20 April Saturday

രാഷ്ട്രീയത്തിലെ നിറചിരി - കോടിയേരി ബാലകൃഷ്‌ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022


മികച്ച ഭരണാധികാരി, ഉത്തമ കമ്യൂണിസ്റ്റ്, ഉജ്വലവാഗ്മി, അടിപതറാത്ത സമരപോരാളി... സ്വജീവിതംകൊണ്ട് ടി ശിവദാസമേനോൻ ആർജിച്ച വിശേഷണങ്ങൾ നിരവധിയാണ്‌. ഏറ്റവും അടുപ്പമുള്ള സാഹോദര്യബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. അധ്യാപക നേതാവായിരിക്കുമ്പോഴും പിന്നീട് സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയായപ്പോഴും അടുത്ത ബന്ധമുണ്ടായി. പാർടി സംസ്ഥാന സെക്രട്ടറിയറ്റംഗം, മന്ത്രി, എംഎൽഎ എന്നീ നിലകളിലെല്ലാം കൂടുതൽ അടുപ്പത്തോടെ പ്രവർത്തിച്ചു. ഒരു മാസംമുമ്പ് കാണുകയും ദീർഘനേരം സംസാരിക്കുകയും ചെയ്തു. ഇത്ര പെട്ടെന്ന് വേർപിരിയുമെന്ന്‌ കരുതിയില്ല.

വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ്‌ ശിവദാസമേനോൻ പൊതുരംഗത്തെത്തിയത്‌. അധ്യാപകപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ത്യാഗോജ്വല പങ്കുവഹിച്ചു. നിയമസഭയ്ക്ക് അകത്തും പുറത്തും അദ്ദേഹം സൃഷ്ടിച്ച വിപ്ലവാവേശത്തിന്റെ അലകൾ എക്കാലവും ഓർമിക്കപ്പെടും. യുഡിഎഫ് ഭരണകാലത്ത്‌ യൂണിവേഴ്സിറ്റി കോളേജിൽ പൊലീസ് വിദ്യാർഥിവേട്ട നടത്തിയപ്പോൾ അദ്ദേഹവും ഞാനും അവിടേക്ക് ഞൊടിയിടയിൽ എത്തി. പൊലീസ് അതിക്രമത്തിൽനിന്ന് വിദ്യാർഥികളെ രക്ഷിക്കാൻ  നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്.

നായനാർ മന്ത്രിസഭയിൽ രണ്ടുതവണ മന്ത്രിയായിരുന്നപ്പോൾ കേരളത്തെ കൂടുതൽ ആധുനികവൽക്കരിക്കാനും ജനാധിപത്യവൽക്കരിക്കാനും മഹത്തായ സംഭാവന നൽകി. പ്രതികൂല സാഹചര്യങ്ങളെ സ്വതസിദ്ധ നയചാതുരിയും നർമബോധവും ദൃഢമായ കമ്യൂണിസ്റ്റ് ആശയബോധവുംകൊണ്ട് അദ്ദേഹം സമർഥമായി മുറിച്ചുകടന്നു. ഇത് എക്കാലത്തെയും നല്ല കമ്യൂണിസ്റ്റ് മാതൃകയാണ്. മതനിരപേക്ഷത സംരക്ഷിക്കാൻ ശത്രുവർഗത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുകയും മാനവികതയ്ക്കുവേണ്ടി എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ആശയധാര പടർത്തുകയും ചെയ്തു. അതിനായി ഗുരുവായൂരമ്പലത്തിലെ ശ്രീകോവിൽ രക്ഷിക്കാൻ തീപിടിത്തത്തിന് മധ്യേ ജാതിനോക്കാതെ ജനങ്ങൾ ഒന്നിച്ചതടക്കമുള്ള ഉദാഹരണങ്ങൾ നിരത്തുമായിരുന്നു.

നിയമസഭയെ പാഠശാലയാക്കി മാറ്റിയ ധനമന്ത്രിയാണദ്ദേഹം. കെ എം മാണി ഉൾപ്പെടെ അന്നത്തെ പ്രതിപക്ഷനിരയിലെ നേതാക്കളുമായി നടത്തിയ ആശയസംവാദം ഓർക്കപ്പെടുന്ന ചരിത്രരേഖയാണ്. വിഭാഗീയതയില്ലാത്ത പാർടിയുണ്ടെങ്കിലേ സമൂഹത്തിൽ കമ്യൂണിസ്റ്റ് മുന്നേറ്റമുണ്ടാക്കാനാകൂ എന്ന തിരിച്ചറിവോടെ വിഭാഗീയതയ്‌ക്കെതിരെ അടിപതറാത്ത നിലപാട് സ്വീകരിച്ചു.

കേരളത്തെ പുരോഗമനചിന്തയുടെ മുന്നിലെത്തിക്കാൻ ബൗദ്ധികമായും സംഘടനാപരമായും പോരാടിയ തളർച്ചയില്ലാത്ത വിപ്ലവകാരിയാണ്‌. പുതിയ കേരളത്തിന്റെ ചരിത്രത്തിൽ വേർതിരിക്കാനാകാത്ത, പതിഞ്ഞുനിൽക്കുന്ന മേനോൻ പാർടിക്കുവേണ്ടി സമർപ്പിച്ച നിസ്വാർഥജീവിതത്തിന്റെ ഉടമയാണ്‌. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുകയും അനുശോചിക്കുകയും ചെയ്യുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top