തിരുവനന്തപുരം
പച്ചക്കറി അരിയലും ഭക്ഷണത്തിനുള്ള ഒരുക്കവുമായി തെരക്കിലാണ് ഒരുകൂട്ടം യുവാക്കൾ. പടവലവും വെള്ളരിയും കാരറ്റുമെല്ലാം നുറുക്കി. ഉരുളക്കിഴങ്ങ് കൂടെയായാൽ വെജിറ്റബിൾ കുറുമയ്‌ക്കുള്ള കൂട്ടായി. ഒരു അടുപ്പിൽ ചപ്പാത്തി ചുട്ടെടുക്കുന്നുണ്ട്. സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം നാടാകെ ഏറ്റെടുക്കുന്ന കാഴ്‌ചയായിരുന്നു തൈക്കാട് എൽപി സ്‌കൂളിൽ. നഗരസഭയും കുടുംബശ്രീയും സന്നദ്ധപ്രവർത്തകരുമെല്ലാമായി സമൂഹ അടുക്കളയിലെ ആദ്യ പാചകക്കാഴ്‌ച.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ 400 പേർക്കുള്ള ഭക്ഷണമാണ് തൈക്കാട്ടെ സമൂഹ അടുക്കളവഴി നൽകിയത്. സംസ്ഥാനത്താകെ തദ്ദേശഭരണസ്ഥാപനങ്ങളും കുടുംബശ്രീയുമായി 43 സമൂഹ അടുക്കള വ്യാഴാഴ്‌ച പ്രവർത്തനമാരംഭിച്ചു. ബാക്കി 954 അടുക്കളകൾ വെള്ളിയാഴ്‌ച പ്രവർത്തനം തുടങ്ങും. പ്രാദേശിക വിഭവങ്ങളടങ്ങിയ പോഷകാഹാരം ഇവിടങ്ങളിൽനിന്ന് സൗജന്യമായി ആവശ്യമുള്ളവർക്ക് എത്തിച്ചു നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..