തിരുവനന്തപുരം> ‘‘വീട്ടമ്മയുടെ ചേതനയറ്റ ശരീരം പുറത്തെടുക്കുമ്പോൾ ടാർപ്പ വിരിച്ച് കിടത്താനും അത് കെട്ടിപ്പൊതിഞ്ഞ് മോർച്ചറിയിലേക്ക് ആംബുലൻസിൽ കയറ്റിവിടാനുമൊക്കെ മുൻകൈയെടുക്കുമ്പോഴും ഞാനറിഞ്ഞിരുന്നില്ല... മനോരമ ചേച്ചിയുടെ ചേതനയറ്റ ശരീരമായിരുന്നു അതെന്ന്. മാപ്പ്...’’ ശംഖുംമുഖം എസിപി ഡി കെ പൃഥ്വിരാജിന്റെ ഫെയ്‌സ്‌ബുക്കിൽ കുറിച്ച നൊമ്പരം നിറയുന്ന വരികളാണിത്. നാടിനെ നടുക്കിയ മനോരമ വധവുമായി ബന്ധപ്പെട്ടാണ് എസിപിയുടെ കുറിപ്പ്.
കുറിപ്പിന്റെ പ്രസക്തഭാഗങ്ങൾ–-
‘‘കഴക്കൂട്ടം എസിപി ലീവിലായിരുന്നതിനാൽ ആ സബ് ഡിവിഷന്റെകൂടി ചുമതല നൽകിയിരുന്നു. വീട്ടമ്മയെ കാണാനില്ലെന്ന പരാതിയെത്തുടർന്നുള്ള തെരച്ചിലിൽ പങ്കെടുത്തിരുന്നു. കിണറ്റിൽനിന്ന് ഫയർഫോഴ്സ് ചേതനയറ്റ ശരീരം പുറത്തെടുക്കുമ്പോൾ ടാർപ്പ വിരിച്ച് കിടത്താനും അത് കെട്ടിപ്പൊതിഞ്ഞ് മോർച്ചറിയിലേക്ക് ആംബുലൻസിൽ കയറ്റിവിടാനുമൊക്കെ മുൻകൈയെടുക്കുമ്പോഴും ഞാനറിഞ്ഞിരുന്നില്ല, സഹപ്രവർത്തകയായിരുന്ന മനോരമ ചേച്ചിയുടെ ചേതനയറ്റ ശരീരമായിരുന്നു അതെന്ന്.
പ്രിയപ്പെട്ട ദിനരാജണ്ണന്റെ സഹധർമിണിയായിരുന്നു അതെന്ന്. എസ്‌ഐ ആകുംമുമ്പ് ആറുവർഷം കോളേജ് വിദ്യാഭ്യാസവകുപ്പിൽ ജോലി ചെയ്തിരുന്നപ്പോൾ ഒരേ ഓഫീസിലെ സഹപ്രവർത്തകരായിരുന്നു ഞങ്ങളെല്ലാവരും. 2003ൽ ഡിസി ഓഫീസിൽനിന്ന് പൊലീസിൽ വന്നശേഷം മനോരമ ചേച്ചിയെ കാണുവാനിടയായിട്ടില്ല. 18 വർഷത്തിനിപ്പുറം ആ രാത്രിയിൽ ആ ചേതനയറ്റ ശരീരം ഏറ്റുവാങ്ങുമ്പോൾ എന്തുകൊണ്ട് തിരിച്ചറിയുവാൻ കഴിഞ്ഞില്ല... കാലമേൽപ്പിച്ച ഓർമക്ഷതങ്ങളാണോ, നിർവഹിക്കപ്പെടുന്ന തൊഴിൽമേഖലയിലെ നിർവികാരതകൊണ്ടാണോ, ഒരിക്കലും പ്രതീക്ഷിക്കാത്ത സഹചര്യമായതുകൊണ്ടാണോ, മനഃപൂർവമല്ലെങ്കിലും ഈ തിരിച്ചറിവില്ലായ്കകൾ അപരിഹാര്യമായ തെറ്റുതന്നെയാണ്.
മനോരമ ചേച്ചിയുടെ ആത്മാവിനോട് നിരുപാധികം മാപ്പിരക്കുവാൻ മാത്രമേ കഴിയൂ... മാപ്പ്. ഹൃദയം നുറുങ്ങുന്ന വേദനയോടെ മാപ്പ്...’’
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..