24 April Wednesday

മരണമെത്തി, സ്വപ്‌നത്തിന്റെ ചിറകരിഞ്ഞ്‌

ബഷീർ അമ്പാട്ട്‌Updated: Tuesday Oct 12, 2021

പള്ളിക്കൽ മാതാംകുളത്ത് മണ്ണിടിഞ്ഞ് തകർന്ന വീട്. അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു



കൊണ്ടോട്ടി (മലപ്പുറം)
സുമയ്യയുടെ സ്വപ്‌നമായിരുന്നു സ്വന്തമായൊരു വീട്‌. ഭർത്താവിന്റെ തുഛ വരുമാനത്തിനൊപ്പം സ്വന്തം വീട്ടുകാരുടെ സഹായംകൊണ്ടുകൂടിയാണ്‌ ആ സ്വപ്‌നത്തിലേക്ക്‌ അവൾ ചിറകുവിരിച്ചത്‌. പക്ഷെ, അത്‌ തന്റെ പ്രാണനായ മക്കളുടെ മരണത്തിലേക്കുള്ള വഴിയാകുമെന്ന്‌ അവൾ കരുതിയില്ല.  ഉറക്കി കിടത്തിയ മക്കളെ കുത്തിയൊലിച്ചെത്തിയ മഴവെള്ളം ജീവിതത്തിൽ നിന്ന്‌ അടർത്തിമാറ്റുമ്പോൾ മൂകസാക്ഷിയാകാനേ അവൾക്ക്‌ കഴിഞ്ഞുള്ളൂ. ദുരന്തമുഖത്തുനിന്ന്‌ ജീവിതത്തിലേക്ക്‌ തിരിച്ചുനടന്നാലും ആ അമ്മമനസ്സിന്റെ നോവാറില്ല. 

കാസർകോട്‌ ബേക്കറി തൊഴിലാളിയാണ്‌ സുമയ്യയുടെ ഭർത്താവ്‌ അബൂബക്കർ സിദ്ദിഖ്‌. സുമയ്യയുടെ ഉപ്പ നൽകിയ ഭൂമിയിൽ നാല്‌ വർഷംമുമ്പാണ്‌ വീടുപണി ആരംഭിച്ചത്‌. തറവാടുവീടിന്റെ പിറകുവശത്ത്‌ ഉയർന്ന ഭാഗത്താണ്‌ കരിങ്കല്ലുകൊണ്ട്‌ തറ പണിതത്‌.  കനത്ത മഴയിൽ തറയിൽ വെള്ളം നിറഞ്ഞ്‌ കുത്തിയൊലിച്ച് ഇവർ താമസിക്കുന്ന വീടിനുമുകളിൽ പതിക്കുകയായിരുന്നു. മണ്ണിടിച്ചിലിൽ സമീപത്തെ ചെങ്കല്ലിൽ തീർത്ത മതിലും ഇടിഞ്ഞു. കല്ലും മണ്ണും വീടിനുമുകളിലേക്ക്‌ പതിച്ചതോടെ കുട്ടികളും സുമയ്യയും അതിനടിയിൽപ്പെട്ടു.  നാട്ടുകാരാണ്‌ മൂന്നുപേരെയും മൺകൂനയ്ക്കടിയിൽനിന്ന്‌ പുറത്തെടുത്തത്‌. സുമയ്യയുടെ ഉപ്പയും ഉമ്മയും അനുജത്തിയും മറ്റ്‌ മുറികളിലായിരുന്നു. ഇവർക്ക്‌ പരിക്കില്ല. ഉപ്പ  മുഹമ്മദ്കുട്ടി പക്ഷാഘാതം വന്ന്‌ തളർന്ന്‌ കിടപ്പിലാണ്‌.  ഉമ്മ കാലിന് പരിക്കേറ്റ്  ചികിത്സയിലാണ്‌.   ഇതിനിടെയാണ് പേമാരി രണ്ട് പിഞ്ചുകുട്ടികളുടെ ജീവൻ അപഹരിച്ചത്. നാട്ടിലുണ്ടായിരുന്ന സിദ്ദിഖ് ഞായറാഴ്ച  കാസർകോട്ടെ ജോലിസ്ഥലത്തേക്ക് മടങ്ങിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top