കൊച്ചി > യുഎഇയിൽനിന്ന് സ്വർണം കടത്താൻ ഫൈസൽ ഫരീദിനെ സഹായിച്ചത് മുസ്ലിംലീഗ് പ്രവർത്തകനായിരുന്ന, മൂവാറ്റുപുഴ പെരുമറ്റം കരിക്കനാക്കുടി റബിൻസെന്ന് (42) കസ്‌റ്റംസ് കണ്ടെത്തി. ഇയാൾക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാൻ കസ്‌റ്റംസ് ബുധനാഴ്‌ച കോടതിയിൽ അപേക്ഷ നൽകും. പെരുമറ്റത്തെ പ്രമുഖ മുസ്ലിംലീഗ് കുടുംബമാണ് റബിൻസിന്റേത്. ഇയാൾ 15 വർഷമായി ഗൾഫിലാണ്. ഗൾഫിൽ പോകുംമുമ്പ് നാട്ടിൽ മുസ്ലിംലീഗിന്റെ സജീവ പ്രവർത്തകനായിരുന്നു.
ഫൈസലിന്റെയും റബിൻസിന്റെയും പാസ്‌പോർട്ട് കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് കസ്‌റ്റംസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകി. സാധാരണ കുടുംബത്തിൽ പിറന്ന റബിൻസ് നാട്ടിൽ ചെറിയ കച്ചവടം നടത്തിയിരുന്നു. അച്ഛൻ കക്കടാശേരിയിൽ ചായക്കട നടത്തുകയായിരുന്നു. റബിൻസും സഹോദരനും വിദേശത്ത് പോയതോടെ സാമ്പത്തികവളർച്ച പെട്ടെന്നായിരുന്നു. അടുത്തകാലത്ത് വൻതോതിൽ സ്ഥലങ്ങളും വാങ്ങിക്കൂട്ടി. മൂവാറ്റുപുഴ കേന്ദ്രീകരിച്ചുള്ള കുഴൽപ്പണ ഇടപാടുകളിലും ഇയാൾക്ക് പങ്കുണ്ടായിരുന്നുവെന്നാണ് കസ്‌റ്റംസ് കണ്ടെത്തൽ. സ്വർണക്കടത്തുകേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചുള്ള നോട്ടീസ് എൻഐഎ സംഘം ഫൈസലിന്റെ കയ്‌പമംഗലത്തെ വീട്ടിൽ പതിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..