തൃശൂർ
എംടെക്ക് പഠിക്കലാണോ പൊലീസാവുകയാണോ എളുപ്പമെന്ന് ചോദിച്ചാൽ ഐശ്വര്യ പറയും എനിക്ക് രണ്ടും ഒരുപോലെയാണെന്ന്. രണ്ടിലും ഒന്നാം റാങ്ക് നേടിയാണ് പാറശാല മുറിയങ്കര തെക്കേ ചിറ്റാറ്റ്‌വിള എസ് ഐശ്വര്യ കേരള പൊലീസിന്റെ ഭാഗമായത്. മൂന്നാമത് വനിതാ ബറ്റാലിയൻ പരിശീലനത്തിൽ ബെസ്‌റ്റ് ഓൾറൗണ്ടർക്കുള്ള ട്രോഫി മുഖ്യമന്ത്രിയിൽനിന്നും ഏറ്റുവാങ്ങിയ ഈ മിടുമിടുക്കി കംപ്യൂട്ടർ സയൻസ് ആൻഡ്- സിസ്റ്റം എൻജിനിയറിങ്ങിലെ ഒന്നാം റാങ്കുകാരികൂടിയാണ്.
എംഎ ഫിലോസഫി രണ്ടാം റാങ്കുകാരി വല്ലാർപ്പാടം കടുമുണ്ടിപ്പറമ്പിൽ കെ സി ആതിര, എംകോം ഫിനാൻസ് നാലാം റാങ്കുകാരി എറണാകുളം കുമ്പളങ്ങി കടവിപറമ്പിൽവീട്ടിൽ കെ എസ് നീനു സ്റ്റെൻസ്ലാവൂസ്, എംഎസ്‌സി കംപ്യൂട്ടർ സയൻസ് നാലാം റാങ്കുകാരി സുൽത്താൻ ബത്തേരി പാറച്ചാലിൽ വീട്ടിൽ കൃഷ്ണ സഹദേവൻ തുടങ്ങിയവരും പൊലീസ് സേനയ്‌ക്ക് അഭിമാനം.
കോഴിക്കോട് ഡൊമസ്റ്റിക് കോൺഫ്ലിക്ട് റെസല്യൂഷൻ സെന്റർ കോ–-ഓർഡിനേറ്ററായിരുന്ന എംസിഎ ബിരുദധാരി പേരാമ്പ്ര സ്വദേശി നൗഷിജ, വനിതാ വോളിബോൾ ദേശീയ ചാമ്പ്യൻ വയനാട് നായ്‌ക്കെട്ടി സ്വദേശി വി എ അശ്വതി, ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ലോങ് ജംപിൽ രണ്ടാം സ്ഥാനം നേടിയ താമരശേരി സ്വദേശി വി സി സ്വാതി, ഹോക്കി താരം പാലക്കാട് മണ്ണംപാടം സ്വദേശി എസ് നീതു, രണ്ടുതവണ ഇന്റർ കോളീജിയറ്റ് ക്വിസ് ചാമ്പ്യനായ കെ ശബ്‌ന, മികച്ച പ്രാസംഗിക കലവൂർ സ്വദേശി എസ് പി ആരതി, കഥകളി, -കൂടിയാട്ടം കലാകാരി കൊയിലാണ്ടി സ്വദേശി കെ നീതു, ഇക്കണോമിക്‌സിൽ എംഫിൽ നേടിയ ഇരിങ്ങാലക്കുട സ്വദേശി സിമി മോഹൻദാസ് തുടങ്ങിയവരും സേനയുടെ ഭാഗമായി.
പുറത്തിറങ്ങിയ 446 പേരിൽ 120 പേർ ബിരുദാനന്തര ബിരുദവും 184 പേർ ബിരുദവുമുള്ളവരാണ്. എംസിഎ (2), എംബിഎ (6), എംടെക് (6), ബിടെക് (57), ബിഎഡ് (47) എന്നിങ്ങനെ പ്രൊഫഷണൽ ബിരുദധാരികളുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..