തിരുവനന്തപുരം> രണ്ടരവയസ്സുകാരൻ അദ്വൈതിന്റ കുടുക്കപൊട്ടിച്ച് അച്ഛൻ കോടിപതി. ടിജെ 750605 നമ്പർ ടിക്കറ്റിലൂടെ ശ്രീവരാഹം മുടുമ്പിൽ ഹൗസിൽ ബി അനൂപിനെ(30) യാണ് കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ തേടിയെത്തിയത്. അനൂപിന് ലഭിക്കുക 15.75 കോടി. ജീവിതപ്രയാസം കാരണം അടുത്ത ആഴ്‌ച മലേഷ്യയിൽ പോകാനിരിക്കെയാണ് ഭാഗ്യം. ശനി രാത്രി ഏഴരയോടെ പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജൻസീസിന്റെ ഷോറൂമിൽനിന്നാണ് ടിക്കറ്റെടുത്തത്. ഓട്ടോഡ്രൈവറായ അനൂപിന്റെ കൈയിൽ 450 രൂപയേ ഉണ്ടായിരുന്നുള്ളൂ. അമ്പത് രൂപ മകന്റെ കുടുക്കപൊട്ടിച്ചെടുത്തു. 22 വയസ്സുമുതൽ സ്ഥിരമായി ലോട്ടറി എടുക്കും. മാസം ആറായിരം രൂപയുടെവരെ ടിക്കറ്റെടുത്തപ്പോൾ ഭാര്യ മായയും എതിർത്തു. ഭാഗ്യം ഓരോ നമ്പറിന് കൈവിടുകയായിരുന്നു. ആദ്യം എടുക്കുന്നില്ലെന്നുവച്ചെങ്കിലും പിന്നീട് പോയി ബമ്പർ എടുത്തു. മൂന്നരയോടെ ഭാര്യയാണ് ഫലം നോക്കിയത്. ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരായ വല്യച്ഛന്റെ മക്കളോട് സംസാരിച്ച് ഉറപ്പിച്ചു. പിന്നീടുള്ള ഓരോ നിമിഷവും വീട്ടിൽ സന്തോഷത്തിന്റേതായി. ഭഗവതി ഷോറൂമിൽ മായക്കൊപ്പം എത്തിയതോടെ ഭാഗ്യവാനെ ലോകമറിഞ്ഞു.
അനൂപിന്റെ അച്ഛൻ ബാബു 12 വർഷംമുമ്പ് മരിച്ചു. ജീവിതപ്രാ
രാബ്‌ധമേറിയപ്പോൾ ആകെയുണ്ടായിരുന്ന മുക്കാൽസെന്റ് വിറ്റു. പിന്നീട് വർഷങ്ങളായി വാടക വീട്ടിൽ. ‘സഹോദരി അശ്വതിയുടെ വീട് നിർമാണം പാതിവഴിയിലാണ്. സാമ്പത്തികപ്രയാസം നേരിടുന്ന മറ്റ് ബന്ധുക്കളെ സഹായിക്കണം. സ്വന്തമായി വീട് നിർമിക്കണം. ഇനി വിദേശത്തേക്കില്ല. ഹോട്ടൽ തുടങ്ങണം. ഇവിടെത്തന്നെ ജീവിക്കണം’–-അനൂപ് പറഞ്ഞു. ഭാഗ്യം അർഹമായ കെെകളിലെത്തിയ സന്തോഷത്തിലാണ് നാട്ടുകാരും. മായയുടെ അമ്മ വിജയമ്മയോടൊപ്പമാണ് ഇരുവരുടെയും താമസം. അനൂപിന്റെ അമ്മ അംബികയും ഒപ്പമുണ്ട്. വിജയമ്മയുടെ ഭർത്താവ് സുധാകരൻ പെട്രോൾ പമ്പ് ജീവനക്കാരനാണ്.

സമ്മാനാർഹമായ ലോട്ടറി ബി അനൂപും കുടുംബവും കാനറ ബാങ്ക് മണക്കാട് ബ്രാഞ്ച് ചീഫ് മാനേജർ
എൻ ഷജിലയ്ക്ക് കെെമാറുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..