ക്യാമറയ്‌ക്കു മുന്നിൽ മോഹൻലാലിനെ നിർത്തി അഭിനയിപ്പിക്കാൻ സാധിക്കുന്നത് എന്റെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണെന്ന് തോന്നിയിട്ടുണ്ട്. ലാൽ അഭിനയിക്കുന്നത് കാണുമ്പോൾ നമുക്കു തോന്നുക ലോകത്തിലെ ഏറ്റവും ശ്രമരഹിതമായ ജോലിയാണ് അഭിനയം എന്നാണ്. ഈ അനായാസത ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. ഒന്നിലും അമിതമായ ആവേശം കാണിക്കില്ല.
അഭിനയിച്ചു തുടങ്ങിയാൽ ചുറ്റുപാടുമുള്ള ഒന്നും ലാലിനെ സ്വാധീനിക്കില്ല. നൂറു ശതമാനം ആ കഥാപാത്രമായിത്തന്നെ മാറും. ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ പറയുന്ന തമാശകളും കളിയും ചിരിയുമൊക്കെ ക്യാമറയ്‌ക്കു മുന്നിലെത്തിയാൽ നിമിഷനേരംകൊണ്ട് മറക്കും. അഭിനയിക്കുമ്പോൾ സ്വന്തം രൂപമോ ശബ്ദമോ ഒന്നും ലാൽ ശ്രദ്ധിക്കാറില്ല. ഗൂർഖയാണെങ്കിൽ ഗൂർഖ; റൗഡിയാണെങ്കിൽ റൗഡി, പൊലീസാണെങ്കിൽ പൊലീസ്. ഇയാൾ ആ കഥാപാത്രംതന്നെയാണെന്ന് നമ്മൾ വിശ്വസിച്ചുപോകും.
മണിച്ചിത്രത്താഴിലെ സണ്ണിയെ ലാൽ അവതരിപ്പിക്കുന്നത് കാണുമ്പോൾ നമുക്ക് ആശ്വാസമാണ്. ഈ ഡോക്ടർ ഗംഗയുടെ അസുഖം ഭേദമാക്കും എന്നൊരു ഉറപ്പ് നമ്മുടെ ഉള്ളിൽ തോന്നും. അതൊരു മാജിക്കാണ്. പ്രായഭേദമില്ലാതെ മലയാളികൾ മുഴുവൻ എന്നും കാത്തിരിക്കുന്നത് മോഹൻലാലിന്റെ ആ മാജിക് കാണാനാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..