26 April Friday

20 വർഷം നിശ്ചലാവസ്ഥയിൽ; ഏപ്രിൽ ബ്യൂറൽ വീണ്ടും ഉണർന്നു ജീവിതത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

മേരിലാൻഡ് > നിരന്തരമായ ചികിത്സകൾക്കൊടുവിൽ 20 വർഷത്തെ നിശ്ചലാവസ്ഥയിൽ നിന്നും ഏപ്രിൽ ബ്യൂറൽ തിരികെ ജിവിതത്തിലേക്ക്. ചുറ്റുപാടുകളെകുറിച്ച് ഒരു തരത്തിലും ബോധമില്ലാതെയിരുന്ന അവസ്ഥയിൽ നിന്നും ഏപ്രിൽ തിരികെ ജീവിതത്തിലേക്ക് നടന്നു കഴിഞ്ഞു. തലച്ചോറിനെ ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂൺ രോഗത്തിനെതിരെ നടത്തിയ ചികിത്സകൾക്കൊടുവിലാണ് ഏപ്രിലിന് പുതുജീവൻ ലഭിച്ചത്.

തന്റെ 21 ാം വയസിലാണ് ഗുരുതരമായ ഷിസോഫ്രീനിയ ബാധിച്ചതിനെ തുടർന്ന് ഏപ്രിൽ അബോധാവസ്ഥയിലാകുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് മേരിലാൻഡിലെ അക്കൗണ്ടിങ് വിദ്യാർഥിയായിരുന്നു ബാൾട്ടിമോർ സ്വദേശിയായ ഏപ്രിൽ.കോളേജിലെ വോളിബോൾ താരവും. 1995ലാണ് ഏപ്രിൽ ആശുപത്രിയിലാകുന്നത്. എതാനും മാസങ്ങൾക്കു ശേഷം ഏപ്രിലിന് ഷിസോഫ്രീനിയ സ്ഥിരീകരിച്ചു.

രോഗാവസ്ഥയിലായതിനെ തുടർന്ന് ആശയവിനിമയം നടത്താനോ ചുറ്റുപാടുകളുമായി ഇടപഴകാനോ സാധിക്കാതെ ഏകദേശം 23 വർഷത്തോളം ഏപ്രിൽ കടന്നുപോയി. 2018 ൽ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പ്രിസിഷൻ സൈക്യാട്രി ഡയറക്‌ടർ സാണ്ടർ മാർക്‌സും സഹപ്രവർത്തകരും ഏപ്രിലിന്റെ കേസ് ശ്രദ്ധിച്ചതോടെയാണ് ഈ രംഗത്തെ ശ്രദ്ധേയമായ ഒരു കണ്ടെത്തലിന് തുടക്കമായത്.

ന്യൂറോ സൈക്യാട്രിസ്റ്റുകളും ന്യൂറോ ഇമ്മ്യൂണോളജിസ്റ്റുകളും റുമാറ്റോളജിസ്റ്റുകളും ഉൾപ്പെടുന്ന വിദഗ്ധ സംഘം ഷിസോഫ്രീനിയയ്‌ക്ക് പുറമെ ഏപ്രിലിന് ഓട്ടോ ഇമ്മ്യൂൺ അവസ്ഥയായ ലൂപ്പസും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. തുടരന്വേഷണങ്ങളിൽ ഏപ്രിലിന്റെ രോഗപ്രതിരോധ സംവിധാനം തലച്ചോറിനെയും വിശേഷിച്ച് ഷിസോഫ്രീനിയയുമായി ബന്ധപ്പെട്ട ടെമ്പറൽ ലോബുകളെയും ആക്രമിക്കുന്ന ആന്റിബോഡികൾ ഉദ്പാദിപ്പിക്കുന്നുവെന്ന് കണ്ടെത്തി. ഈ കണ്ടുപിടിത്തത്തോടെയാണ് ഏപ്രിലിന്റെ രോഗാവസ്ഥയെക്കുറിച്ചുള്ള പരമ്പരാഗത ധാരണകൾ മാറുന്നത്. തുടർന്ന് ഇമ്മ്യൂണോ തെറാപ്പി ചികിത്സകൾ ആരംഭിച്ചു.

സ്റ്റാൻഡേർഡ് കോഗ്നിറ്റീവ് ടെസ്റ്റ് പ്രകാരമുള്ള ക്ലോക്കിന്റെ ചിത്രം വരച്ച് രോഗിയുടെ അവസ്ഥയും പുരോഗതിയും വിലയിരുത്തുന്ന രീതിയായിരുന്നു ഏപ്രിലിലും പരീക്ഷിച്ചത്. ചികിത്സയുടെ ആദ്യ രണ്ടുഘട്ടങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഏപ്രിൽ ക്ലോക്കിന്റെ പകുതി വരയ്‌ക്കുകയും മൂന്നാം ഘട്ടത്തിൽ പൂർണമായ ചിത്രം വരയ്‌ക്കുകയും ചെയ്‌തു.

ചികിത്സകൾക്കൊടുവിൽ ഏപ്രിൽ തന്റെ പഴയ കാര്യങ്ങൾ ഓർത്തെടുത്തു. കുടുംബാംഗങ്ങളെയും ചുറ്റുപാടുകളെയും തിരിച്ചറിഞ്ഞ ഏപ്രിൽ ഇരുപതിലധികം വർഷത്തെ ആശുപത്രി വാസത്തിന്  ശേഷം തിരികെ ജീവിതത്തിലേക്ക് മടങ്ങി.

ഏപ്രിലിനു പുറമെ ഇത്തരത്തിലുള്ള നിരവധിപേരെ മെഡിക്കൽ സംഘം കണ്ടെത്തി ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ ശ്രമിക്കുകയാണ്. ഏപ്രിലിന്റെ ചികിത്സയും പുനരുജ്ജീവനവും മെഡിക്കൽ രംഗത്തിന് പുത്തൻ ഉണർവാണെന്നും രോഗങ്ങളെയും ചികിത്സയേയും കുറിച്ചുള്ള പരമ്പരാഗത ധാരണകളെ മാറ്റാൻ ഏപ്രിലിന്റെ തിരിച്ചുവരവിലൂടെ കഴിയുമെന്നുമാണ് ഡോക്‌ടർമാരുടെ അഭിപ്രായം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top