29 March Friday

കെ സുധാകരനും സെമികേഡർ തോന്ന്യാസങ്ങളും

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

കെ സുധാകരൻ കെപിസിസി പ്രസിഡന്റായശേഷം സിപിഐ എമ്മിനുനേരെ വ്യാപകമായ അക്രമം അഴിച്ചുവിടുകയാണ്‌. ഇടുക്കിയിലെ എൻജിനിയറിങ്‌ വിദ്യാർഥി ധീരജിന്റെ കൊലപാതകം, മുഖ്യമന്ത്രിയെ വിമാനത്തിൽ അപായപ്പെടുത്താനുള്ള ശ്രമം, പാർടി പ്രവർത്തകർക്കും ഓഫീസുകൾക്കും നേരെയുള്ള ആക്രമണം, പാർടി പതാക കത്തിക്കൽ, ദേശാഭിമാനി ഓഫീസ്‌ ആക്രമിക്കൽ തുടങ്ങിയവയെല്ലാം സുധാകരൻ തലപ്പത്തെത്തിയശേഷം നടന്നവയാണ്‌. അക്രമികളെ തള്ളിപ്പറയുന്നതിനു പകരം മാലയിട്ട്‌ സ്വീകരിക്കുകയാണ്‌ കെ സുധാകരനും വി ഡി സതീശനും.   

പ്രധാന അക്രമങ്ങൾ


ഇടുക്കി
ജില്ലയിലെ സമാധാനാന്തരീക്ഷം തകർത്ത സംഭവമായിരുന്നു പൈനാവ്‌ എൻജിനിയറിങ്‌ കോളേജ്‌ വിദ്യാർഥി ധീരജിന്റെ കൊലപാതകം. കഴിഞ്ഞ ജനുവരി 10ന്‌ കോൺഗ്രസ്‌ നേതൃത്വത്തിന്റെ അറിവോടെ നടന്ന കൊലപാതകത്തിൽ അറസ്റ്റിലായ എട്ടു പ്രതികളും യൂത്ത്‌ കോൺഗ്രസ്‌–- കെഎസ്‌യു നേതാക്കൾ. കെ സുധാകരൻ ഈ നിഷ്‌ഠുര കൊലപാതകത്തെ അപലപിക്കുകപോലും ചെയ്‌തില്ല. ‘ഞങ്ങളുടെ കുട്ടികളാണവർ, അവരെ സംരക്ഷിക്കും’ എന്ന്‌ ഇടുക്കിയിലെത്തിയ സുധാകരൻ പരസ്യമായി പ്രഖ്യാപിച്ചു. ജാമ്യം ലഭിച്ച കൊലപാതകികൾക്ക്‌ സ്വീകരണമൊരുക്കി. ഡീൻ കുര്യാക്കോസ്‌ എംപിയും കൊലപാതകികളെ ന്യായീകരിച്ചു. ഏറ്റവുമൊടുവിൽ ‘ധീരജിന്റെ അനുഭവമുണ്ടാകു’മെന്നായിരുന്നു ഡിസിസി പ്രസിഡന്റ്‌ സി പി മാത്യുവിന്റെ ഭീഷണി.

പാലക്കാട്‌
ഒറ്റപ്പാലം ഏരിയ കമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരം ജൂൺ  16ന്‌ രാത്രി ആക്രമിച്ചു. ഒന്നാം നിലയിലെ ജനൽചില്ലുകൾ എറിഞ്ഞുതകർത്തു. പ്രതികൾക്കായി അന്വേഷണം നടക്കുന്നു.

തൃശൂർ
പി  കൃഷ്‌ണപിള്ളയുടെ പ്രതിമ തകർത്ത്‌ വ്യാപകമായ അക്രമത്തിന്‌ പദ്ധതിയിട്ടു. കഴിഞ്ഞ 15ന്‌ പുലർച്ചെയാണ്‌ ഒല്ലൂർ പുത്തൂരിൽ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസിലെ പി കൃഷ്ണപിള്ളയുടെ പ്രതിമ കോൺഗ്രസ് സംഘം തകർത്തത്‌. ചെറുകുന്നിൽ രക്തസാക്ഷി മണ്ഡപവും തകർത്തു.

കാസർകോട്‌
നീലേശ്വരത്ത്‌ സിപിഐ എം  അഴിത്തല ബ്രാഞ്ച് ഓഫീസ് മൂന്നുവട്ടം കോൺഗ്രസുകാർ തകർത്തത്‌ ഇക്കഴിഞ്ഞ ജനുവരിയിൽ. കണിച്ചിറയിൽ കെ ബാലകൃഷ്ണൻ സ്‌മാരകസ്തൂപവും ഒരാഴ്‌ചമുമ്പ്‌ ചട്ടഞ്ചാൽ പി കൃഷ്ണപിള്ള സ്മാരക മന്ദിരവും ആക്രമിച്ചു.

വയനാട്‌
2022 മാർച്ച്‌ 10: സിപിഐ എം_ഇരുളം ലോക്കൽ സെക്രട്ടറി പി എം ഷാജഹാനെ യൂത്ത്‌ കോൺഗ്രസ്‌, കെഎസ്‌യു പ്രവർത്തകർ _ആക്രമിച്ചു. സിപിഐ എം നേതാക്കളെ ആക്രമിക്കാൻ മാരകായുധങ്ങളുമായി എത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. _
ജൂൺ 24: എംപി ഓഫീസിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ മറവിൽ കൽപ്പറ്റയിൽ ആക്രമണം. കേരള കോൺഗ്രസ്‌ എം ജില്ലാ സെക്രട്ടറിയുടെ കാറ്‌ തകർത്തു.
ജൂൺ 25: ദേശാഭിമാനി ജില്ലാ ബ്യൂറോ ആക്രമിച്ചു._യുഡിഎഫ്‌ പ്രകടനത്തിൽ അഴിഞ്ഞാട്ടം.

കോഴിക്കോട്
കഴിഞ്ഞ 15ന്‌ സിപിഐ എം വാല്യക്കോട് ടൗൺ ബ്രാഞ്ച് ഓഫീസ് കത്തിച്ചു. മുളിയങ്ങൽ സിപിഐ എം നൊച്ചാട് നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസിന്‌ പെട്രോൾ ബോംബെറിഞ്ഞു. ചാത്തോത്ത് താഴയിൽ സിപിഐ എം പ്രകടനത്തെ ആക്രമിച്ചു. 21-ന് രാത്രി നൊച്ചാട് സൗത്ത് ലോക്കൽ സെക്രട്ടറി
എടവന സുരേന്ദ്രന്റെ വീടിന് പെട്രോൾ ബോംബെറിഞ്ഞു.  
കടലുണ്ടി മണ്ണൂർ വളവിൽ സിപിഐ എം പ്രതിഷേധ പ്രകടനത്തെ ആക്രമിച്ചു. ലോക്കൽ കമ്മിറ്റി അംഗം എം ബിപിൻലാൽ ഉൾപ്പെടെ നിരവധി  പ്രവർത്തകർക്ക്‌ പരിക്കേറ്റു.

തിരുവനന്തപുരം
ജൂൺ 13: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനകത്ത്‌ യൂത്ത്‌ കോൺഗ്രസുകാർ ആക്രമിക്കാൻ ശ്രമിച്ചു
ജൂൺ 14: യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ വീണ എസ്‌ നായർ, കെഎസ്‌യു ജില്ലാ സെക്രട്ടറി അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സിപിഐ എം പതാക കത്തിച്ചു.
ജൂൺ 24: കോൺഗ്രസ്‌ ആക്രമിസംഘം നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും വ്യാപകമായി സംഘർഷമുണ്ടാക്കി. എ കെ ജി സെന്ററിലേക്ക്‌ മാർച്ചിനിടെ വഴിയരികിലെ കൊടിതോരണങ്ങളും ബോർഡുകളും നശിപ്പിച്ചു. എൽഡിവൈഎഫ്‌ മാർച്ചിനുനേരെ കല്ലെറിഞ്ഞു.
ജൂൺ 26: ഒ എസ്‌ അംബികയുടെ വീട്‌ ആക്രമിച്ചു.  കിളിമാനൂർ നാവായിക്കുളത്തും ആക്രമണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top