തിരുവനന്തപുരം
സംസ്ഥാന സർക്കാരിനും ആരോഗ്യമന്ത്രിക്കും അതുവഴി കേരളത്തിനും ലഭിച്ച രാജ്യാന്തര അംഗീകാരത്തിൽ നിലവിളിയും കുരുപൊട്ടലും ഇനിയും നിലച്ചിട്ടില്ല. സാമൂഹ്യമാധ്യമങ്ങളിലാണ് അധികവും.
മന്ത്രിക്ക് വോഗ് മാഗസിൻ ആദരം എന്ത് കണ്ടിട്ടാണ് കൊടുക്കുന്നത് എന്നാണ്, ഒരു ബിജെപി വനിതാ നേതാവ് ചോദിക്കുന്നത്. കോൺഗ്രസ് മഹിളാ നേതാവ് പറയുന്നത്, അതിലും വിചിത്രം. മുതലാളിത്ത രാജ്യത്തിലെ ഫാഷൻ മാഗസിനായതിനാൽ മന്ത്രി ആദരം ഏറ്റുവാങ്ങരുതത്രെ! നോക്കണെ ഉത്തമരുടെ ഓരോ വിലാപങ്ങൾ.
കേട്ടാൽ തോന്നും സംസ്ഥാന സർക്കാരിന് ആദ്യമായിട്ടാണ് അംഗീകാരം ലഭിക്കുന്നത് എന്ന്. ലിസ്‌റ്റ് നോക്കിയാൽ നമ്പർ വൺ കേരളത്തിനുള്ള അംഗീകാരം അങ്ങ് നീണ്ടുകിടക്കുകയാണ്. ചിലതിതാ:
ബംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്സ് സെന്ററിന്റെ മികച്ച ഭരണം കാഴ്ചവയ്‌ക്കുന്ന സംസ്ഥാനത്തിനുള്ള അവാർഡ്
ഐക്യരാഷ്ട്ര സഭയും നിതി ആയോഗും ചേർന്ന് തയ്യാറാക്കുന്ന സുസ്ഥിര വികസനലക്ഷ്യ സൂചികയിൽ തുടർച്ചയായി ഒന്നാമത്. മുൻവർഷത്തേക്കാൾ കൂടുതൽ പോയിന്റും നേടി.
ഇന്ത്യാ ടുഡേ സർവേയിലും കേരളം വിവിധ വിഭാഗങ്ങളിൽ ഒന്നാമത് എത്തി. ക്രമസമാധാനം, ആരോഗ്യപരിപാലനം, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, വിനോദസഞ്ചാരം, മികച്ച പാൽ ഉൽപ്പാദനക്ഷമത തുടങ്ങിയ വിഭാഗങ്ങളിൽ കഴിഞ്ഞ നാലു വർഷങ്ങളിൽ കേരളമാണ് ഒന്നാമത്.
സെന്റർ ഫോർ മീഡിയ സ്റ്റഡീസ് നടത്തിയ പഠനത്തിൽ അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനം
ട്രാൻസ്പരൻസി ഇന്റർനാഷണൽ ഇന്ത്യയും ലോക്കൽ സർക്കിൾസും ചേർന്ന് നടത്തിയ ഇന്ത്യാ കറപ്ഷൻ സർവേയിലും ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം.
നിതി അയോഗിന്റെതന്നെ വിദ്യാഭ്യാസ, ആരോഗ്യ റാങ്കിങ്ങിലും കേരളമാണ് രാജ്യത്ത് മുന്നിൽ. ആരോഗ്യ വകുപ്പിന് സാംക്രമികേതര രോഗങ്ങൾ നിയന്ത്രിക്കുന്നതിനുള്ള യുഎൻ അവാർഡ് ലഭിച്ചത് ഈ അടുത്താണ്.
പൊലീസ്, ഐടി, നഗരവികസനം, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, വനിതാ വികസനം, ഭക്ഷ്യസുരക്ഷ, വയോജന സംരക്ഷണം, ഭിന്നശേഷി ശാക്തീകരണം, സൈബർ സുരക്ഷ തുടങ്ങി നിരവധി മേഖലകളിൽ വിവിധ രാജ്യാന്തര അംഗീകാരങ്ങളും കേരളം നാലുവർഷത്തിൽ നേടി.
ചാണ്ടി സാറിന്റെ കാലത്തും കിട്ടി
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ജനസമ്പർക്ക പരിപാടിക്ക് യുഎൻ അവാർഡ് കിട്ടി എന്നൊരു പ്രചാരണം ഉണ്ടായിരുന്നു. അവാർഡ് വേണ്ടവർ കടലാസെല്ലാംവച്ച് അപേക്ഷിച്ച് കിട്ടുന്ന യുഎൻ അവാർഡായിരുന്നു അത്. അതായത് ‘എനിക്ക് അവാർഡ് തരുമോ സാർ..’ എന്ന് അപേക്ഷിച്ച് കിട്ടിയ സാധനം. എന്നാലും കുഴപ്പമില്ല, കിട്ടിയല്ലോ. പക്ഷേ, എന്താ അതിലുമുണ്ട് രസം. ഉമ്മൻചാണ്ടിയുടെ അപേക്ഷ യുഎൻ ആദ്യം നിരസിച്ചതാണ്. കാരണമെന്താന്നറിയോ? അവരവർക്ക് അവാർഡ് വേണമെന്ന് അവരവർതന്നെ അപേക്ഷിക്കാൻ പാടില്ലാത്രെ! ഒടുക്കം മുഖ്യമന്ത്രിയുടെ ഓഫീസിനായി സംസ്ഥാന സർക്കാർ നൽകുന്ന അപേക്ഷ എന്ന് തിരുത്തി. അതായത്, ഉമ്മൻചാണ്ടിയുടെ ഓഫീസും സംസ്ഥാന സർക്കാരും രണ്ട് ഓഫീസാണെന്ന് പറഞ്ഞ് അപേക്ഷ നൽകി.
യുഎൻ അവാർഡ് കിട്ടിയ ആദ്യ മുഖ്യമന്ത്രി എന്ന നിലയിലായിരുന്നു അന്നത്തെ പരസ്യ തള്ളലൊക്കെ. പക്ഷേ കാര്യമെന്താ, ഉത്തർപ്രദേശിലെ ജില്ലാ ഹെൽത്ത് സൊസൈറ്റിയുടെ ആരോഗ്യ പദ്ധതി, ഗുജറാത്തിലെ കുടിവെള്ള വിതരണ പരിപാടി, ആന്ധ്രപ്രദേശിലെ ഇ -പ്രൊക്യുർമെന്റ് പദ്ധതി, നാഗാലൻഡ്, ദില്ലി എന്നിവിടങ്ങളിലെ പദ്ധതികളും അവാർഡിന് അർഹരായിരുന്നു. അവിടെയൊന്നും പക്ഷേ, അവാർഡ് വാങ്ങിയത് വകുപ്പ് മേധാവികളാണ്; മന്ത്രിമാരും മുഖ്യമന്ത്രിയുമൊന്നുമല്ല. എന്താല്ലേ...!
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..