19 April Friday
മന്ത്രിപദവിയിൽനിന്ന്‌ 
പാർടി സെക്രട്ടറിയാകുന്ന രണ്ടാമൻ

കർഷക
പോരാട്ടങ്ങളുടെ മണ്ണിൽനിന്ന് അമരത്തേക്ക്

പ്രത്യേക ലേഖകൻUpdated: Sunday Aug 28, 2022


കണ്ണൂർ
ആശയ വ്യക്തത,  സൈദ്ധാന്തിക കാർക്കശ്യം, നിലപാടുകളിലെ കൃത്യത, പ്രായോഗിക രാഷ്‌ട്രീയം... കർഷകപ്പോരാട്ടങ്ങളുടെ മണ്ണായ മൊറാഴയിൽനിന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിപദവയിലെത്തുന്ന എം വി ഗോവിന്ദന്‌ വിശേഷണങ്ങളേറെ. ജനപ്രതിനിധിയായും ഭരണാധികാരിയായും ജനമനസ്സുകളെ ആകർഷിച്ച നേതാവാണ്‌. ഭരണകൂടഭീകരതയ്‌ക്കെതിരെ നട്ടെല്ലുനിവർത്തി പോരാടിയ യുവജന പോരാളിയുമായിരുന്നു. പത്രപ്രവർത്തകൻ, എഴുത്തുകാരൻ തുടങ്ങി കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര ചാർത്തി. സഹജീവികളെ  ചേർത്തുനിർത്തുകയും കണ്ണീരൊപ്പുകയുമാണ്‌ കമ്യൂണിസ്‌റ്റിന്റെ ദൗത്യമെന്ന വിശ്വാസപ്രമാണത്തിലൂന്നി അഞ്ചു പതിറ്റാണ്ട്‌ നീണ്ട പൊതുപ്രവർത്തനമാണ്‌ കൈമുതൽ.

ദേശാഭിമാനി ബാലസംഘത്തിലൂടെയാണ്‌ പൊതുപ്രവർത്തനമേഖലയിലെത്തിയത്‌. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഭാഗമായിനിന്ന്‌ വായന അതിവിപുലമാക്കി. മാർക്‌സിസ്‌റ്റ്‌ ദാർശനികതയുടെയും ലെനിനിസത്തിന്റെയും സമസ്‌ത മേഖലകളെയും സ്‌പർശിച്ചുള്ള അറിവ്‌ സ്വായത്തമാക്കി.  വായനാനുഭവങ്ങൾ ലളിത ഭാഷയിൽ പകർന്നുകൊടുക്കുന്ന മികച്ച അധ്യാപകനും പ്രഭാഷകനുമാണ്‌ അദ്ദേഹം.

ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കെ സംഘടനയ്‌ക്ക്‌ പുതിയ ദിശാബോധം നൽകി. അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന്റെ കൊടിയ മർദനത്തിനിരയായി. നാല് മാസത്തോളം ജയിൽവാസം.  നിയമസഭയിൽ പത്തുവർഷം തളിപ്പറമ്പ്‌ മണ്ഡലത്തെ  പ്രതിനിധീകരിച്ചു നാടിന്റെ വികസന നായകനായി.  ഇപ്പോൾ അതേ മണ്ഡലത്തിൽനിന്നുതന്നെ വീണ്ടും എംഎൽഎയും മന്ത്രിയുമായി.

എതിരാളികളുടെ കടന്നാക്രമണങ്ങൾ ശക്തമായി നിലനിൽക്കെയാണ്‌ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായത്‌. ആക്രമണങ്ങളെ  പ്രതിരോധിച്ചും പാർടിപ്രവർത്തകരെയും അണികളെയും ചേർത്തുനിർത്തിയും പാർടിക്ക്‌ കരുത്തുപകർന്നു. വിഭാഗീയതയെത്തുടർന്ന്‌ പാർടി എറണാകുളം ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടപ്പോൾ അവിടെയും പ്രസ്ഥാനത്തെ നയിച്ചു. കണ്ണൂർ ജില്ലാ റെഡ് വളന്റിയർ സേനയുടെ ക്യാപ്റ്റനുമായിരുന്നു. മണ്ണിൽ പണിയെടുക്കുന്നവരുടെ ഉന്നമനത്തിനും അവകാശങ്ങൾക്കുംവേണ്ടി കർഷകത്തൊഴിലാളി നേതാവ്‌ എന്നനിലയിൽ നടത്തിയ പ്രവർത്തനങ്ങളും ഏറെയാണ്‌. സൈദ്ധാന്തികനെന്നനിലയിൽ കഴിവ്‌ പ്രകടമാക്കിയാണ്‌ ഇ എം എസ് അക്കാദമിയുടെ ചുമതലക്കാരനായത്‌.

മന്ത്രിപദവിയിൽനിന്ന്‌ 
പാർടി സെക്രട്ടറിയാകുന്ന രണ്ടാമൻ
മന്ത്രിപദവിയിലിരിക്കെ സിപിഐ എം സംസ്ഥാന സെക്രട്ടറിയാകുന്ന രണ്ടാമനാണ്‌ എം വി ഗോവിന്ദൻ.  മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഇതിനുമുമ്പ്‌ മന്ത്രിയായിരിക്കെ സംസ്ഥാന സെക്രട്ടറിയായത്‌.

1998 സെപ്‌തംബറിൽ,‌ അന്നത്തെ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെ വിയോഗത്തെത്തുടർന്നാണ്‌ പിണറായി വിജയൻ സംസ്ഥാനത്തെ പാർടിയെ നയിക്കാൻ നിയോഗിക്കപ്പെട്ടത്‌. വൈദ്യുതി, സഹകരണ മന്ത്രി എന്നനിലയിൽ മികച്ച ഭരണാധികാരിയായി അംഗീകരിക്കപ്പെട്ടശേഷമായിരുന്നു പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലേക്ക്‌ എത്തിയത്‌. ഇപ്പോൾ, മികച്ച ഭരണാധികാരിയായി  എന്ന അംഗീകാരവുമായാണ്‌ തദ്ദേശ സ്വയംഭരണ, എക്‌സൈസ്‌ വകുപ്പുകളുടെ ചുമതലക്കാരനായ എം വി ഗോവിന്ദൻ പാർടിയുടെ അമരത്തേക്ക്‌ വരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top