ഒരു ദേശത്തിന്റെ സ്വത്വം എല്ലാ ചേരുവകളോടും പ്രത്യക്ഷമായ നടനായിരുന്നു മാമുക്കോയ. ഭാഷയിലും വേഷത്തിലും ഭാവത്തിലും എവിടെയും കോഴിക്കോട്ടുകാരൻ. സിനിമയുടെ നടപ്പ് സങ്കൽപങ്ങൾക്ക് ചേരാത്ത സ്വരൂപവും ഭാഷയും ചേർത്ത് അദ്ദേഹം അനന്യത സൃഷ്ടിച്ചു. അഭിനയത്തിൽ ആവശ്യമെങ്കിൽ അതിനപ്പുറം പോകാനാവുമെന്നും തെളിയിച്ചു. സ്വകീയമായ ഭാഷയും ശൈലിയും പ്രകൃതവും കയറിവരുകയല്ല, ബോധപൂർവം ഉപയോഗിക്കുകയായിരുന്നു. തന്റെ സ്വത്വവും സ്വരൂപവും സിനിമയിൽ അങ്ങനെതന്നെ പ്രതിഫലിപ്പിക്കുകയെന്ന വെല്ലുവിളിയായിരുന്നു അത്. അവിടെ നാടിന്റെയും സമൂഹത്തിന്റെയും ആൾരൂപങ്ങളും മൊഴിഭേദവും സൃഷ്ടിച്ചു.
കല്ലായിയിലെ മരക്കമ്പനികളിൽനിന്നുപോലും പാതിരാകളിൽ മെഹ്ഫിലുകളും ഖവാലിയും ഒഴുകിയ കാലം. വൈക്കത്തുനിന്നെത്തി കോഴിക്കോട്ടുകാരനായ ബഷീറും ഗാനചക്രവർത്തിമാരായ അബ്ദുൽഖാദറും ബാബുരാജും നാടകക്കാരായ കെ ടിയും താജും നടനായ കെ പി ഉമ്മറും ഭാവന നെയ്ത ഭൂമികയാണ് മാമുക്കോയക്കും സ്വന്തമായത്. നഗരത്തിലും പരിസരത്തും സജീവമായ നാടകവേദികളിലൂടെ അദ്ദേഹം വെള്ളിത്തിര കയറി. പാട്ടും നാടകവും മാത്രമല്ല, സോക്കർ കമ്പവും കലശൽ. അമ്പതാം വയസ്സുവരെ ഫുട്ബോൾ കളിച്ചതും ലോകകപ്പിൽ ബ്രസീലിനായി ഉറക്കൊഴിച്ചതും പറഞ്ഞിട്ടുണ്ട്.
സ്കൂൾ കാലത്തേ പാട്ടിലും കളിയിലുമുണ്ടായ താൽപര്യം മരക്കമ്പനി തൊഴിലാളിയായ മാമുക്കോയയെ നാടകവേദികളിലും മൈതാനങ്ങളിലുമെത്തിച്ചു. 'കളിയും പാട്ടും സമാസമം ചേർന്ന നാടാണ് കോഴിക്കോട്. ഏടത്തിരിഞ്ഞാലും പാട്ടുകാരും കളിക്കാരും. പേര് കേട്ട ഗസൽ ഗായകരുമുണ്ടായി. പെരുമയുള്ള ഫുട്ബോൾ കളിക്കാരും. നാട്ടുകാർ ഒന്നും രണ്ടും വർത്താനം പറഞ്ഞാൽ അടുത്തനിമിഷം പാട്ടിലേക്ക് വഴുതും. പാട്ടറിയാത്ത ആരുമുണ്ടായില്ല. കുട്ടികളും അങ്ങനെ. സ്കൂളില് ഒഴിവുസമയത്ത് പൊട്ടിയ സ്ലേറ്റില് വെരല് മുട്ടി പാട്ട് പാടും. അധികവും ഹിന്ദി.'(ആത്മകഥ) കലയുടെ ലോകത്ത് വലിപ്പ ചെറുപ്പവും ജാതി‐മത ഭേദങ്ങളുമില്ലെന്ന തിരിച്ചറിവ് ആ അനുഭവങ്ങൾ നൽകി.
'ഫോട്ടോ ഫ്രെയിം ചെയ്താൽ അതിന്റെ പുറത്തായിരിക്കും മ്മള പല്ല്' എന്ന് പറഞ്ഞ മാമുക്കോയക്ക് തന്റെ രൂപത്തെപ്പറ്റി നല്ല ബോധ്യം. ഭാവത്തിനും ഭാഷയ്‌ക്കും അതിനെ മറികടക്കാൻ കഴിയുമെന്ന് സിനിമയിൽ അദ്ദേഹം കാണിച്ചു. പ്രിയ കഥാകാരൻ ബഷീറിന്റെ സൗന്ദര്യ സങ്കൽപവും ഇങ്ങനെ തലതിരിച്ചിട്ടതായിരുന്നല്ലോ. സൗന്ദര്യം പുറത്തല്ലെന്നും ജീവിതവും ആവിഷ്ക്കാരവുമാണെന്നും ഇരുവരും കണ്ടു. ബഹദൂറിനെ ഇഷ്ട നടനായി കണ്ട മാമുക്കോയക്ക് കോമഡി വേഷത്തിനപ്പുറത്ത് ഗൗരവമായ ബോധ്യങ്ങളുണ്ടായി. ശ്രദ്ധേയമാണ് ഹാസ്യാഭിനയത്തിൽ പുലർത്തിയ നിയന്ത്രണം. പ്രേക്ഷകന് നേരമ്പോക്കെങ്കിലും താൻ സീരിയസായാണ് എന്ന് തോന്നിപ്പിക്കുന്ന അഭിനയത്തിൽ നിഷ്ക്കളങ്കതയുടെ സ്പർശം.(സങ്കടങ്ങൾക്കുള്ള മരുന്നാണല്ലോ ചിരി. പൊരയിൽ പോയാൽ ചിരിക്കാൻ പ്രത്യേകിച്ചൊന്നുമില്ലായിരുന്നു‐ ആത്മകഥ).
നിലമ്പൂർ ബാലന്റെ ‘അന്യരുടെ ഭൂമി’യിലൂടെ സിനിമയിലെത്തിയ മാമുക്കോയക്ക് വീണ്ടുമൊരു പ്രവേശനം ബഷീറിന്റെ ശുപാർശയിൽ. ആദ്യകാല കലാസംവിധായകൻ എസ് കൊന്നനാട്ടിന് ബഷീർ ഗുരുതുല്യൻ. കൊന്നനാട്ടിന്റെ വീട് നടക്കാവിൽ. നാട്ടുകാരനായ പി എ മുഹമ്മദുകോയയുടെ 'സുറുമയിട്ട കണ്ണുകൾ' നോവൽ അദ്ദേഹം സിനിമയാക്കുന്നു. ചിത്രീകരണം കോഴിക്കോട്ട്. തുടങ്ങുംമുമ്പ് അനുഗ്രഹം വാങ്ങാൻ ബഷീറിന്റെ വീട്ടിലെത്തി. മാങ്കോസ്റ്റിൻ ചുവട്ടിലെ സദസ്സിൽ മാമുക്കോയയും. ബഷീർ പറഞ്ഞു: ഇതൊരു കോഴിക്കോടൻ കഥയാണ്. ഇവനൊരു വേഷം കൊടുക്കണം. ഷൂട്ടിങ് തുടങ്ങുമ്പോൾ ചെല്ലണമെന്ന് മറുപടി. 1982ലാണത്. സത്യൻ അന്തിക്കടിന്റെ 'സന്മനസ്സുള്ളവർക്ക് സമാധാനം' അടുത്ത ചിത്രം. അതേ വർഷം സിബി മലയിലിന്റെ 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാ'മിലെ കോയ. തുടർന്ന് അദ്ദേഹത്തിന്റെതന്നെ 'രാരീര'ത്തിലും ജോഷിയുടെ നായർ സാബിലും. കെ മധുവിന്റെ 'ഇരുപതാം നൂറ്റാണ്ടിലെ' 'കായിക്ക'യും അന്തിക്കാടിന്റെ 'നാടോടിക്കാറ്റി'ലെ ഗഫൂർക്കയും കുതിച്ചുകയറ്റം നടത്തി. 'പട്ടണപ്രവേശ'ത്തിലും ഒട്ടേറെ ചിത്രങ്ങളിലും ആ കഥാപാത്രം ആവർത്തിക്കപ്പെട്ടു. 'ഗഫൂർക്കാ ദോസ്ത്' എന്ന ശൈലിയും പ്രചാരത്തിലായി. ഒന്നിനൊന്ന് മികച്ച വേഷങ്ങളിലൂടെ അന്തിക്കാടിന്റെ സിനിമകളിൽ അവിഭാജ്യ ഘടകവും.
രാജൻ ബാലകൃഷ്ണൻ സംവിധാനംചെയ്ത കൺകെട്ടിലെ 'കീലേരി അച്ചു' മറ്റൊരു കിടിലൻ കഥാപാത്രം. കമലിന്റെ 'പെരുമഴക്കാല'ത്തിലെ അബ്ദു സ്വഭാവനടൻ എന്ന നിലയിൽ വഴിത്തിരിവായി. അതിന് 2004ലെ സംസ്ഥാന പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം. അന്തിക്കാടിന്റെ 'ഇന്നത്തെ ചിന്താവിഷയ'ത്തിലെ അഭിനയത്തിന് ഹാസ്യനടനുള്ള ആദ്യ സംസ്ഥാന പുരസ്കാരവും. നാലര പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ 450 ചിത്രങ്ങൾ. താരത്തിന്റെ വേഷപ്പകർച്ച ആ ജീവിതത്തെ ബാധിച്ചില്ല. കോഴിക്കോട്ടെത്തിയാൽ നാടകപ്രവർത്തനങ്ങളിലും സാംസ്കാരിക സൗഹൃദങ്ങളിലും പങ്കുചേരുന്ന, പത്രാസും പരിവാരങ്ങളും വേണ്ടാത്ത നാട്ടുമ്പുറത്തുകാരൻ. ജനങ്ങൾക്കിടയിൽ അവരിലൊരാളായി എപ്പോഴും ഇടംകണ്ടു. സാധാരണത്വങ്ങളായിരുന്നു ആ ജീവിതത്തിന്റെയും കലയുടെയും തെളിമ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..