19 April Friday

ഇന്ത്യൻ ജുഡീഷ്യറി എങ്ങോട്ട്‌ ?... ജസ്റ്റിസ് കെ ചന്ദ്രുവും നിയമ മന്ത്രി പി രാജീവും സംസാരിക്കുന്നു

ജസ്‌റ്റിസ്‌ കെ ചന്ദ്രു / പി രാജീവ്‌Updated: Friday Nov 4, 2022

ജസ്‌റ്റിസ്‌ ചന്ദ്രു, പി രാജീവ്‌-ഫോട്ടോ : ജി പ്രമോദ്‌

സഹവർത്തിത്വത്തിൽ രൂപപ്പെട്ട ഇന്ത്യയെ ഇല്ലാതാക്കി ഹിന്ദു രാഷ്ട്രമായി മാറ്റാൻ ശ്രമിക്കുന്ന സംഘപരിവാർ നീക്കങ്ങൾ, സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന കേന്ദ്രസർക്കാർ നീക്കങ്ങൾ, ഇതിന്‌ വക്കാലത്തുമായി വരുന്ന ബിജെപി ഗവർണർമാർ... രാജ്യത്തെ നിയമവ്യവസ്ഥയും ഫെഡറൽ സംവിധാനവും നേരിടുന്ന ആഴമേറിയ പ്രതിസന്ധിയെക്കുറിച്ച് ജസ്റ്റിസ് കെ ചന്ദ്രുവും നിയമ മന്ത്രി കൂടിയായ പി രാജീവും സംസാരിക്കുന്നു

(മോഡറേറ്റർ: കെ എസ്‌ രഞ്ജിത്ത്‌)

ദുർബലരായ ജനവിഭാഗങ്ങൾക്കുവേണ്ടി നമ്മുടെ നീതിന്യായ സംവിധാനത്തിനകത്ത് ശക്തമായി നിലകൊണ്ട ന്യായാധിപനാണ് ജസ്റ്റിസ് ചന്ദ്രു. നിയമങ്ങളുടെ ചട്ടക്കൂടിനകത്ത്‌ നിന്നുകൊണ്ട് അതിന്റെ പരിമിതികൾ മറികടക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ഏറെ സുവിദിതമാണ്. ഈ വൈരുധ്യാത്മകതയാണ് ന്യായാധിപനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലയളവിലുടനീളം തെളിഞ്ഞുനിന്നിരുന്നത്.

നമ്മുടെ നിയമസംവിധാനങ്ങൾക്ക് യാന്ത്രികമായൊരു മുഖം മാത്രമല്ല  ഉള്ളതെന്ന്, മനുഷ്യാവകാശ പക്ഷത്ത് ഉറച്ച്‌ നിന്നുകൊണ്ടുള്ള തന്റെ വിധിന്യായങ്ങളിലൂടെ ആവർത്തിച്ച് ഉറപ്പിച്ച ന്യായാധിപനാണ് ജസ്റ്റിസ് ചന്ദ്രു.
എഴുതിത്തയ്യാറാക്കി വെച്ചിരിക്കുന്ന നിയമങ്ങളുടെ യാന്ത്രിക വ്യാഖ്യാനങ്ങളായിരുന്നില്ല ജസ്റ്റിസ് ചന്ദ്രുവിന്റെ വിധിന്യായങ്ങൾ.

നിയമപുസ്‌തക താളുകൾക്കിടയിൽ അദ്ദേഹം എന്നും തിരഞ്ഞിരുന്നത്  നീതിതേടുന്ന പരിക്ഷീണരായ മനുഷ്യർക്കൊപ്പം നിലയുറപ്പിക്കാൻ എവിടെയൊക്കെ ഇടമുണ്ട് എന്നതായിരുന്നു.
വിദ്യാർഥിയായിരുന്ന കാലം മുതൽക്കേ ആരംഭിച്ച ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിന്റെ നീണ്ട പാരമ്പര്യമാണ് ഇത്തരമൊരു കാഴ്ചപ്പാട് അദ്ദേഹത്തിൽ  കോറിയിട്ടത്...

രാഷ്ട്രീയപ്രവർത്തകനായി, അഭിഭാഷകനായി ഒടുവിൽ ഹൈക്കോടതി ജഡ്ജിയായി നീണ്ട സംഭവബഹുലമായ ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതം നമ്മുടെ സമൂഹത്തിനുനേരെയും നീതിന്യായവ്യവസ്ഥയ്ക്ക് നേരെയും തുറന്നുപിടിച്ച ഒരു കണ്ണാടിയാണ്. ‘ഞാനെന്ന ജസ്റ്റിസ്’  എന്ന പേരിൽ ചിന്ത പബ്ലിഷേഴ്സ് ഇത് പുസ്തകമായി പുറത്തിറക്കിയിട്ടുണ്ട്.

ദളിതർക്കും സ്ത്രീകൾക്കുംവേണ്ടി അദ്ദേഹം കോടതിക്കകത്തും പുറത്തും നടത്തിയ പോരാട്ടങ്ങൾ ഇന്ത്യയുടെയാകെ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്. കേരളത്തിന്റെ നിയമവകുപ്പ്‌ മന്ത്രികൂടിയായ പി രാജീവും ജസ്റ്റിസ് കെ ചന്ദ്രുവും തമ്മിൽ നടത്തിയ ഈ സംഭാഷണം രാജ്യത്തെ നിയമവ്യവസ്ഥയും ഫെഡറൽ സംവിധാനവും ഇന്ന് നേരിടുന്ന ആഴമേറിയ പ്രതിസന്ധിയെക്കുറിച്ച് വിശദമായി വ്യക്തമാക്കുന്നു.

ജസ്‌റ്റിസ്‌ ചന്ദ്രുവും പി രാജീവും അഭിമുഖത്തിനിടെ

ജസ്‌റ്റിസ്‌ ചന്ദ്രുവും പി രാജീവും അഭിമുഖത്തിനിടെ

വൈവിധ്യങ്ങളുടെ ആരോഗ്യകരമായ സഹവർത്തിത്വത്തിൽ ദൃഢമായി രൂപപ്പെട്ട ഒരിന്ത്യയെ ഇല്ലാതാക്കി ഏകശിലയിൽ വാർത്തെടുത്ത ഒരു ഹിന്ദു രാഷ്ട്രമായി ഇന്ത്യയെ മാറ്റുവാൻ ശ്രമിക്കുന്ന സംഘപരിവാർ നീക്കങ്ങൾ, സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര സർക്കാർ നീക്കങ്ങൾ, ഇതിന്‌ വക്കാലത്തുമായി നിലകൊള്ളുന്ന ബിജെപി ഗവർണർമാർ തുടങ്ങി നിരവധി വിഷയങ്ങളിലേക്ക് ഈ സംഭാഷണം നീളുന്നു.

പി രാജീവ്: നമസ്കാരം, ജസ്റ്റിസ് ചന്ദ്രു. കേരളത്തിൽ വന്നതിന്‌ നന്ദി. താങ്കളിന്ന് കേരളത്തിൽ ഏറെ അറിയപ്പെടുന്ന ഒരു വ്യക്തിയാണ്, പ്രത്യേകിച്ചും ജയ്ഭീം എന്ന സിനിമ പുറത്തിറങ്ങിയതിനുശേഷം. ഒരു അഭിഭാഷകൻ എന്ന നിലയിലും ആക്ടിവിസ്‌റ്റ്‌ എന്ന നിലയിലുമുള്ള താങ്കളുടെ ജീവിതത്തിലെ വളരെ ചെറിയൊരു കാര്യം മാത്രമാണത്.

ഇപ്പോൾ റിട്ടയർമെന്റിനുശേഷം താങ്കൾ വളരെ ഗൗരവമായ ഒട്ടേറെ വിഷയങ്ങളിൽ ഇടപെടുന്നു‐ അതായത് നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷ നിർമിതിയെയും ഭരണഘടനയുടെ അടിസ്ഥാനഘടനയെയും സംരക്ഷിക്കുന്നതിൽ എല്ലാം താങ്കൾ സജീവമായി ഇടപെടുന്നു. കേരളത്തിലേക്ക് വന്നതിന് ഒരിക്കൽകൂടി താങ്കളോട് ഞാൻ നന്ദി പറയുന്നു.

ജസ്റ്റിസ് ചന്ദ്രു:  നിലനിൽക്കുന്ന സാമൂഹിക സാഹചര്യത്തിൽനിന്നും ഒരു വീണ്ടെടുപ്പ്‌ നടത്തുന്നതിന് നമുക്കെന്താ ചെയ്യാൻ കഴിയുകയെന്ന് ഞങ്ങൾ ആലോചിച്ചു. അങ്ങനെയാണ് ഞങ്ങൾ പ്രധാനമായും നിയമകലാലയങ്ങളും സർവകലാശാലകളുമാകെ സന്ദർശിക്കുന്നത്.

നിങ്ങൾക്കറിയാവുന്നതുപോലെ അത് യുവാക്കളുമായി സംവദിക്കുന്നതിനുള്ള അവസരമൊരുക്കി; അങ്ങനെയാണ് ഈ വിഷയങ്ങളെ ബന്ധപ്പെടുത്തുന്ന ഒരു പോയിന്റായി ജയ്‌ഭീം എന്ന സിനിമ മാറിയത്.

രാജീവ്: യഥാർഥത്തിൽ ആ സമരത്തിൽ കമ്യൂണിസ്റ്റ് പാർടിയും പങ്കെടുത്തിരുന്നു. ശക്തമായ സാമൂഹിക പരിഷ്കാരങ്ങൾക്കുവേണ്ടി ‐ ശരിയല്ലേ?

ചന്ദ്രു: അതെ, നീണ്ട കാലത്തിനുശേഷം.

ആ സിനിമയിൽ നിങ്ങൾക്ക് കമ്യൂണിസ്റ്റുകാരുടെ കൊടി കാണാം; കമ്യൂണിസ്റ്റ് നേതാക്കൾ ജനങ്ങളെ നയിക്കുന്നതും കാണാം. ആ രീതിയിലാണ് ജയ് ഭീം എന്ന സിനിമ ഇടതുപക്ഷ പ്രസ്ഥാനത്തിന്, ശരിക്കുമൊരു ഉത്തേജനമാകുന്നത്.

ആ സിനിമയിൽ നിങ്ങൾക്ക് കമ്യൂണിസ്റ്റുകാരുടെ കൊടി കാണാം; കമ്യൂണിസ്റ്റ് നേതാക്കൾ ജനങ്ങളെ നയിക്കുന്നതും കാണാം. ആ രീതിയിലാണ് ജയ് ഭീം എന്ന സിനിമ ഇടതുപക്ഷ പ്രസ്ഥാനത്തിന്, ശരിക്കുമൊരു ഉത്തേജനമാകുന്നത്.

ജയ്‌ഭീം സിനിമയിൽ സൂര്യ

ജയ്‌ഭീം സിനിമയിൽ സൂര്യ

മാത്രമല്ല ആദിവാസി ജനവിഭാഗത്തിനും പട്ടികജാതിക്കാർക്കും ഇടയിൽ മുൻകാലങ്ങളിൽ പാർടി നടത്തിയ പ്രവർത്തനങ്ങളെ അത് ഓർത്തെടുക്കുകയും ചെയ്യുന്നു. കമ്യൂണിസ്റ്റ്‌ പാർടി നൽകിയ സംഭാവന വളരെ വലുതാണ്. ഈ സിനിമ കമ്യൂണിസ്റ്റ് പാർടിക്ക് ആ അംഗീകാരം നല്കുന്നുമുണ്ട്.

തമിഴ്നാട് സംസ്ഥാനം ഒട്ടനവധി സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്, കേരളത്തിലെപോലെ ഒട്ടേറെ പ്രശസ്തരായ സാമൂഹ്യ പരിഷ്കർത്താക്കൾ അവിടെയും ഉണ്ടായിട്ടുണ്ട്.കേരളത്തിൽ ഈ സമരങ്ങൾക്ക്, കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നേതൃത്വത്തിനുകീഴിൽ, തുടർച്ചയുണ്ടായി.അതേസമയം താങ്കൾ എനിക്കുതന്ന ജയ്ഭീം എന്ന താങ്കളുടെ പുസ്തകത്തിൽ ഞാൻ വായിക്കുകയുണ്ടായി, തമിഴ്നാട്ടിൽ മദ്രാസ് ഹൈക്കോടതി വളപ്പിലടക്കം അംബേദ്കറുടെ പ്രതിമകൾ ഇരുമ്പുകൂടിനുള്ളിൽ പൂട്ടി സൂക്ഷിച്ചിരിക്കുന്നു എന്ന്‌.

രാജീവ്: തമിഴ്നാട് സംസ്ഥാനം ഒട്ടനവധി സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്, കേരളത്തിലെപോലെ ഒട്ടേറെ പ്രശസ്തരായ സാമൂഹ്യ പരിഷ്കർത്താക്കൾ അവിടെയും ഉണ്ടായിട്ടുണ്ട്.

കേരളത്തിൽ ഈ സമരങ്ങൾക്ക്, കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നേതൃത്വത്തിനുകീഴിൽ, തുടർച്ചയുണ്ടായി.

അതേസമയം താങ്കൾ എനിക്കുതന്ന ജയ്ഭീം എന്ന താങ്കളുടെ പുസ്തകത്തിൽ ഞാൻ വായിക്കുകയുണ്ടായി, തമിഴ്നാട്ടിൽ മദ്രാസ് ഹൈക്കോടതി വളപ്പിലടക്കം അംബേദ്കറുടെ പ്രതിമകൾ ഇരുമ്പുകൂടിനുള്ളിൽ പൂട്ടി സൂക്ഷിച്ചിരിക്കുന്നു എന്ന്‌.

അതാണ് ഇന്നും തുടരുന്ന യാഥാർഥ്യം, ഈ ജാതി വിഭജനങ്ങൾക്കും വെറുപ്പിനുമെല്ലാമപ്പുറം.

ചന്ദ്രു: ഒരു പ്രധാന കാരണം ഇതാണ്. 1977 മുതലിങ്ങോട്ട് ഒട്ടേറെ കോൺഗ്രസിതര ഗവൺമെന്റുകൾ തമിഴ്നാട്ടിൽ അധികാരത്തിൽ വന്നു; ഡിഎംകെയും അധികാരത്തിൽ വരികയുണ്ടായി. തുടക്കത്തിൽതന്നെ കോൺഗ്രസ് വിരുദ്ധ മുന്നണിയുടെ കാര്യത്തിലൊക്കെ കമ്യൂണിസ്റ്റ് പാർടി ശരിയായ നിലപാടെടുത്തു.

എന്നാൽ പാർടി വർഗപരമായ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും സാമൂഹികമായ വിഷയങ്ങൾക്ക് കുറഞ്ഞ പ്രാധാന്യം മാത്രം നൽകുകയും ചെയ്തു.

ജയ്‌ഭീം സിനിമയിൽ നിന്ന്‌

ജയ്‌ഭീം സിനിമയിൽ നിന്ന്‌

സാമൂഹ്യ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിൽ ദ്രവീഡിയൻ പാർടികൾ, മുൻപന്തിയിൽനിന്നു.

കമ്യൂണിസ്റ്റുപാർടി ഇക്കാര്യത്തിൽ അവരെ അപേക്ഷിച്ച് ചെറിയ ഇടപെടലേ നടത്തിയിരുന്നുള്ളൂ. വർഗതാല്പര്യമാണ് പ്രധാനം, ജാതി അങ്ങനെ പ്രാധാന്യമുള്ള ഒരു വിഷയമല്ല എന്നതായിരുന്നു പാർടിയുടെ അഭിപ്രായം.

അതുകൊണ്ടുതന്നെ എങ്ങനെയാണ് അടിച്ചമർത്തലിന്റെ സ്ഥാപനപരമായ രൂപമായി ജാതി മാറുന്നതെന്നും ജാതിയും വർഗവും തമ്മിൽ എത്രത്തോളം പരസ്പരബന്ധിതമാണെന്നും കണ്ടെത്തുന്നതിനും തിരുത്തുന്നതിനും നീണ്ട സമയമെടുത്തു.

എന്നാൽ 20‐ാം നൂറ്റാണ്ടിൽ ഈ പോരായ്മകൾ കമ്യൂണിസ്‌റ്റ്‌ പാർടി തിരുത്തിയിരിക്കുന്നു എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. 

ഇന്ന് സാഹിത്യം, സ്ത്രീ, ജൻഡർ, ജാതി തുടങ്ങിയ വിഷയങ്ങളിൽ പാർടി കൂടുതൽ ഇടപെടുന്നു. ഇപ്പോഴാണ് പാർടിയുടെ സാന്നിധ്യവും കൂടുതൽ അനുഭവവേദ്യമാകുന്നത് എന്നെനിക്ക് തോന്നുന്നു.

ട്രേഡ് യൂണിയനുകളുടെ പ്രശ്നങ്ങൾക്കും തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കൂടുതൽ പ്രാധാന്യം നല്കിയപ്പോൾ സാമൂഹിക പ്രശ്നങ്ങളെ നമ്മൾ വലിയ അർഥത്തിൽ കണ്ടില്ലായെന്നത് ചരിത്രപരമായൊരു തെറ്റുകൂടിയാണ്.

അത്തരം തെറ്റുകൾ ഇന്ന് തിരുത്തപ്പെടുകയാണെന്ന് എനിക്കുതോന്നുന്നു. അത്‌ മുന്നോട്ടുള്ള വളർച്ചയ്ക്ക് വലിയ സാധ്യതയാണുണ്ടാക്കുന്നത്.

രാജീവ്: എന്നാൽ തുടക്കത്തിൽ താങ്കൾ സൂചിപ്പിച്ചതുപോലെ തമിഴ്നാട്ടിലെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം നല്കിയ സംഭാവന വലുതാണ്‌.

കേരളത്തിലും, സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സാന്നിധ്യം (involvement) നമുക്ക് കാണാനാകും.

അതേസമയം നമ്മുടെ രാഷ്ട്രീയ നിലപാടിൽ(line) സാമൂഹികവും സാമ്പത്തികവുമായ വിഷയങ്ങൾ ഒന്നിച്ചുവന്നു, അതുശരിയാണ്. പക്ഷേ, എന്റെ ചോദ്യം ഇതാണ് ‐ ഈ സമരങ്ങളെല്ലാം നടന്നിട്ടും തമിഴ്നാട്ടിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും ഈ വിഭജനം(division) വ്യാപിക്കുകയാണ്. താങ്കൾക്കെന്താണ് പറയാനുള്ളത്.

ചന്ദ്രു: ദ്രവീഡിയൻ പ്രസ്ഥാനത്തിന്റെയും ആശയത്തിന്റെയും ഏകോപനം, ഒരു പരിധിവരെ രാഷ്ട്രീയത്തിന്റെ കാവിവൽക്കരണത്തെ തടയുകയും തമിഴ്നാട്ടിൽ അവർക്ക് വലിയ റോളൊന്നും ചെയ്യാനില്ലാതാക്കുകയും ചെയ്തു; ഇതൊരു നല്ല കാര്യമായിട്ടാണെനിക്ക് തോന്നുന്നത്.

പക്ഷേ, ഇന്ന് നോക്കുമ്പോൾ കാണാൻ സാധിക്കുന്ന ഒരു പോരായ്മ, കാവിവൽക്കരണത്തിനെതിരായ പോരാട്ടം പ്രത്യയശാസ്ത്രപരമായി തെളിമയുള്ളതായിരുന്നില്ല എന്നതാണ്‌.

അതിൽ വ്യത്യസ്ത ഗ്രൂപ്പുകൾ, അതായത് തമിഴ് നാഷണലിസ്റ്റ് ഗ്രൂപ്പ് പോലുള്ളവ സ്ഥാനം പിടിച്ചു. ഹിന്ദുത്വ വിരുദ്ധ മുന്നേറ്റമെന്ന ഒരൊറ്റ പരിപാടിയിലേക്ക് ഇവയുടെയെല്ലാം ഏകോപനം ‐ അതാണ് ഇല്ലാതെ പോയത്.

അതുകൊണ്ടുതന്നെ ഈ വൈരുധ്യത്തെ ഉപയോഗപ്പെടുത്താൻ ഹിന്ദുത്വ ശക്തികൾക്ക് സാധിക്കുന്നു; ഇതുവരെയും ന്യൂനപക്ഷങ്ങൾക്കെതിരായി ഇവിടെ വലിയൊരു കൂട്ടുകെട്ട്‌ ഉണ്ടായിട്ടില്ല.

ഇപ്പോൾ ന്യൂനപക്ഷങ്ങൾക്കൊപ്പം അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി ദ്രവീഡിയൻ പാർടികളും മുന്നോട്ടുവന്നിരിക്കുന്നു.

കേന്ദ്രത്തിലെ ബിജെപി ഗവൺമെന്റിന്റെയും തമിഴ്നാട്ടിൽ താരതമ്യേന ചെറുതായിട്ടുള്ള അവരുടെ പാർടി ഘടകത്തിന്റെയും ബോധപൂർവമായ ശ്രമങ്ങൾ ഒട്ടേറെ അസ്ഥിരതകൾ സംസ്ഥാനത്ത്‌ ഉണ്ടാക്കുന്നുണ്ട്‌.

ഗവർണറുടെ ഓഫീസിനെ കേന്ദ്രം ഭരിക്കുന്ന പാർടിയുടെ താല്പര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നത് മറ്റൊരു പ്രശ്നമായിരിക്കുന്നു.

ഗവർണർ ഫലത്തിൽ പ്രസ് ആയി മാറുന്നു. സംഘ്‌ ചാലക്‌ പ്രചാരക്. അദ്ദേഹമിപ്പോൾ സനാതനം ആണ് ശരി, ഭരണഘടനയിൽ മതനിരപേക്ഷതയ്ക്ക് വ്യക്തമായ അർഥം നല്കിയിട്ടില്ല എന്നൊക്കെയാണ് പറയുന്നത്‌.

പി രാജീവ്‌, ജസ്‌റ്റിസ്‌ ചന്ദ്രു-ഫോട്ടോ: ജി പ്രമോദ്‌

പി രാജീവ്‌, ജസ്‌റ്റിസ്‌ ചന്ദ്രു-ഫോട്ടോ: ജി പ്രമോദ്‌

ഭരണഘടനാ സ്ഥാനത്തിരുന്നുകൊണ്ട് അദ്ദേഹം ആ ഭരണഘടനയ്ക്കെതിരായിത്തന്നെ വർത്തമാനം പറയുന്നു. ഒരു പ്രസംഗത്തിൽ അദ്ദേഹം മതനിരപേക്ഷത എന്നത് കൃത്യമായി നിർവചിക്കപ്പെട്ടിട്ടില്ല എന്ന്‌ പറയുകയുണ്ടായി.

എന്നാൽ എന്താണ് സെക്കുലറിസംകൊണ്ട് അർഥമാക്കുന്നത് എന്ന് ബൊമ്മെ കേസിൽ സുപ്രീംകോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്.

അപ്പോൾ എല്ലാവിധ അവസരങ്ങളെയും ഉപയോഗപ്പെടുത്തുവാനുള്ള അവരുടെ ശ്രമം ‐ അതിലൊന്നാമത്തെ ശ്രമം മതനിരപേക്ഷതയുമായി ബന്ധപ്പെട്ട മണ്ഡലത്തിലാണ്; രണ്ടാമത്തേത് വിദ്യാഭ്യാസരംഗത്താണ്; വിദ്യാഭ്യാസസ്ഥാപനങ്ങളെ ദുരുപയോഗപ്പെടുത്തുന്നു; ചാൻസലറുടെ ഇടപെടൽ ഉദാഹരണമാണ്;

അദ്ദേഹമിപ്പോൾ കേരള ഗവർണർ ചെയ്യുന്നതുപോലെയുള്ള ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണ്. അതായത് സെർച്ച് കമ്മിറ്റിയുടെ ശുപാർശകൾ അംഗീകരിക്കാതിരിക്കുക; ചില കാര്യങ്ങളിൽ കാലാവധി നീട്ടിക്കൊടുക്കുക, ചിലതിൽ അദ്ദേഹത്തിന്റെ സൗകര്യാർഥം കാലാവധി നീട്ടിക്കൊടുക്കാതിരിക്കുക.

അതായത് സ്ഥാപനങ്ങൾ പിടിച്ചടക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നു.

അവയുടെ ഭരണകാര്യശേഷിയുടെ കാര്യത്തിൽ മാത്രമല്ല, മറിച്ച് അവയുടെ ഉള്ളടക്കത്തിന്റെ കാര്യത്തിലും ഇടപെടാൻ ബോധപൂർവമായ ശ്രമം നടക്കുന്നു.

പാഠപുസ്തകങ്ങൾ മാറ്റിയെഴുതുക, സിലബസിൽനിന്നും ചില പാഠപുസ്തകങ്ങൾ ഒഴിവാക്കുക, അക്കാദമിക് കൗൺസിലിന്റെ പങ്കിനെ അപ്രധാനമാക്കിക്കളയുക ‐  ഇതെല്ലാം നടപ്പാക്കുന്നതും നിയന്ത്രിക്കുന്നതും കേന്ദ്രസർക്കാരാണെന്നാണ് ഞാൻ വിചാരിക്കുന്നത്.

കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന് ഇതിൽ വലിയ പങ്കുണ്ട്. ഗവർണർമാരെ യഥാർഥത്തിൽ കേന്ദ്രത്തിന്റെ ഏജന്റുമാരെന്ന നിലയിൽ ഉപയോഗിക്കുകയാണ്.

രാജീവ്: ശരിക്കുപറഞ്ഞാൽ, ഗവർണർ പദവിയെന്നത്, ഒരു ആലങ്കാരിക തസ്തിക മാത്രമാണെന്ന് അംബേദ്കർതന്നെ ഭരണഘടന നിർമാണസഭയിൽ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഭരണഘടനയിൽ ചില അവ്യക്തമായ ഭാഗങ്ങളുണ്ട്.

ചന്ദ്രു: അതിൽ രണ്ടുകാര്യങ്ങളുണ്ട്. 1935 ആക്ട് പ്രകാരം ഗവർണർക്ക് വലിയ അധികാരമാണുള്ളത്; കാരണം അന്നൊരു കൊളോണിയൽ ഗവൺമെന്റായിരുന്നു. പക്ഷേ, ഇവിടെ അതുകൊണ്ടുവരുമ്പോൾ ചർച്ചകളിൽ ഗവർണർ പ്രജ്ഞനായ ഉപദേശിയാകുമെന്നാണ് പറയപ്പെടുന്നത്; എന്നാൽ ഇപ്പോൾ കാണുന്നത്‌ ഗവർണർ  പാർടി പ്രചാരകനായി മാറുന്നു എന്നതാണ്‌... 

രാജീവ്:  1959ൽ ഇ എം എസ് സർക്കാരിനെ പിരിച്ചുവിട്ടത് അന്നത്തെ കേരള ഗവർണറുടെ റിപ്പോർട്ട് കണക്കിലെടുത്താണ്...

ഇ എം എസ്

ഇ എം എസ്

ചന്ദ്രു: നോക്കൂ, 1959ലും 1977ലും നടന്ന പിരിച്ചുവിടൽ തമ്മിൽ ഒരു വ്യത്യാസമുണ്ട്. അതായത് 1959ൽ ഗവർണറുടെ റിപ്പോർട്‌ ലഭിച്ചശേഷം കേന്ദ്രം കേരള ഗവൺമെന്റിനെ പിരിച്ചുവിട്ടു; എന്നാൽ 1977 ൽ ഒരു റിപ്പോർട്ടും ലഭിക്കാതെതന്നെ അവർ ഗവൺമെന്റിനെ പിരിച്ചുവിട്ടു.

അതായത് കോൺഗ്രസ് ഗവർണർ പദവിയെ ഭരണഘടനാ മൂല്യങ്ങൾക്ക്‌ വിരുദ്ധമായ രീതിയിൽ ഊട്ടിയുറപ്പിച്ചു.

കോൺഗ്രസ് എന്താണോ ചെയ്തത്, അതുതന്നെ ജനതാ പാർടിയും ചെയ്തു. ജനതാ പാർടി 1977ൽ, ഇന്ദിരാ ഗാന്ധി 1980ൽ.

രണ്ട് കേന്ദ്ര ഭരണപാർടിയും അധികാരം സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രങ്ങളിലേക്ക് ബലമായി പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്.

ഒട്ടേറെ അധികാരങ്ങൾ, പ്രധാനമായും കൺകറന്റ് ലിസ്റ്റിലുള്ളവ, എടുത്തു മാറ്റുന്ന 42‐ാം ഭേദഗതി ശരിക്കു പറഞ്ഞാൽ കേന്ദ്രത്തെ കൂടുതൽ വലിയ അധികാരകേന്ദ്രിതമാക്കുന്ന ഒന്നായിരുന്നു.

കോൺഗ്രസ് എന്താണോ ചെയ്തത് അതുതന്നെ ബിജെപിയും ചെയ്യുന്നു.   ''കോൺഗ്രസ് ചെയ്തിട്ടില്ലാത്ത ഒന്നും ഞങ്ങളും ചെയ്യുന്നില്ല''  എന്നാണ്‌ ബിജെപി ഇപ്പോൾ പറയുന്നത്‌.

അപ്പോൾ ഭരണഘടനാ സംവിധാനം നടപ്പാക്കുന്ന കാര്യത്തിലും ഗവർണർ പദവിയിൽ കൂടുതൽ ഊന്നൽ നല്കുന്ന കാര്യത്തിലും അവർ തമ്മിൽ വ്യത്യാസമില്ല.

തമിഴ്നാട്ടിൽ നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ വൈകിപ്പിക്കുന്നു; നിലവിൽ 21 ബില്ലുകളാണ് ഗവർണർ വൈകിപ്പിച്ചത്.

ഞാനൊരു പോസ്റ്റുമാനാണ്, എനിക്കത് പരിശോധിക്കേണ്ടതുണ്ട് എന്നാണദ്ദേഹം പറയുന്നത്.

ഒരു നിയമോപദേശം തേടാൻ താങ്കൾക്ക് എത്രസമയം വേണ്ടിവരും, ഒരാഴ്ചയോ രണ്ടാഴ്ചയോ എന്ന്‌ ചിലർ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെയാണ് ‐ ''ഏയ്, അല്ല, അതിന് 6‐7 മാസം വേണ്ടിവരും’’.

അദ്ദേഹം ആ ബില്ലുകൾ കേന്ദ്രത്തിനയയ്ക്കുന്നില്ല; അങ്ങനെ ചില തരത്തിലുള്ള ഭരണഘടനാപരമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നു.

ഞാനൊരു ലേഖനത്തിൽ എഴുതി: ''നിങ്ങൾ ഒരു പോസ്റ്റുമാൻ ആകാൻ പാടില്ല, പോസ്റ്റുമാനാണെങ്കിൽക്കൂടി കൃത്യമായി കത്തുകൾ കൊടുത്തില്ലെങ്കിൽ, അതിന് നടപടിയെടുക്കുന്നതാണ്’’. കാരണം, റെമിഷന്റെ (Remission) കേസിൽ, ആർടിക്കിൾ 363ൽ അദ്ദേഹം അത് പ്രസിഡന്റിനയയ്ക്കണമെന്ന്‌ വാശിപിടിച്ചു. സുപ്രീം കോടതി 'നിങ്ങൾ ഒരു പോസ്റ്റുമാനല്ല, താങ്കൾ സ്വയം തീരുമാനമെടുക്കണം' എന്നു പറഞ്ഞു.

രാജീവ്: ശരിയാണ്, അതൊരു ശ്രദ്ധേയമായ നിരീക്ഷണമായിരുന്നു. നിങ്ങൾ ഒരു പോസ്റ്റ്മാനല്ല എന്ന്‌ സുപ്രീം കോടതി ആ വിധിയിൽ എടുത്തുപറഞ്ഞു. നിങ്ങളത് സംസ്ഥാന മന്ത്രിസഭയ്ക്ക് തിരിച്ചയയ്ക്കണം.

ചന്ദ്രു: അതെ അതെ, അവരുതന്നെ അതിൽനിന്നും അദ്ദേഹത്തെ മുക്തനാക്കി. ഇന്ന്, ഗവർണർ എന്നത് കേവലം സംസ്ഥാനത്തിന്റെ തലവൻ മാത്രമല്ല, മറിച്ച് അവർ അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളിൽ അതിന് പക്ഷപാതപരമായ നിലപാടുണ്ട്.

ആ അർഥത്തിൽ ഗവർണർ പദവിയുടെ മൂല്യമില്ലാതാക്കിയിരിക്കുന്നു; അവർ അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ഗവർണറും സംസ്ഥാന ഗവൺമെന്റിനോടൊപ്പം സഹകരിച്ച് പ്രവർത്തിക്കുന്നു. സമാനമായ കാര്യമാണ് കേരളത്തിലും നടക്കുന്നത് എന്നാണെനിക്ക് തോന്നുന്നത്.

രാജീവ്: ഭരണഘടനയനുസരിച്ച്, ഗവർണർ തസ്തികയ്ക്ക് ചില സംരക്ഷണങ്ങൾ നിഷ്കർഷിക്കുന്നുണ്ട്. ഗവർണറുടെ ചെയ്തികൾ കോടതിയിൽ ചോദ്യം ചെയ്യാൻ പാടുള്ളതല്ല; പക്ഷേ, അടുത്തകാലത്ത്, എനിക്കുതോന്നുന്നു, NEET  BILL ൽ...

ചന്ദ്രു: അതുശരിയാണ്‌. രാജസ്ഥാൻ സംസ്ഥാനം ബൊമ്മെ കേസ്‌  നടപ്പാക്കുന്നതിൽ കുറേയൊക്കെ വെള്ളം ചേർത്തു. സോളി സൊറാബ്ജി പറഞ്ഞതുപോലെ, ആ കേസിലെ വിധി ആർക്കൈവ്സിൽ സൂക്ഷിക്കേണ്ട ഒന്നാണ്.

ജസ്‌റ്റിസ്‌ ചന്ദ്രു,  കെ എസ്‌ രഞ്ജിത്ത്‌, പി രാജീവ്‌

ജസ്‌റ്റിസ്‌ ചന്ദ്രു, കെ എസ്‌ രഞ്ജിത്ത്‌, പി രാജീവ്‌

കാരണം, സംസ്ഥാന നിയമസഭയെ പിരിച്ചുവിടാനുള്ള തീരുമാനത്തിന് പാർലമെന്റിൽനിന്നും മുൻകൂർ അനുമതി വേണ്ടതില്ല.

ജനങ്ങളുടെ പിന്തുണ ഇല്ലാതായിരിക്കുന്നു എന്ന കാരണത്താൽ ഒരു സംസ്ഥാന ഗവൺമെന്റിനെ പിരിച്ചുവിടണമെങ്കിൽ അനുമതി പിരിച്ചുവിട്ടതിനുശേഷമല്ല, മുൻപേ തേടുന്നതാണ് ശരി എന്നദ്ദേഹം പറഞ്ഞു; അല്ലാതെ ശേഷം തേടുന്നത് കേവലം അംഗീകാരം തേടൽ മാത്രമാണ്.

അപ്പോൾ ബൊമ്മെ കേസ് കൂടുതൽ വിശാലമായ വ്യാഖ്യാനങ്ങൾ അർഹിക്കുന്നു. ഇവിടെ ഇന്നത്തെ ചോദ്യം എന്താണെന്നുവെച്ചാൽ ഫെഡറൽ ഘടന എത്രത്തോളം യൂണിയൻ ഘടനയാക്കി മാറ്റപ്പെടുന്നു എന്നതാണ്.

സോളി സൊറാബ്ജി പറഞ്ഞതുപോലെ അത് മറ്റൊരു ബെഞ്ച് പരിശോധിക്കണമെന്നതാണ്‌ ശരി; അത് ജുഡീഷ്യറിക്കു മാത്രമായി വിടുകയല്ല വേണ്ടത്.

ഒരു ശരിയായ ഫെഡറൽ ഗവൺമെന്റായിരിക്കണമെന്നത് രാഷ്ട്രീയ തീരുമാനമാക്കണം.

രാജീവ്: ശരിക്കു പറഞ്ഞാൽ NEET  BILL കേസിൽ മദ്രാസ് ഹൈക്കോടതി ചില നിരീക്ഷണങ്ങൾ നടത്തുകയുണ്ടായി; അതായത് അത്യസാധാരണമായ സാഹചര്യങ്ങളിൽ കോടതിക്ക് അത്യസാധാരണമായ നടപടിയെടുക്കാം...

ചന്ദ്രു: അത് ശരിയാണ്. ഞാൻ പറയുന്നത് ഇത്ര മാത്രമാണ്. ബൊമ്മെ കേസിൽ 9 ജഡ്ജിമാരായിരുന്നു വിധി പറഞ്ഞത്; നിങ്ങൾക്ക് പതിനൊന്നോ പതിമൂന്നോ ജഡ്ജിമാരാകാം, എന്നാൽ ശരിക്കും വേണ്ടത് ജനങ്ങളുടെ രാഷ്ട്രീയ താല്പര്യമാണ്.

1960 കളിൽ പറയപ്പെട്ടതുപോലെ, ആടിനു  താടി അനാവശ്യമായ ഒന്നാണെന്നതുപോലെ സംസ്ഥാനത്തിനും ഗവർണർ അനാവശ്യമാണ്.

ആയതിനാൽ അശേഷം വെട്ടിമാറ്റിക്കളയാവുന്ന ഒന്നാണത്. രാജമന്നാർ കമ്മിറ്റിയും സർക്കാരിയ കമ്മിറ്റിയും പൂഞ്ചി കമ്മിറ്റിയും തെരഞ്ഞെടുക്കപ്പെട്ട ഗവർണർ എന്നു പറഞ്ഞില്ലെങ്കിലും ഇക്കാര്യത്തിൽ സംസ്ഥാനത്തിന് ഒരു നിലപാടെടുക്കാൻ അവസരമുണ്ടാകണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുക്കപ്പെട്ട ഗവർണർ എന്ന വിഷയം ഭരണഘടനാ നിർമാണസഭയിൽ ചർച്ച ചെയ്തപ്പോൾ അംബേദ്കർ പറഞ്ഞത്, ഗവർണർ എന്നതൊരു ആഡംബരാത്മക പദവിയാണ്, അതിന് അധികാരങ്ങളില്ല, അതുകൊണ്ടുതന്നെ ഈ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരാളും തയ്യാറാകുകയില്ല എന്നാണ്‌.

രാജീവ്: തെരഞ്ഞെടുക്കപ്പെട്ട ഗവർണർ എന്ന വിഷയം ഭരണഘടനാ നിർമാണസഭയിൽ ചർച്ച ചെയ്തപ്പോൾ അംബേദ്കർ പറഞ്ഞത്, ഗവർണർ എന്നതൊരു ആഡംബരാത്മക പദവിയാണ്, അതിന് അധികാരങ്ങളില്ല, അതുകൊണ്ടുതന്നെ ഈ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരാളും തയ്യാറാകുകയില്ല എന്നാണ്‌.

അതായിരുന്നു അന്ന് അംബേദ്കറിന്റെ നിരീക്ഷണമെങ്കിൽ ഇന്ന് കേന്ദ്ര ഗവൺമെന്റ് ആ പദവിയെ തങ്ങളുടെ താല്പര്യങ്ങൾക്കായി ഉപയോഗിക്കുകയാണ്.

അംബേദ്കർ

അംബേദ്കർ

ചന്ദ്രു: ഭരണഘടനയ്ക്ക് രൂപം കൊടുത്ത് 72 വർഷങ്ങൾ പിന്നിടുമ്പോൾ കോടതി വിധികളിലൂടെ കൂടുതൽ കേന്ദ്ര ീ കരണം നടക്കുന്നതായി നമുക്ക് കാണാം; അധികാരം സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ത്തിലേക്കുമാറ്റുന്നതിൽ കോടതികൾ ബോധപൂർവമല്ലാത്ത പങ്കുവഹിക്കുന്നു.

ഓരോ സംസ്ഥാനവും ഇന്ന് ഫണ്ടിനുവേണ്ടി കേന്ദ്രത്തോട്‌ യാചിക്കുന്ന, കേന്ദ്രത്തിനു മുന്നിൽ ഓച്ഛാനിച്ചുനിൽക്കുന്ന അവസ്ഥയിലാക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെയൊക്കെയുണ്ടാകുമെന്ന് തുടക്കത്തിൽ ഒരിക്കലും ആരും പ്രതീക്ഷിച്ചിരുന്നില്ല.

യഥാർഥത്തിൽ പ്രൊവിൻഷ്യൻ നിയമസഭകൾക്ക് ഇന്നുള്ളതിനേക്കാൾ വലിയ അധികാരം ഉണ്ടായിരുന്നു; എന്നാൽ ലിസ്റ്റ് 2ലുള്ള കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് അവയുടേതായ അധികാരമുണ്ട് എന്നുറപ്പാക്കുന്നുണ്ടെങ്കിലും മൂന്നാംപട്ടികയിലെ മേഖലകൾ വർധിച്ചു വരുന്നതായാണ് നമ്മൾ കാണുന്നത്.

ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമല്ല, കേന്ദ്ര നിയമനിർമാണം വഴിയും അത് നടക്കുന്നു ‐ അതായത് റിയൽ എസ്റ്റേറ്റ് നിയമം, ടീച്ചർ എഡ്യുക്കേഷൻ നിയമം, റെന്റ് കൺട്രോൾ നിയമം എന്നിങ്ങനെയുള്ളതെല്ലാം തന്നെ കേന്ദ്ര  നിയമമാക്കപ്പെട്ടു. അങ്ങനെ എല്ലാത്തിനുമപ്പുറം ഒരു കേന്ദ്ര  ബ്യൂറോക്രാറ്റിക് സംവിധാനം നിലനില്ക്കുന്നു. ഇതൊരു ദൗർഭാഗ്യകരമായ സാഹചര്യമാണ്.

രാജീവ്: താങ്കൾ കുറച്ചുമുമ്പ് വിദ്യാഭ്യാസത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നല്ലോ. ശരിക്കു പറഞ്ഞാൽ വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലായിരുന്നു. പിൽക്കാലത്ത് ഒന്നിനുപിറകെ ഒന്നായി നടത്തിയ ഭരണഘടനാ ഭേദഗതികളിലൂടെ അത് കേന്ദ്രവൽക്കൃതമാക്കി തീർത്തു.

ചന്ദ്രു: ശരിയാണ്. അതിനുമൊക്കെയപ്പുറത്ത് 1984 നുശേഷം കൂടുതൽ സെൽഫ്‐ഫൈനാൻസിങ് വിദ്യാഭ്യാസം കൊണ്ടുവന്നപ്പോൾ സുപ്രീം കോടതി അമ്പരപ്പിക്കുന്ന ഒരു വിലയിരുത്തൽ നടത്തുകയുണ്ടായി, എൻട്രി 66 ഉന്നത വിദ്യാഭ്യാസം   പൂർണമായും കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ്; എഞ്ചിനീയറിങ് ആകട്ടെ, അധ്യാപക വിദ്യാഭ്യാസമാകട്ടെ, മെഡിക്കൽ വിദ്യാഭ്യാസമാകട്ടെ, എല്ലാം ഇന്ന് കേന്ദ്രത്തിന്റെ അധീനതയിലാണ്.

സുപ്രീം കോടതി

സുപ്രീം കോടതി

നിലവിൽ തമിഴ്നാട് ഗവൺമെന്റ് നീറ്റ് പരീക്ഷയുടെ സംവിധാനത്തോട് പൊരുതിക്കൊണ്ടിരിക്കുകയാണ്. അത് ശരിയോ തെറ്റോ എന്നുള്ളത് മറ്റൊരു വിഷയമാണ്. പക്ഷേ, ഗവർണർ ബില്ലിന്റെ പുറത്ത് അടയിരിക്കുവാൻ തുടങ്ങിയിട്ട് മാസങ്ങളായി.

രാജീവ്: സ്റ്റേറ്റ് ലിസ്റ്റിലെ എൻട്രി 32 പ്രകാരം യൂണിവേഴ്സിറ്റികൾ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നത് സംസ്ഥാന നിയമസഭയ്ക്കു കീഴിലാണ്; പാർലമെന്റിന് അതിൽ യാതൊരു കാര്യവുമില്ല.

ചന്ദ്രു: ചാൻസലർ ഗവർണർ തന്നെയായിരിക്കണം എന്ന വാദഗതിയും സ്വീകാര്യമല്ല. ഉദാഹരണത്തിന് ഒട്ടേറെ ലോ സ്കൂളുകളിൽ ചാൻസലർമാരാകുന്നത് ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാരുമാണ്.

അതുകൊണ്ടുതന്നെ, ഇവിടെ കീഴ്വഴക്കത്തിന്റേതായ ഒരു പ്രശ്നമില്ല. ഇനി അങ്ങനെയൊരു കീഴ്വഴക്കമുണ്ടെങ്കിൽതന്നെ, കഴിഞ്ഞ 10 വർഷത്തിനിടയിൽ അത് തകർക്കപ്പെട്ടിട്ടുണ്ട്.  

രാജീവ്: വാസ്തവത്തിൽ, ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടന നിഷ്കർഷിക്കുന്ന അധികാരങ്ങൾക്കും നിർദേശങ്ങൾക്കും അനുസൃതമായാണ്.

അതേസമയം ചാൻസലർ പ്രവർത്തിക്കേണ്ടത് സംസ്ഥാന നിയമസഭ പാസാക്കിയിട്ടുള്ള ആക്ട് നിഷ്കർഷിക്കുന്ന അധികാരങ്ങളനുസരിച്ചാണ്.

ഈ രണ്ടു പദവികളും തികച്ചും വ്യത്യസ്തമായിട്ടുള്ളതാണ്; ഒന്ന് ഭരണഘടനാപരമായ പദവിയാണ്, ചാൻസലർ എന്നത് സംസ്ഥാന നിയമസഭയുടെ നിയമപ്രകാരം സ്ഥാപിക്കപ്പെട്ടിട്ടുള്ള പദവിയാണ്.

ചന്ദ്രു: അതെ, യഥാർഥത്തിൽ ആദ്യത്തെ യൂണിവേഴ്സിറ്റിയായ മദ്രാസ് യൂണിവേഴ്സിറ്റി ഇങ്ങനെയൊരു പദവി കൊണ്ടുവരുന്നത് 1929 ലാണ്. ഇംഗ്ലീഷുകാരനായ പ്രസിഡന്റിന്റെ ആളെന്ന നിലയ്ക്കാണ് ചാൻസലർ പദവി സൃഷ്ടിക്കപ്പെട്ടത്.

മേൽനോട്ടം നടത്തലാണ് അദ്ദേഹത്തിന്റെ കടമ, അല്ലാതെ സജീവ പങ്കാളിത്തത്തിന്റേതല്ല; അദ്ദേഹത്തിന് നേരിട്ട് ഒരു അന്വേഷണത്തിന് ഉത്തരവിടാൻപോലും സാധിക്കില്ല.

പക്ഷേ, അവിടെ നമുക്കൊരുകാര്യം കാണാനാകും, അതായത് സിൻഡിക്കേറ്റോ അക്കാദമിക് കൗൺസിലോ എക്സിക്യൂട്ടീവ് കൗൺസിലോ എടുക്കുന്ന ഓരോ തീരുമാനത്തിലും അദ്ദേഹം അദ്ദേഹത്തിന്റേതായ ആശയങ്ങൾ കടത്തുവാനും അദ്ദേഹത്തിന്റെ ആളുകളെ തിരുകിക്കയറ്റുവാനും ശ്രമിക്കുന്നു. അത് ഒരു കാരണവശാലും ശീലിപ്പിക്കരുതാത്ത കാര്യമാണ്.

രാജീവ്: ബിജെപി വാഴ്ചക്കാലത്ത് രാജ്യത്തിന്റെ ഫെഡറൽ ഘടന അപകടകരമാംവിധം ഭീഷണി നേരിടുകയാണ്. അത് കോൺഗ്രസ് ഭരണകാലത്തും ഉണ്ടായിരുന്നു. എന്നാൽ എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കുന്ന ആ പ്രവണത ബിജെ പിയുടെ കാലത്ത് വർധിച്ചിരിക്കുന്നു. ശരിയല്ലേ?

ചന്ദ്രു:  ശരിക്കുപറഞ്ഞാൽ, നെഹ്റുവിന്റെ കാലത്ത്

നെഹ്റു

നെഹ്റു

ആസൂത്രണ കമ്മീഷൻ ആവിഷ്കരിക്കുമ്പോൾ, നമുക്കെല്ലാ പ്ലാനിങ്ങും കേന്ദ്രവൽക്കൃതമാക്കാൻ സാധിക്കുകയില്ലാ എന്ന നിലയ്ക്കുള്ള എതിർപ്പുകൾ ഉണ്ടായിരുന്നു.

അന്ന് അതിന് ചില വിവരണങ്ങളും നൽകിയിരുന്നു. ഇന്ന് നിലവിലെ കേന്ദ്ര ഗവൺമെന്റ് ആസൂത്രണ കമ്മീഷനെത്തന്നെ ഇല്ലാതാക്കുകയും, വിഭവങ്ങൾ വിതരണം ചെയ്യുന്നതിന്റെ കാര്യത്തിൽ അവരുടേതായ ആശയങ്ങൾ കൊണ്ടുവരികയും ചെയ്തിരിക്കുന്നു.

ഫലത്തിൽ, സംസ്ഥാനങ്ങൾ നൂറുശതമാനം സാമ്പത്തിക സഹായം തേടുന്ന യാചകർ എന്ന നിലയിലേക്ക് തരംതാഴ്ത്തപ്പെട്ടിരിക്കുന്നു.

ഇപ്പോൾ ഓരോ സ്കീമുകളും അനുവദിക്കുന്നത് ചില ബിജെപി നേതാക്കളുടെ പേരിലാണ്; അത് സംസ്ഥാനങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഒന്നാമതായി, ഫെഡറൽ ഘടനയുടെ ചെലവിൽ രാഷ്ട്രീയാധികാരം ഊട്ടിയുറപ്പിക്കുകയാണ്‌.

രണ്ടാമതായി ഭരണഘടന ആവിഷ്കരിക്കുന്ന സമയത്ത് ഫിനാൻഷ്യൽ മൊബിലൈസേഷനുമായി ബന്ധപ്പെട്ട് പ്രധാന അധികാരങ്ങൾ നല്കിയത് കേന്ദ്രത്തിനാണ്, സംസ്ഥാനങ്ങൾക്കല്ല; അതേസമയം കളക്ഷൻ സംവിധാനം സംസ്ഥാനത്തിന്റെ മാത്രം ചുമതലയാക്കുകയും ചെയ്തു. ഇ എം എസ് മന്ത്രിസഭ ഈ വിഷയം ഉയർത്തിക്കൊണ്ടുവന്നിരുന്നു.

രാജീവ്: വിൽപ്പന നികുതി ശേഖരിക്കുന്നതിന് സംസ്ഥാന ഗവൺമെന്റുകൾക്ക് ഒരു പരിധിവേണമെന്ന അഭിപ്രായം അക്കാലത്ത് ഭരണഘടന നിർമാണസഭയിൽ വന്നിരുന്നു. അപ്പോൾ അംബേദ്‌കർ നൽകിയ മറുപടി ഇതാണ്‌:   ‘‘ഇപ്പോൾ നികുതി സംഭരണവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക അധികാരങ്ങളും കേന്ദ്രഗവൺമെന്റിൽ നിക്ഷിപ്തമാണ്’’.

ചന്ദ്രു:  അതെ, ജിഎസ്ടി എല്ലാ അധികാരങ്ങളും ഒന്നുകൂടി കേന്ദ്രത്തിൽ ഉറപ്പിച്ചു.


രാജീവ്: എന്നാൽ ജിഎസ്ടി കൗൺസിലുമായി ബന്ധപ്പെട്ട്‌ സുപ്രീം കോടതി വിധിയിൽ പറയുന്നത്, ജിഎസ്ടി ഒരു നിർബന്ധിത (കർക്കശമായ) സംവിധാനമല്ലാ എന്നാണ്. പക്ഷേ, യഥാർഥത്തിൽ നടക്കുന്നത് നിർബന്ധിത സംവിധാനമെന്ന നിലയ്ക്കാണ്.

ചന്ദ്രു:  1967ൽ രണ്ടാം ഇ എം എസ് ഗവൺമെന്റ് അധികാരത്തിൽവന്നപ്പോൾ രാജ് കമ്മിറ്റിയെ നിയമിച്ച് ധനപരമായ കാര്യങ്ങൾ സംബന്ധിച്ച് ശുപാർശ ചെയ്യുകയുണ്ടായി; അതോടൊപ്പം ജ്യോതി ബസുവും മറ്റ് ഒട്ടേറെ ആവശ്യങ്ങൾ മുന്നോട്ടുവെച്ചു.

കൂടുതൽ അധികാരങ്ങൾ സംസ്ഥാനത്തിനും കുറച്ച് അധികാരം കേന്ദ്രത്തിനും എന്ന രീതിയിൽ സംസ്ഥാനങ്ങളുടെ സ്വന്തം ഭരണാധികാരം കൊണ്ടുവന്നുകൊണ്ട് ഒരു നവീകരണം നടത്തേണ്ട സമയമായിരിക്കുന്നു എന്നാണെനിക്കു തോന്നുന്നത്. അമിത കേന്ദ്രീകരണം അവസാനിപ്പിക്കാത്തപക്ഷം കാവിവൽക്കരണം പൂർത്തിയാക്കപ്പെടുകയും ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമായി തീരുകയും ചെയ്യും. പിന്നെ ഒന്നും ചെയ്യാനാവില്ല.

രാജീവ്: തമിഴ്നാട്ടിലും അധികാരം ഗവർണറിലേക്ക് കേന്ദ്രീകരിക്കാനും, സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ ഇടപെടാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണല്ലോ. താങ്കളുടെ അഭിപ്രായത്തിൽ അത് വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നതിനു വേണ്ടിയുള്ള ആസൂത്രിത നീക്കമാണ്.

ചന്ദ്രു:  സംസ്ഥാന സർവകലാശാലകൾ കൂടുതൽ ബ്യൂറോക്രാറ്റിക് സ്വഭാവമുള്ളതായി മാറിയിരിക്കുന്നു എന്നും നമുക്ക് കാണാൻ സാധിക്കും. ഗവൺമെന്റിന്റെ സെക്രട്ടറിമാരിൽ ഒട്ടേറെ പേരും എക്സ് ഒഫിഷ്യോ അംഗങ്ങളാണ്. അതിനാൽ തന്നെ അക്കാദമിക് തല സ്വയംഭരണാധികാരം വളരെ കുറവാണ്.

ഒന്നുകിൽ യുജിസിയോ അല്ലെങ്കിൽ സംസ്ഥാന ഗവൺമെന്റോ ഈ വിഷയം ചർച്ച ചെയ്യേണ്ടതുണ്ട് എന്നാണ് ഞാൻ വിചാരിക്കുന്നത്. നിലവിൽ, സർവകലാശാല സംവിധാനത്തിൽ അക്കാദമിക് സ്റ്റാഫുകളുടെ പങ്കാളിത്തം കുറവും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളുടെ പങ്കാളിത്തം കൂടുതലുമാണ്.

രാജീവ്: കേരളത്തിലിപ്പോൾ ഞങ്ങൾ ഒട്ടേറെ കമ്മിറ്റികൾക്ക്‌ രൂപം കൊടുത്തിട്ടുണ്ട്. രണ്ടാം പിണറായി സർക്കാർ ഉന്നത വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു;

പിണറായി  വിജയൻ

പിണറായി വിജയൻ

അതായത് ഉന്നത വിദ്യാഭ്യാസത്തിന്റെ മൂല്യം മെച്ചപ്പെടുത്തുക, കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുക, ചില കോളേജുകളും സർവകലാശാലകളും അന്താരാഷ്ട്ര തലത്തിലേക്ക് വികസിപ്പിക്കുക എന്നിങ്ങനെ ചില പുരോഗതികൾ വരുത്താൻ ശ്രമിക്കുകയാണ്.

ഇതിനായുള്ള കമ്മിറ്റി റിപ്പോർട്ടുകളിൽ അവർ നിലവിലെ സംവിധാനത്തെ പുനർരൂപീകരിക്കുന്നത്‌ സംബന്ധിച്ച് പരാമർശിച്ചിട്ടുണ്ട്.

ചന്ദ്രു: വാസ്തവത്തിൽ, സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും ഒരു കേന്ദ്രീകൃത ഉപദേശക കർത്തവ്യം നിർവഹിക്കുന്നതിനുവേണ്ടി ഞങ്ങളും തമിഴ്നാട് സ്റ്റേറ്റ് കൗൺസിൽ നടപ്പാക്കിയിട്ടുണ്ട്. എന്നാലിപ്പോൾ, ഗവർണർ ഈ നിയമത്തിനുവിരുദ്ധമായി രാജ്ഭവനിൽ വൈസ് ചാൻസലറുമായി യോഗം ചേർന്ന് അദ്ദേഹത്തിന്റേതായ ഉപദേശങ്ങളും നിർദേശങ്ങളും നല്കുന്നു.

നിങ്ങൾ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കൂ എന്നാവശ്യപ്പെടുന്നു; സംസ്ഥാന ഗവൺമെന്റ് ഈ നയത്തെ പൂർണമായും എതിർക്കുകയും ഞങ്ങൾക്ക് ഞങ്ങളുടേതായ നയമുണ്ടെന്ന്‌ പറയുകയും ചെയ്യുന്നിടത്താണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്.

നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കുപോയ ഒട്ടനവധി വിഷയങ്ങളുണ്ടായി. ഈ വിഷയങ്ങൾ ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്നതിലേക്ക്‌ വരെ എത്തി. സമാനമായ സംഭവങ്ങളാണ് കേരളത്തിലും നടക്കുന്നത്.

കേവലം തിരിച്ചുവിളിക്കൽ കൊണ്ടുമാത്രമാകുന്നില്ല. ഗവർണർ എന്ന സ്ഥാപനം തന്നെ കേന്ദ്രവൽക്കരിക്കപ്പെട്ട സാഹചര്യത്തിൽ, ഗവർണർ കേന്ദ്രഭരണ പാർടിയുടെ ഏജന്റെന്ന നിലയിൽ പെരുമാറുന്നു. അത് അവസാനിപ്പിക്കേണ്ടതുണ്ട്.

രാജീവ്: ഗവർണറുടെ നിയമനം, യോഗ്യത തുടങ്ങിയുള്ള ഒട്ടേറെ കാര്യങ്ങളിൽ സർക്കാരിയ കമ്മീഷൻ മൂർത്തമായ ചില നിർദേശങ്ങൾ വെയ്ക്കുകയുണ്ടായി...

ചന്ദ്രു: അതെ, ഏറ്റവും വലിയ പ്രശ്നം ഗവർണറുടെ സ്ഥാനത്തിരുന്നുകൊണ്ട് രാഷ്ട്രീയത്തെ വർഗീയവൽക്കരിക്കുവാനും കാവിരാഷ്ട്രീയത്തോട് അടുപ്പം പുലർത്താനും ശ്രമിക്കുന്നു എന്നുള്ളതാണ്.

മതനിരപേക്ഷത പുലർത്തുകയും വിവിധ സമൂഹവിഭാഗങ്ങളെ തുല്യമായി പരിഗണിക്കുകയും ചെയ്യുക എന്നത് തീർത്തും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

മതനിരപേക്ഷതയുടെ പേരിൽ പ്രതിജ്ഞയെടുത്തിട്ട് അവർ മതനിരപേക്ഷതയുടെ അടിസ്ഥാനാശയങ്ങളെത്തന്നെ   ചോദ്യംചെയ്യുന്നു. അടുത്തകാലത്ത് ആ വാക്കുതന്നെ ഭരണഘടനയുടെ ആമുഖത്തിൽനിന്ന്‌ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യസ്വാമി സുപ്രീംകോടതിയിൽ ഒരു കേസ് നൽകുകയുണ്ടായി.

മതനിരപേക്ഷത എന്ന വാക്ക് മൊത്തത്തിൽ, 1976ൽ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്‌ മാത്രമായിരുന്നില്ല; അതിനുമൊക്കെ മുൻപെ, ഭരണഘടന നിലവിൽ വന്നപ്പോൾ മുതൽ അതിൽ മതനിരപേക്ഷതയുടെ അടയാളങ്ങളുണ്ടായിരുന്നു. 1976 ൽ ആ വാക്ക് ആമുഖത്തിൽ കൂട്ടിച്ചേർത്തുവെന്നേ ഉള്ളൂ.

ഇന്ത്യൻ ഭരണഘടനയിൽ ജവഹർലാൽ നെഹ്‌റു ഒപ്പുവെയ്‌ക്കുന്നു

ഇന്ത്യൻ ഭരണഘടനയിൽ ജവഹർലാൽ നെഹ്‌റു ഒപ്പുവെയ്‌ക്കുന്നു

ഭരണഘടനയുടെ രണ്ട്‌ പ്രധാന ലക്ഷ്യങ്ങളെന്ന നിലയ്ക്ക് സോഷ്യലിസത്തെയും സെക്കുലറിസത്തെയും എങ്ങനെ സംരക്ഷിക്കുമെന്നതാണ് നമ്മളിപ്പോൾ കണക്കിലെടുക്കേണ്ട മറ്റൊരു പ്രധാന വിഷയം.

മതനിരപേക്ഷതയുടെ ഉള്ളടക്കത്തെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്; ഇതു സംബന്ധിച്ച്‌ എസ് ആർ ബൊമ്മെ കേസ് കൃത്യമായി നിർവചിച്ചിട്ടുണ്ട്.  

വാസ്തവത്തിൽ തമിഴ്നാട് ഗവർണർ ഇന്ത്യൻ ഭരണഘടനയിൽ ധർമം ഇല്ലെന്നു വരെ പറഞ്ഞുനടക്കുന്നു. അതുകൊണ്ടദ്ദേഹം എന്താണ് അർഥമാക്കുന്നതെന്ന് എനിക്ക്‌ മനസ്സിലാകുന്നില്ല. ഇന്ത്യൻ ഭരണഘടനയിൽ ക്രോഡീകരിക്കപ്പെട്ട നിയമമുണ്ട്, ആ നിയമം ഭൂരിപക്ഷ ജനത അംഗീകരിച്ചതാണ്, അത് നടപ്പാക്കണം. അവിടെയാണ് ധർമം എന്ന പ്രശ്നം ഉണ്ടാവുന്നത്.

രണ്ട് സംഭവവികാസങ്ങളാണ് ഉണ്ടായിട്ടുള്ളത് എന്നാണ് ഞാൻ മനസിലാക്കുന്നത്: ഭരണഘടനയ്ക്കുകീഴിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയതിനുശേഷം ഭരണഘടനയെത്തന്നെ പരസ്യമായി വെല്ലുവിളിക്കുക;

വാരാണസിയിൽ ചേർന്ന സന്യാസിമാരുടെ യോഗം ഒരു രണ്ടാം കരട് ഭരണഘടന മുന്നോട്ടുവെച്ചു, അതായത് ഹിന്ദു ഭരണഘടന.ബംഗ്ലാദേശിലെ ഭരണഘടനപ്രകാരം ആരെങ്കിലും ഭരണഘടനയെ അപകീർത്തിപ്പെടുത്തുകയോ, അനാദരവുകാണിക്കുകയോ, അതിനെ നിഷേധിക്കുകയോ ചെയ്താൽ വധശിക്ഷയ്ക്ക്‌ വിധിക്കും.

വാരാണസിയിൽ ചേർന്ന സന്യാസിമാരുടെ യോഗം ഒരു രണ്ടാം കരട് ഭരണഘടന മുന്നോട്ടുവെച്ചു, അതായത് ഹിന്ദു ഭരണഘടന.ബംഗ്ലാദേശിലെ ഭരണഘടനപ്രകാരം ആരെങ്കിലും ഭരണഘടനയെ അപകീർത്തിപ്പെടുത്തുകയോ, അനാദരവുകാണിക്കുകയോ, അതിനെ നിഷേധിക്കുകയോ ചെയ്താൽ വധശിക്ഷയ്ക്ക്‌ വിധിക്കും.

നമുക്കതില്ല. ശരിക്കും ഇന്ന് ഇന്ത്യയിൽ നടക്കുന്ന സംഭവവികാസങ്ങൾ ഭരണഘടനാ ജനാധിപത്യത്തിന് അപകടകരമാണ്.

രാജീവ്: സമകാലിക ഇന്ത്യയിലെ പ്രാഥമികമായ രാഷ്ട്രീയ ഉത്തരവാദിത്തം ഭരണഘടനയെ സംരക്ഷിക്കുക എന്നതാണെന്നാണ് ഞാൻ വിചാരിക്കുന്നത്.

ചന്ദ്രു: ഏറ്റവും വലിയ അപകടമായി ഞാൻ കാണുന്നത് രാമജന്മഭൂമി

ബാബറി മസ്‌ജിദ്‌

ബാബറി മസ്‌ജിദ്‌

കേസിലടക്കം സുപ്രീം കോടതി നൽകിയ അംഗീകാരത്തെയാണ്. അത് നിയമം ഉറപ്പാക്കലല്ല, അത് ഒരുതരം വിനാശകരമായ ഒന്നാണ്. അതായത് ഭൂരിപക്ഷ മതവിഭാഗത്തിന് ഭൂമി എന്നതാണവിടെ നടപ്പാക്കപ്പെട്ടത്.

അത്തരത്തിലുള്ള വിധി പ്രസ്താവങ്ങൾ നടത്തുന്നതുവഴി വാരാണസിയിലെയും മഥുരയിലെയും മുൻസിഫ് ജഡ്ജിമാരും ജില്ലാ ജഡ്ജിമാരും 1991 ലെ Places of Worship  Act ൽ പുനരാലോചന നടത്തുന്നതിന് തുടക്കമിടുകയാണ് ചെയ്തത്. ഇന്ന് കാവിവൽക്കരണം രാഷ്ട്രീയത്തിൽ മാത്രമല്ല, അത് പതുക്കെ ജുഡീഷ്യറിയിലും നടക്കുന്നുണ്ട്.

നാഷണൽ ജുഡീഷ്യൽ അപ്പോയിൻമെന്റ് കമ്മീഷൻ (എൻജെഎസി) കാലാവധി കഴിഞ്ഞപ്പോൾ ബിജെപി സർക്കാരിന് മറ്റൊരു ഭേദഗതി നടപ്പാക്കണമെന്നുണ്ടായില്ല. കാരണം എൻജെഎസിയെക്കാൾ മെച്ചപ്പെട്ട രീതിയിൽ അവർക്ക് കൊളീജിയത്തോട് വിലപേശാൻ സാധിക്കും.

രാജീവ്: എന്നാൽ ഭരണഘടനയിൽ നിങ്ങൾക്ക് കൊളീജിയമെന്നൊരു വാക്ക് കാണാൻ സാധിക്കില്ല. അങ്ങനെയൊരു വാക്ക് ഭരണഘടനയിൽ ഒരിടത്തുമില്ല.

ചന്ദ്രു: ഇപ്പോൾ അത്‌ മാറ്റാനുള്ള യാതൊരു വിധ പരിശ്രമങ്ങളും നടക്കുന്നുമില്ല. കാരണം ഏതൊരു എൻജെഎസിയെക്കാളും കൂടുതൽ നിങ്ങൾക്ക് കൊളീജിയത്തോട് വിലപേശൽ സാധിക്കും.

രാജീവ്: അടുത്തകാലത്ത് ജസ്റ്റിസ് ഷാദ ഹിന്ദുവിൽ ഒരു നീണ്ട ലേഖനമെഴുതുകയുണ്ടായി. മോദി വാഴ്ചയ്ക്കുകീഴിലെ ചീഫ് ജസ്റ്റിസിനെക്കുറിച്ച്, പ്രത്യേകിച്ചും രഞ്ജൻ ഗൊഗോയി അടക്കമുള്ള രണ്ടു മുൻ ചീഫ് ജസ്റ്റിസുമാരെക്കുറിച്ചായിരുന്നു ആ ലേഖനം.

ചന്ദ്രു:   സംസ്ഥാന ഗവൺമെന്റുകളുടെ നിർദേശം തങ്ങൾ കാണാതിരുന്നിട്ടില്ല, എന്നാൽ പ്രാമുഖ്യം ജുഡീഷ്യറിക്കാണ് എന്നവർ പറയുന്നു. പക്ഷേ, കേരളത്തിലായാലും വെസ്റ്റ് ബംഗാളിലായാലും ഇടതുപക്ഷ ഗവൺമെന്റുകൾ ഇക്കാര്യത്തിൽ നടത്തിയ നിർദേശങ്ങൾ രാഷ്ട്രീയ കാരണങ്ങളാൽ തള്ളിക്കളയുകയാണുണ്ടായിട്ടുള്ളത്.

ഒരു പരിധിവരെ ജുഡീഷ്യൽ രംഗത്തെ തെരഞ്ഞെടുക്കലുകളും കേന്ദ്ര ഗവൺമെന്റുതന്നെയാണ് നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുക്കൽ പ്രക്രിയയിലും പ്രത്യയശാസ്ത്രപരമായ ഫിൽറ്റർ സ്ഥാനം പിടിക്കുന്നു.

രാജീവ്: നമ്മുടെ ഭരണഘടനാപ്രകാരം,   എക്സിക്യൂട്ടീവായാലും ലെജിസ്ലേച്ചറായാലും ജുഡീഷ്യറിയായാലും തങ്ങളുടേതായ മണ്ഡലങ്ങളിൽ അവയെല്ലാം സ്വതന്ത്രമാണ്. ഇന്ന് മറ്റ് രണ്ടെണ്ണത്തിനെയും എക്സിക്യൂട്ടീവുമായി ദൃഢമായി കൂട്ടിയോജിപ്പിക്കാനുള്ള ശ്രമം നടക്കുന്നു; അതായത് എക്സിക്യൂട്ടീവ് ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ് ജുഡീഷ്യറി എന്നിങ്ങനെ.

ചന്ദ്രു: വാസ്തവത്തിൽ ഞാനതിനെ വിളിക്കാനാഗ്രഹിക്കുന്നത്,  ' Cross Border Terrorism'എന്നാണ്. അധികാരത്തിനുള്ളിലെ അധികാരങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും പറഞ്ഞപ്പോൾ മൺറോ പറഞ്ഞിട്ടുണ്ട്; എല്ലാവരും അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കും, ജുഡീഷ്യറി അതിൽ വലിയ പങ്കുവഹിക്കുകയും ചെയ്യും; സംസ്ഥാന ഹൈക്കോടതി  ഇന്ന് ക്രമേണ ആ പ്രക്രിയയിലേക്ക് കടന്നിരിക്കുകയാണ്.

സുപ്രീംകോടതിക്ക് പിന്നെയും കുറച്ചെങ്കിലും നേരിന്റെ ആദർശങ്ങളുണ്ട്; എന്നാൽ, സംസ്ഥാനങ്ങളിലെ ഹൈക്കോടതികൾ ഗവൺമെന്റ്‌ ഡിപ്പാർടുമെന്റുകളുടെ താല്പര്യങ്ങൾക്കനുസൃതമായി അവർ സ്വന്തമായി പ്രവർത്തിച്ചുതുടങ്ങിയിരിക്കുന്നു.

 ഹൈക്കോടതികളുടെ ഉത്തരവാദിത്വവും സമീപനവും ചോദ്യംചെയ്യപ്പെടേണ്ട സമയമതിക്രമിച്ചിരിക്കുന്നു എന്നാണെനിക്ക് തോന്നുന്നത്. ഒരിക്കലും സൂക്ഷ്മനിരീക്ഷണം ചെയ്യപ്പെടാത്ത സ്ഥാപനങ്ങളിലൊന്നാണ് ജുഡീഷ്യറി.

ആ രംഗത്ത് വളരെയധികം പണം ചെലവഴിക്കപ്പെടുന്നുണ്ട്; തിരിച്ചുകിട്ടുന്നത് ഈ സ്ഥാപനങ്ങൾ എന്തിനുവേണ്ടി നിലകൊള്ളുന്നുവോ അതാണ്.

അതുകൊണ്ടുതന്നെ ജുഡീഷ്യറിയുടെ ഉത്തരവാദിത്വം പ്രധാന വിഷയമാണ്. യഥാർഥത്തിൽ, ജുഡീഷ്യൽ ഉത്തരവാദിത്വ ബിൽ (Judicial Accountability Bill) ഇപ്പോഴും പാർലമെന്റിൽ തീർപ്പാക്കാതെ കിടക്കുകയാണ്. അവരത് പാസാക്കാൻ തയ്യാറല്ല, ഞങ്ങൾ നിരുത്തരവാദസ്വഭാവം പുലർത്തുമ്പോൾ നിങ്ങളും അങ്ങനെ തന്നെയായിരിക്കണം! അതാണ് അവരുടെ നിലപാട്.

ജസ്റ്റിസ് വി ആർ  കൃഷ്‌ണയ്യർ

ജസ്റ്റിസ് വി ആർ കൃഷ്‌ണയ്യർ

രാജീവ്: ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുമായി താങ്കൾക്ക് വളരെ ആരോഗ്യകരവും അവിസ്മരണീയവുമായ ബന്ധമുണ്ടായിരുന്നു. അദ്ദേഹം ഭരണഘടനയുടെ ആമുഖത്തെക്കുറിച്ച്, മതനിരപേക്ഷതയെയും സോഷ്യലിസത്തെയുംക്കുറിച്ച് സദാ വാചാലനാകുമായിരുന്നു. ശരിക്കു പറഞ്ഞാൽ പൊതുതാൽപര്യ ഹർജിയുടെ രംഗത്തും മറ്റും ജസ്റ്റിസുമാരായ കൃഷ്ണയ്യരും ഭഗവതിയും വെങ്കിടചെല്ലയ്യയും നടത്തിയ സംഭാവനകൾ വളരെ വിലപ്പെട്ടതാണ്; ജുഡീഷ്യറിയുടെ ആ ഒരു സ്വഭാവം ഇന്ന് മാറിക്കൊണ്ടിരിക്കുകയാണ്.

ചന്ദ്രു: അതുകൊണ്ടാണ് പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനെ ജസ്റ്റിസ് ഭഗവതി സോഷ്യൽ ആക്ഷൻ  ലിറ്റിഗേഷൻ എന്നുവിളിച്ചത്. അതായത് നിയമപരമോ സാമ്പത്തികമോ ആയ സഹായത്തിനുവേണ്ടി കോടതി വഴി നടപടിക്ക് കഴിയാതിരുന്ന സമൂഹങ്ങൾക്ക് പൊതുതാല്പര്യ ഹർജി വ്യത്യസ്തമായ ഒന്നാണ്.

വെങ്കിടചെല്ലയ്യ

വെങ്കിടചെല്ലയ്യ

എന്നാൽ കുത്തകകൾക്കുപോലും ഒന്നിനു മറ്റൊന്നിനെതിരായി പൊതുതാല്പര്യ ഹർജി നല്കാവുന്ന സ്ഥിതിയുണ്ട് ഇന്ന്.

അതായത് ഇന്ന് പൊതുതാൽപ്പര്യഹർജിയുമായി ബന്ധപ്പെട്ട് ഒട്ടേറെ നിഷേധാത്മക പ്രവണതകൾ നടന്നുവരുന്നു. വാസ്തവത്തിൽ പൊതുതാൽപ്പര്യഹർജികൾക്കുമേൽ കോടതി ചെലവഴിക്കുന്ന സമയം മറ്റു കേസുകളെക്കാളൊക്കെ വളരെ കൂടുതലാണ്.

സാധാരണ നടപടിക്രമങ്ങളിൽനിന്നും കോടതി ഫീസുകളിൽനിന്നും ഒഴിച്ചു നിർത്തുക, ഹർജിക്കാരെ ഉള്ളിലേക്ക്‌ വരാനനുവദിക്കുക എന്നിങ്ങനെ പൊതുതാൽപ്പര്യ ഹർജിയെന്ന സംവിധാനത്തിന് രൂപം കൊടുക്കുമ്പോഴുണ്ടായിരുന്ന എല്ലാം ഇപ്പോൾ ഇല്ലാതായിരിക്കുന്നു.

മദ്രാസ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ പ്രധാന കടമ ക്ഷേത്രങ്ങളെ ഗവൺമെന്റിന്റെ നിയന്ത്രണത്തിൽനിന്നും പിടിച്ചെടുക്കുക എന്നതായിരിക്കുന്നു. ബിജെപി കുത്തിപ്പൊക്കിക്കൊണ്ടിരിക്കുന്ന അജൻഡയാണത്. എന്നാൽ മറ്റൊരുപാട് വിഷയങ്ങൾ ബാക്കികിടക്കുമ്പോൾ ക്ഷേത്രങ്ങൾ തിരിച്ചുപിടിക്കുന്നതിൽ ജഡ്ജിമാർക്ക് ഇത്ര താല്പര്യമെന്താണ്?

മദ്രാസ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ പ്രധാന കടമ ക്ഷേത്രങ്ങളെ ഗവൺമെന്റിന്റെ നിയന്ത്രണത്തിൽനിന്നും പിടിച്ചെടുക്കുക എന്നതായിരിക്കുന്നു. ബിജെപി കുത്തിപ്പൊക്കിക്കൊണ്ടിരിക്കുന്ന അജൻഡയാണത്. എന്നാൽ മറ്റൊരുപാട് വിഷയങ്ങൾ ബാക്കികിടക്കുമ്പോൾ ക്ഷേത്രങ്ങൾ തിരിച്ചുപിടിക്കുന്നതിൽ ജഡ്ജിമാർക്ക് ഇത്ര താല്പര്യമെന്താണ്? കോടതി വിളിക്കുന്ന ഓരോ പത്തു കേസിലും 6‐7 കേസുകൾ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്.

സമാനമായ ഒട്ടേറെ സംഭവങ്ങൾ നടക്കുന്നു. ഉദാഹരണത്തിന് മദ്രാസ് ഹൈക്കോടതി അടുത്തകാലത്ത് ഒരുത്തരവ് ഇറക്കുകയുണ്ടായി; നിങ്ങൾ പൂർണമായും ഒഴിഞ്ഞുപോയില്ലായെങ്കിൽ ഞങ്ങൾ അർധ സൈനിക വിഭാഗത്തെ വിളിക്കും എന്നായിരുന്നു ഉത്തരവ്!

മദ്രാസ് ഹൈക്കോടതി

മദ്രാസ് ഹൈക്കോടതി

നിങ്ങൾ നാളെത്തന്നെ മറുപടി തന്നില്ലെങ്കിൽ ഞങ്ങൾ പ്രസിഡന്റ് ഭരണത്തിന്‌ ശുപാർശ ചെയ്യുമെന്നായിരുന്നു ആന്ധ്രാപ്രദേശ് ഹൈക്കോടതി സമാനവിഷയവുമായി ബന്ധപ്പെട്ട് പറഞ്ഞത്! നമ്മുടെ ജുഡീഷ്യറി എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

ജുഡീഷ്യറിക്ക് ഉത്തരവാദിത്വം കുറയുകയും സ്വന്തമായ താൽപ്പര്യങ്ങൾ കൂടുകയും ചെയ്യുന്നു.

രാജീവ്: ഇതെല്ലാംകൊണ്ടുതന്നെ നമ്മുടെ ഭരണഘടനയുടെ ഫെഡറൽ ഘടനയും രാജ്യത്തിന്റെ മതനിരപേക്ഷ ചട്ടക്കൂടും സംരക്ഷിക്കുന്നതിന് ശക്തവും ഏകീകൃതവുമായ ഒരു മുന്നേറ്റമുണ്ടാകേണ്ടതുണ്ട്.

ചന്ദ്രു: ഭരണഘടനാ ഫിലോസഫിയുടെ അടിസ്ഥാനത്തിലൊന്നുമല്ല ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത്. അവർ തെരഞ്ഞെടുക്കപ്പെടുന്നത്, റുമാപാൽ പറഞ്ഞതുപോലെ,  പൂർണമായി പുരുഷന്മാരുടെ ക്ലബ് ആണത്, രണ്ട് പുരുഷന്മാർ മൂന്നാമത്തെയാളെ കണ്ടെത്തുന്നു.

റുമാപാൽ

റുമാപാൽ

ചിലരെ തെരഞ്ഞെടുക്കുന്നതാരെന്ന് മറ്റാർക്കും അറിയില്ല എന്നതുകൊണ്ടുതന്നെ ഇത് ഏറ്റവും രഹസ്യസ്വഭാവം പേറുന്ന സ്ഥാപനമാണ്.

രാജീവ്: സുതാര്യതയില്ലായ്മ, ചില മേധാവിത്വ മനോഭാവങ്ങൾ എന്നിവയെല്ലാം ജുഡീഷ്യറിയിൽ  നിലനില്ക്കുന്നു. ഞാൻ പാർലമെന്റംഗമായിരുന്ന സമയത്ത്, ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തിരുന്നു.

ആ സമയത്ത് ഉന്നത കോടതിയിൽ എസ്സി വിഭാഗത്തിൽപ്പെട്ട ഒരു ജഡ്ജിപോലും ഉണ്ടായിരുന്നില്ലാ ‐ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ വിരമിച്ചതിനുശേഷം.

ചന്ദ്രു: ഇപ്പോൾ നമുക്ക് രണ്ട് വിഭാഗത്തിൽപ്പെട്ട ജഡ്ജിമാരുമാണുള്ളത്. ഒന്ന്, പുരോഗമന ചിന്താഗതിക്കാരായിട്ടുള്ള ജഡ്ജിമാരും രണ്ട്, സ്വന്തം പുരോഗതിക്കുവേണ്ടിമാത്രം നില്ക്കുന്ന ജഡ്ജിമാരും.

സദാശിവം ഗവർണറായി നിയമിക്കപ്പെടുന്നു, രഞ്ജൻ ഗൊഗോയ് പലതിലും നോമിനേറ്റ്‌ ചെയ്യപ്പെടുന്നു. ഇതെല്ലാംതന്നെ പാർലമെന്റിൽ ബിജെപി തന്നെ ചെയ്യുന്നതാണ്.

റിട്ടയർമെന്റിനുശേഷം ജഡ്ജിമാർ ഇത്തരം പോസ്റ്റുകൾ സ്വീകരിക്കുന്നിനെക്കുറിച്ചുള്ള അരുൺ ജെയ്റ്റ്ലിയുടെ പ്രതികരണം ഇവിടെ എടുത്തുപറയേണ്ടതാണ്.

രാജീവ്: പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അദ്ദേഹം അതുമാത്രമല്ല പറഞ്ഞത്‌.   വിരമിച്ചതിനുശേഷം അവർ  ചില തസ്തികകളിൽ കയറാൻ ശ്രമിക്കുന്നതുമാത്രമല്ല, റിട്ടയർ ചെയ്‌തശേഷം  ജഡ്‌ജിമാർക്കുവേണ്ടി സുപ്രീംകോടതിതന്നെ ചില പോസ്റ്റുകൾ സൃഷ്ടിച്ചിട്ടുണ്ട്‌ എന്നും പറയുകയുണ്ടായി.

ദേശീയ ഹൈവേ മേഖലയിൽ റിട്ടയേർഡ്‌ സുപ്രീംകോടതി ജസ്റ്റിസിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയുണ്ടാവണം, സെൽഫ് ഫിനാൻസിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫീസ് ഘടന തീർച്ചപ്പെടുത്തുന്നതിന്, ചാർട്ടേഡ് അക്കൗണ്ടിന്റെ ജോലി സംബന്ധിച്ച് തീർച്ചപ്പെടുത്തുന്നതിനുവേണ്ടി എന്നാണ്‌ പറയുന്നത്‌. സാധാരണയായി ഒരു ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌ ചെയ്യേണ്ട പണിയാണത്‌.

ചന്ദ്രു: വളരെ വ്യക്തമായൊരു ഉദാഹരണം പറയാം, വിവരാവകാശ നിയമത്തിനുകീഴിൽ വിവരാവകാശ കമ്മീഷണർ ഏത്‌ വ്യക്തിയുമാകാം എന്നാണുണ്ടായിരുന്നത്.

പെട്ടെന്നൊരു ദിവസം ഒരു വിധി പ്രഖ്യാപിക്കപ്പെടുകയാണ് ‐ അതായത് കമ്മീഷണർ സ്ഥാനത്തേക്ക് ഒരു റിട്ടയേർഡ് ജഡ്ജി, ഒരു ജുഡീഷ്യൽ ജഡ്ജി ആയിരിക്കണം വരേണ്ടത് എന്ന്‌.

പിന്നീട് അവർക്കുതന്നെ അത് അരോചകമായി തോന്നുകയും അത് പിൻവലിക്കുകയും ചെയ്തു. രണ്ടാമതായി ലീഗൽ എയ്ഡ് സർവീസ് സൊസൈറ്റിയുടെ കാര്യത്തിലുണ്ടായ സംഭവമാണ്.

കോടിക്കണക്കിനു രൂപയാണ് ലീഗൽ എയ്ഡ് സർവീസ് സൊസൈറ്റിക്ക്‌ നൽകപ്പെടുന്നത്. ആ നിയമപ്രകാരംതന്നെ ഒരു റിട്ടയേർഡ് ജഡ്ജിയെ ഇവിടേക്ക് നിയമിക്കാം;

പി എൻ ഭഗവതി

പി എൻ ഭഗവതി

പി എൻ ഭഗവതിയായിരുന്നു ലീഗൽ എയ്ഡ് പ്രസ്ഥാനത്തിന്റെ പിതാവ്.

സർവീസിൽനിന്ന് വിരമിച്ച സമയത്ത് ദേശീയ ലീഗൽ എയ്ഡ് മൂവ്മെന്റിനെ നയിക്കാൻ തന്നെ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അവർ പറ്റില്ലാ എന്നാണ് പറഞ്ഞത്.

ഒപ്പം അർജിത് പ്രസാദ് ഒരുത്തരവിറക്കുകയും ചെയ്തു. അതായത് എല്ലാ ലീഗൽ എയ്ഡ് സൊസൈറ്റിയുടെയും തലപ്പത്ത് നിലവിൽ സർവീസിലുള്ള ജഡ്ജിയായിരിക്കണം എന്ന ഉത്തരവ്.

അത് പാർലമെന്ററി നിയമത്തിനുവിരുദ്ധമായിരുന്നു. ഇന്ന് ആ ഉത്തരവാണ് നിയമം. രണ്ടാമത്തെ ജഡ്ജി നിയമപരമായി ചെയർമാനാകുന്നു, അതിനദ്ദേഹത്തിന് വീണ്ടും കാർ ലഭിക്കുന്നു.

അദ്ദേഹം തന്റെ ജീവിതത്തിലൊരിക്കലും ലീഗൽ എയ്ഡ് സർവീസുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇടപെട്ടിട്ടുണ്ടാവില്ല.

അദ്ദേഹം ഈ പദവിക്കു യോഗ്യനാണെന്ന് എങ്ങനെ പറയാൻ കഴിയും. Ex-Officio യെ ഒരു ലീഗൽ എയ്ഡ് പോസ്റ്റിൽ വെക്കുന്നു.

ഇത് പാർലമെന്റ് നിയമത്തിനു വിരുദ്ധമാണ്. ജഡ്ജിമാർക്ക് ചില പുതിയ മാനങ്ങൾ നല്കാൻ ശ്രമിക്കുന്നു.

അടുത്തകാലത്തുപോലും, ഫൈനാൻസ് നിയമവുമായി ബന്ധപ്പെട്ട തർക്കത്തിൽ, അതായത് ട്രൈബ്യൂണൽ അംഗങ്ങളുടെ കാലാവധി നാലുവർഷമാക്കണോ, മൂന്നുവർഷമാക്കണോ എന്ന തർക്കത്തിൽ, ഇപ്പോൾ എല്ലാ ട്രൈബ്യൂണൽ നിയമനങ്ങളും പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. ഇന്ന് എൻസിഎൽടിക്ക് ഒരു ചെയർമാൻ വരെയില്ല .

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top