28 March Thursday

നാടൻവാഴകളെ പരിരക്ഷിക്കാം

മലപ്പട്ടം പ്രഭാകരൻUpdated: Sunday Jun 27, 2021


പുരാതന കാലംമുതൽക്കുതന്നെ കേരളം വാഴക്കൃഷിക്ക് പ്രസിദ്ധമാണ്‌. ഔഷധ പ്രധാനമായതും, ഏത് പ്രതികൂല കാലാവസ്ഥയെയും പ്രതിരോധിച്ചു വളരുന്നതുമായ തനതായ ഒട്ടേറെ നാടൻവാഴയിനങ്ങൾ കേരളത്തിന്‌ സ്വന്തമായി ഉണ്ടായിരുന്നു. ഔഷധമായി ഉപയോഗിക്കാവുന്ന പലയിനം നാടൻവാഴകളും ഇന്ന് വംശനാശം സംഭവിച്ചിട്ടുണ്ട്‌. അവശേഷിക്കുന്ന നാടൻ വാഴയിനങ്ങളെ സംരക്ഷിക്കുന്നതിലും വ്യാപിപ്പിക്കുന്നതിലും  ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്‌.

സസ്യശാസ്ത്രപരമായി വാഴയ്‌ക്ക് രണ്ട് വകഭേദമുണ്ട്. കറിക്കായയായി ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന ഇനങ്ങളെ "മൂസബബിയാന'എന്നും പഴത്തിനായി കൂടുതൽ ഉപയോഗിക്കുന്നവയെ "മൂസ അക്യൂമിനേറ്റ' എന്നും പൊതുവെ പറയും. എന്നാൽ, കാലാന്തരത്തിൽ പരസ്പരം ചേർന്ന പരിവർത്തനം വന്ന ഇനങ്ങളുമുണ്ട്. എങ്കിലും ഇവയുടെ ജനിതക സ്വഭാവത്തിലെ വ്യത്യാസം അവ പ്രകടിപ്പിക്കാറുമുണ്ട്. ചില ഇനങ്ങളെക്കുറിച്ചറിയുക.

കദളി: ഏറ്റവും നല്ല പോഷക- ഔഷധ പ്രാധാന്യമുള്ളതാണ് കദളി. വീട്ടുപറമ്പിൽ നന്നായി കൃഷിചെയ്യാം. ഇതിൽ ചില വകഭേദങ്ങളുണ്ട്. അമ്പലക്കദളി, നെയ് കദളി, കരിങ്കദളി, നിവേദ്യ കദളി എന്നിവയൊക്കെയാണത്. അധികം ഉയരത്തിൽ വളരില്ല.10–--12 കിലോ വരെ കുലയ്‌ക്ക് തൂക്കം ഉണ്ടാകും.

അടുക്കൻ(കുന്നൻ): ഏറെ ഔഷധ പ്രാധാന്യമുള്ളതിനാൽ ആയുർവേദ ചികിത്സയിൽ ഇതിന് പ്രത്യേക സ്ഥാനമുണ്ട്. പച്ചക്കായകൾ ഉണക്കിപ്പൊടിച്ച് ശിശുക്കളുടെ ആഹാരത്തിനായി ഉപയോഗിക്കുന്നു. അടക്കാകുന്നൻ, ഇതിന്റെതന്നെ മറ്റൊരു വകഭേദമാണ്. അന്നജം ധാരാളമുണ്ട്. മഞ്ഞനിറത്തിലുള്ള പഴത്തിന്‌ മധുരവും സ്വാദും ഏറെ. ഇടവിളയായി കൃഷിചെയ്യാം.

ഞാലിപൂവൻ: നെയ് പൂവൻ എന്ന പേരിലും പറയാറുണ്ട്. തെക്കൻ കേരളമാണ് ജന്മദേശം. പിന്നീട് വ്യാപിച്ചു. വരൾച്ച പ്രതിരോധിക്കും. തണലിലും വളരും. ഇടവിളയായി തെങ്ങിൻ തോപ്പിൽ നടാൻ ഉത്തമം. തനി വിളയായും കൃഷി ചെയ്യാം. പടലകൾ അകലത്തിൽ ക്രമീകരിച്ച ചെറു കായ്‌കളാണ്. പഴുത്താൽ മണവും മധുരവുമുണ്ട്. കന്നുകൾ ധാരാളം പൊട്ടിമുളച്ച് വ്യാപനസ്വഭാവം കൂടുതൽ. വീട്ടുപറമ്പിലും വളക്കൂറുള്ള ഏത് മണ്ണിലും വളർത്താം.

പൂവൻ: ഗുണത്തിൽ ഏറെ മുൻപൻ. നാട്ടു പൂവൻ, അരി പൂവൻ എന്നും ചില പ്രദേശത്ത് അറിയപ്പെടും. കേരളത്തിൽ എല്ലായിടത്തും കൃഷി ചെയ്യാം. കന്നുകളുടെ എണ്ണം പൊതുവെ കുറവായിരിക്കും. ചരിഞ്ഞ ഭൂപ്രദേശം കൂടുതൽ ഇഷ്ടപ്പെടുന്നവയാണ് പൂവൻ.

പാളയങ്കോടൻ: കേരളീയനാണെങ്കിലും "മൈസൂർ പൂവൻ' എന്ന പേര് വഴിതെറ്റി വന്നിട്ടുണ്ട്! കേരളത്തിലെ പ്രധാന നാടൻവാഴകളിൽ ഒന്നാണിത്. കുറുനാമ്പ് രോഗം ഈ ഇനത്തെ ഏറെ ബാധിക്കാറുണ്ട്‌. സ്വാദിഷ്ടമായ പഴം. വലിയ കുലകൾ ഉണ്ടാകും. പച്ചക്കായ കറിക്കും ഉപയോഗിക്കും. വളക്കൂറ് നല്ലപോലെ ഉണ്ടാകണം. എക്കൽ മണ്ണ് പ്രദേശം ഏറെ ഇഷ്ടപ്പെടുന്നു .12 മാസംകൊണ്ട് വിളവെടുക്കാം.

ചെങ്കദളി: കപ്പവാഴ എന്നും പറയാറുണ്ട്. തെക്കൻ കേരളത്തിലാണ് കൂടുതൽ. വലിയ തൂക്കമുള്ളതാകും കുല (50 കിലോ വരെ).18 മാസം വേണം വിളവ് കിട്ടാൻ. കൂമ്പില്ലാകണ്ണൻ: പടലവിരിഞ്ഞശേഷം കൂമ്പ് ഇല്ലാതാകുന്ന സ്വഭാവം. ഇടവിളയായി കൃഷി ചെയ്യാം. ഔഷധ-പോഷക പ്രാധാന്യമുണ്ട്.ചിനാലി: പാളയംകോടന്റെ വലിപ്പവും നേന്ത്രന്റെ ഗുണവുമുള്ള ഇനമാണ്. ഒരു വർഷംകൊണ്ട് കുലയ്‌ക്കും.15 കിലോ വരെ തൂക്കമുണ്ടാകും.

പടറ്റി: തോടൻ, വെള്ളപ്പാടൻ എന്നും പറയും. ഔഷധ പ്രാധാന്യമേറെയുണ്ട്.

മൊന്തൻ: ഔഷധ, പോഷക പ്രാധാന്യമുള്ള ഇനമാണ്. ഉയർന്നു വളരും. വരൾച്ചയെ പ്രതിരോധിക്കും. കറിക്കായക്ക് ഉചിതമാണ്.

മട്ടി: തമിഴ്നാടിനോടുചേർന്ന തെക്കൻ കേരളത്തിൽ ധാരാളമുള്ളതാണ്. പഴുത്തതിന് ആകർഷകമായ മണം ഉണ്ടാകും.

പേയൻ: വംശനാശ ഭീഷണി നേരിടുന്നു. നെയ് വാഴ എന്നും അറിയും. പരിരക്ഷ നൽകേണ്ട ഇനമാണ്.

നേന്ത്രൻ: പ്രാധാന ഇനം. ഇവ വ്യത്യസ്ത സ്വഭാവമുള്ളതുണ്ട്. തനിവിളയാണ് പ്രധാനം. നെടു നേന്ത്രൻ, ചെങ്ങാലിക്കോടൻ, മഞ്ചേരി, കാളി തുടങ്ങിയവയൊക്കെ ഈ വിഭാഗത്തിൽപ്പെടുന്നു. പച്ചയ്ക്കും പഴമായും ഉപയോഗിക്കാം. വ്യാവസായിക പ്രാധാന്യവുമുള്ള ഇനമാണ് നേന്ത്രൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top