തിരുവനന്തപുരം
ആറു മാസംകൊണ്ട് കോൺഗ്രസിനെ ഐസിയുവിൽനിന്ന് വാർഡിലേക്ക് മാറ്റാൻ കെപിസിസി അധ്യക്ഷൻ കെട്ടിയിറക്കുന്ന ‘സെമി കേഡർ ’മാരെ കാത്തിരിക്കുകയാണ് നിഷ്‌കളങ്കരായ പ്രവർത്തകർ. ആരാകും ഈ ‘സെമി കേഡർ’മാർ എന്നാണ് എല്ലാവർക്കുമറിയേണ്ടത്. തങ്ങളുടെ കഞ്ഞികുടി മുട്ടിക്കാനിടയുള്ള ഈ തുഗ്ലക് ഭരണപരിഷ്‌കാരത്തെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ തുടക്കത്തിലേ തള്ളിയമട്ടാണ്. ഇതൊക്കെ എവിടെ നടപ്പാക്കാനുള്ളതെന്നാണ് ഇവർ ചോദിക്കുന്നത്. തനിക്കൊന്നും മനസ്സിലാകുന്നില്ലെന്നാണ് കോൺഗ്രസിന്റെ ഒരു മുൻ എംഎൽഎ പറയുന്നത്. ‘ഇടിച്ചു കേറിയും കിട്ടിയ ബാങ്കും സ്ഥാനവും കൈയാളിയുമാണ് ചെലവ് നടക്കുന്നത്. എതിർഗ്രൂപ്പുകാരെ നാല് ചീത്തപറയാതെ എങ്ങനാണ്. മുറപോലെ ഇതെല്ലാം നടക്കുന്നതുകൊണ്ടാണ് തട്ടിമുട്ടിപ്പോകുന്നത്. ഒരു സുപ്രഭാതത്തിൽ അച്ചടക്കമെന്നു പറഞ്ഞിറങ്ങിയാൽ മുന്നിൽ നിൽക്കാൻ ആരുമുണ്ടാകില്ല ’.
നെയ്യാറിൽ സുധാകരൻ ‘പുനരുജ്ജീവന പാക്കേജ്’ പ്രഖ്യാപിച്ചതുമുതൽ സോഷ്യൽമീഡിയയും സജീവമായി. ‘ആന വാപൊളിക്കുന്നതു കണ്ട് അണ്ണാൻ വാപൊളിക്കണോ’. ‘വനിതാ പങ്കളിത്തം കൊള്ളാം, പക്ഷേ നിലവിലെ വനിതകളുടെ കണ്ണീർ ആദ്യം തുടയ്‌ക്കണ്ടേ’ എന്നൊക്കെയാണ് ചോദ്യം. ഉമ്മൻചാണ്ടിയെ തൊട്ടൽ വിവരമറിയുമെന്ന് ‘എ’ക്കാർ. ആര്യാടനെ ചവിട്ടി മുന്നോട്ട് പോകാനാകില്ലെന്ന് മലപ്പുറത്തെ നേതാവും.
‘നാല് ഫ്ലക്സ് വയ്‌ക്കാതെ, വേദിയിൽ ഇടിച്ചുകേറി പടം വരുത്താതെ എന്ത് രാഷ്ട്രീയമെന്ന്’ മറ്റൊരു കൂട്ടർ. വീക്ഷണത്തിൽ പരസ്യം കൊടുക്കുന്നത് ഈ നേതാക്കൾ നിർത്തുമോ എന്നും ചോദ്യം. എന്നാൽ, മനസ്സിൽ ലഡു പൊട്ടിയത് കണ്ണൂരിലെ ചില ആർഎസ്‌എസുകാർക്കാണ്. സെമി കേഡർ, എല്ലാ മാസവും ഓണറേറിയം എന്നൊക്കെ കേട്ടാണ് ഇത്. സുധാകരൻ പോറ്റിവളർത്തുന്ന സംഘം മുന്നിലുള്ളപ്പോൾ ‘സെമികേഡ’റാകാൻ വെറെ ആര് വേണം എന്ന ചർച്ചയും ചൂടുപിടിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..