ> ‘‘സാമ്പത്തികബുദ്ധിമുട്ട്‌ പറഞ്ഞിട്ടൊന്നും കാര്യമില്ല, പരമാവധി പണം കൊണ്ടുവരണം... ഇത്തവണ എമൗണ്ട്‌ കൂടും... അതിനുമാത്രം ആളുണ്ട്‌’’. മകളുടെ പോസ്റ്റ്‌മെട്രിക്‌ സ്കോളർഷിപ്പ് തുകയ്‌ക്കുവേണ്ടി എസ്‌റ്റേറ്റ്‌ ലയത്തിൽ കഴിയുന്ന തൊഴിലാളി സമീപിച്ചപ്പോൾ ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സീനിയർ ക്ലർക്ക്‌ റഷീദ്‌ കെ പനയ്‌ക്കൽ കൈക്കൂലി തുകയ്‌ക്കുവേണ്ടി വിലപേശിയത്‌ ഇങ്ങനെ. ഫോൺ സംഭാഷണമടക്കം തെളിവായി വിജിലൻസിന്റെ പക്കലുണ്ട്‌. 
 
ആരോഗ്യവകുപ്പിൽ പ്യൂണായിരുന്ന റഷീദ്‌ തസ്തികമാറ്റത്തിലൂടെയാണ്‌ പട്ടികജാതി വികസനവകുപ്പിൽ എത്തിയത്‌. വിജിലൻസ്‌ പിടിയിലാവുമ്പോൾ ഇയാൾ തൊടുപുഴ ഇടവെട്ടിയിൽ മണിമാളിക നിർമിക്കുന്ന തിരക്കിലായിരുന്നു. കൈക്കൂലിയുടെ ആദ്യഗഡുവായ 25,000 രൂപ വാങ്ങുന്നതിനിടയിലാണ്‌ റഷീദ്‌ കഴിഞ്ഞദിവസം പിടിയിലായത്‌. സമാനരീതിയിൽ പലരിൽനിന്ന്‌ കൈക്കൂലി വാങ്ങിയിരിക്കാമെന്ന സംശയത്തിലാണ്‌ വിജിലൻസ്‌. മൂന്നുവർഷത്തിനുള്ളിൽ ജില്ലയിൽ 66 ലക്ഷം രൂപയാണ്‌ സ്‌കോളർഷിപ്പായി വിതരണം ചെയ്‌തത്‌.
മുരുകനും കുടുംബവും താമസിക്കുന്ന ലയം

മുരുകനും കുടുംബവും താമസിക്കുന്ന ലയം

     മൂന്നാർ ടാറ്റാ ടീ കമ്പനിയിലെ തൊഴിലാളി മുരുകന്റെ മകൾക്ക്‌ സ്‌കോളർഷിപ്പ്‌ ലഭ്യമാക്കാനാണ്‌ റഷീദ്‌ കൈക്കൂലി ആവശ്യപ്പെട്ടത്‌. കമ്പനിവക ലയത്തിലാണ്‌ മുരുകനും ഭാര്യയും രണ്ടു പെൺമക്കളും കഴിയുന്നത്‌. ഫാഷൻ ഡിസൈനിങ്‌ കോഴ്‌സ്‌ പഠിക്കുന്ന മകളുടെ സ്‌കോളർഷിപ്പിന്റെ പേരിലായിരുന്നു ചൂഷണം. ഉന്നതപഠനത്തിന്‌ പട്ടികജാതി വികസന വകുപ്പിൽനിന്ന്‌ പോസ്റ്റ്‌മെട്രിക്‌ സ്‌കോളർഷിപ്പ്‌ കിട്ടുമെന്ന്‌ അറിഞ്ഞ മുരുകൻ ചെന്നുപെട്ടത്‌ റഷീദിന്റെ മുന്നിലായിരുന്നു. പരിചയം സ്ഥാപിച്ച റഷീദ്‌ ശരിയാക്കാമെന്ന്‌ പറഞ്ഞ്‌ ഫോൺനമ്പരും നൽകി. എട്ട്‌ സെമസ്റ്ററിനും സ്‌കോളർഷിപ്പിന്‌ അർഹതയുണ്ടായിരുന്നു. കഴിഞ്ഞ രണ്ടുവർഷവും രണ്ടരലക്ഷം രൂപവീതം സ്‌കോളർഷിപ്പ്‌ ലഭിച്ചു. പണം മകളുടെ അക്കൗണ്ടിലേക്ക്‌ എത്തുന്നതിന്‌ തലേദിവസം റഷീദ്‌ ഫോണിൽ മുരുകനെ ബന്ധപ്പെട്ട്‌ കൈക്കൂലി വാങ്ങും.
റഷീദ്‌ പണിയുന്ന പുതിയ വീട്‌

റഷീദ്‌ പണിയുന്ന പുതിയ വീട്‌

ഓഫീസിലുള്ളവർക്കുകൂടി നൽകണമെന്നു പറഞ്ഞാണ്‌ പണം വാങ്ങിയിരുന്നത്‌.     എന്നാൽ, ഓഫീസിൽവച്ച്‌ പണം സ്വീകരിക്കാനും തയ്യാറായില്ല. മുൻവർഷങ്ങളിൽ ഇതേ ആവശ്യത്തിന്‌ ഇയാൾ ലക്ഷം രൂപയിലേറെ വാങ്ങി. റഷീദിന്റെയടക്കം മൂന്ന്‌ എസ്‌ബിഐ അക്കൗണ്ടുകളിലേക്കാണ്‌ അന്ന്‌ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത്‌. ഒരിക്കൽ ഗൂഗിൾപേ വഴിയും പണം വാങ്ങി. നൽകിയില്ലെങ്കിൽ സ്‌കോളർഷിപ്പ്‌ ലഭിക്കില്ലെന്നായിരുന്നു ഭീഷണി. ഇനിയുള്ള അഞ്ച്‌ സെമസ്റ്ററുകളിലും കൈക്കൂലി കൊടുക്കാതെ കാര്യം നടക്കില്ലെന്ന നിലവന്നപ്പോഴാണ്‌ വിജിലൻസിനെ സമീപിച്ചതെന്ന്‌ മുരുകൻ പറയുന്നു. തൃശൂർ വിജിലൻസ്‌ കോടതി റഷീദിനെ 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top