തിരുവനന്തപുരം
പ്രതിഭകൾ പ്രഭ ചൊരിഞ്ഞ സമ്മോഹന നിമിഷങ്ങളുടെ നിറവിൽ ദേശാഭിമാനി അക്ഷരമുറ്റം മെഗാ ഇവന്റ്. വിജ്ഞാനത്തിന്റെ മഹാവേദിയിൽ വിജയ മധുരം നുകർന്ന താരങ്ങൾ സമ്മാനിതരാകുന്ന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചത് പ്രൗഢംഗംഭീര സദസ്സ്. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ സാന്നിധ്യവും വാക്കുകളും ദേശാഭിമാനി അക്ഷരമുറ്റം മെഗാ ഇവന്റിനേകി ഹൃദയങ്ങൾ കീഴടക്കും മനോഹാരിത.
ഒ എൻ വി എഴുതിയ ദേശാഭിമാനി മുദ്രാഗാനത്തിന് കേരള കലാമണ്ഡലത്തിലെ നൃത്ത–-കഥകളി വിഭാഗം തയ്യാറാക്കിയ ജുഗൽ ബന്ദിയോടെയായിരുന്നു തുടക്കം. ദൃശ്യചാരുതയുടെ ചുവടുകൾക്ക് തൊട്ടുപിന്നാലെ ആരവങ്ങൾക്കിടയിലൂടെ ഉദ്‌ഘാടകനായ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും മുഖ്യാതിഥിയായ മോഹൻലാലും വേദിയിലെത്തി. കേരളം ലോകത്തിന് സമ്മാനിച്ച അഭിനയ പ്രതിഭയുടെ ചലച്ചിത്ര യാത്രയുടെ സുപ്രധാന നിമിഷങ്ങൾ പശ്ചാത്തലത്തിൽ തെളിഞ്ഞപ്പോൾ മുഴങ്ങി കാതടപ്പിക്കും കൈയടി. ആ സ്‌നേഹത്തിന് മുന്നിൽ ലാൽ കൈകൂപ്പി. തുടർന്ന്, ഉദ്‌ഘാടനം. വിശിഷ്ടാതിഥികൾ എല്ലാവരും ദീപം കൊളുത്തി.
ഒന്നും രണ്ടും സ്ഥാനക്കാർക്ക് മോഹൻലാലും ഇ പിയും മന്ത്രി ശിവൻകുട്ടിയും സമ്മാനം നൽകി. ഇഷ്ടതാരത്തിൽനിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങിയപ്പോൾ നാളെത്തെ താരങ്ങൾക്ക് തിളക്കമേറി. പരിപാടിയുടെ പ്രായോജകർക്കും ഉപഹാരം സമ്മാനിച്ചു. മോഹൻലാലിനെ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഇ പി ജയരാജൻ പൊന്നാടയണിയിച്ചു. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ഉപഹാരം നൽകി. തുടർന്ന്, സദസ്സിന്റെ ഹൃദയം കീഴടക്കിയ കലാപ്രകടനങ്ങൾ. ജോ ആൻഡ് സുദീപ് മ്യൂസിക്കൽ ബാൻഡിന്റെ ഗാനമാധുരിയിലും ദിവ്യ പിള്ളയുടെയും ഗായത്രി സുരേഷിന്റെയും നൃത്തച്ചുവടുകളിൽ ആസ്വാദക മനം നിറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..