29 March Friday
ഹിറ്റ്‌ലറുടെ ഫാസിസ്റ്റ്‌ ആശയങ്ങളിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ട്‌ ഹിന്ദുത്വരാഷ്‌ട്രീയ പദ്ധതി ആവിഷ്‌കരിച്ചവർക്കൊപ്പംനിന്നാണ്‌ 
ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ വാദങ്ങൾ

വിദ്വേഷപ്രചാരകരുടെ വിനീത വിധേയന്‍

സാജൻ എവുജിൻUpdated: Saturday Sep 17, 2022


ന്യൂഡൽഹി
കേരള ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ സംസ്ഥാന സർക്കാരിനെയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെയും ആക്ഷേപിക്കാൻ ശ്രമിക്കുന്നത്‌ വിദ്വേഷപ്രചാരകരുടെ താൽപ്പര്യാർഥം. ദേശീയ സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച ഹിന്ദുത്വവാദികളുടെ കൂടാരത്തിൽ രാഷ്‌ട്രീയ അഭയം കണ്ടെത്തിയ അദ്ദേഹം ജന്മനാടിനുവേണ്ടി ജീവൻ ബലിനൽകിയ എണ്ണമറ്റ പോരാളികളുടെ പ്രസ്ഥാനത്തെയാണ്‌ നിന്ദിക്കുന്നത്‌. ഹിറ്റ്‌ലറുടെ ഫാസിസ്റ്റ്‌ ആശയങ്ങളിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ട്‌ ഹിന്ദുത്വരാഷ്‌ട്രീയ പദ്ധതി ആവിഷ്‌കരിച്ചവർക്കൊപ്പം നിന്നാണ്‌ ഗവർണറുടെ പരിഹാസ്യമായ വാദങ്ങൾ.

ബ്രിട്ടീഷുകാർ ജയിലിൽ അടച്ചപ്പോൾ മാപ്പ്‌ എഴുതിക്കൊടുത്ത്‌ രക്ഷപ്പെട്ട വി ഡി സവർക്കറുടെ പിൻഗാമികളാണ്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ രാഷ്‌ട്രീയ യജമാനന്മാർ. നൂറുകണക്കിന്‌ കമ്യൂണിസ്റ്റുകാർ ആന്തമാൻ ജയിലിൽ പീഡനങ്ങളേറ്റ്‌ കഴിയുമ്പോഴാണ്‌ സവർക്കർ പുറത്തുവന്ന്‌ ഹിന്ദുത്വപ്രചാരണം തടസ്സങ്ങളില്ലാതെ നടത്തിയത്‌. രാഷ്‌ട്രപിതാവ്‌ മഹാത്മ ഗാന്ധിയെ വധിച്ചതിന്റെ ഗൂഢാലോചനക്കേസിൽ പ്രതിയായ സവർക്കറെ രാജ്യസ്‌നേഹിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ്‌ സംഘപരിവാർ ഇപ്പോൾ നടത്തിവരുന്നത്‌. 

രാജ്യത്ത്‌ വർഗീയ ധ്രുവീകരണം വളർത്താൻ ബിജെപി നടത്തിയ രഥയാത്രകളുടെ ചരിത്രം മറച്ചുവച്ചാണ്‌ ഗവർണർ ‘ഭീഷണിയെയും സമ്മർദത്തെയും’കുറിച്ച്‌ സംസാരിക്കുന്നത്‌.  രഥയാത്രകളെ തുടർന്ന്‌ രാജ്യത്തിന്റെ പല ഭാഗത്തും ചോരപ്പുഴ ഒഴുകി; ആയിരങ്ങൾക്ക്‌ ജീവനും സ്വത്തും നഷ്ടപ്പെട്ടു. ബാബ്‌റി മസ്‌ജിദ്‌ വിഷയത്തിൽ  നിയമസംവിധാനത്തോട്‌  ബിജെപി കാട്ടിയ പാതകം ലോകമാകെ നേരിട്ടു കണ്ടതാണ്‌. ഗുജറാത്തിലെയും മുസഫർ നഗറിലെയും വർഗീയകലാപങ്ങൾ ബിജെപിയുടെ മനുഷ്യത്വവിരുദ്ധമുഖം കൂടുതൽ പുറത്തുകൊണ്ടുവന്നു. മോദിസർക്കാർ വന്നശേഷം ഗോഹത്യയുടെയും കാലിക്കടത്തിന്റെയും പേരിൽ ആരോപണങ്ങൾ ഉന്നയിച്ച്‌ മനുഷ്യനെ തല്ലിക്കൊല്ലുന്ന സ്ഥിതിയായി. ഗോരക്ഷാ സംഘങ്ങളുടെ നിയമലംഘനം തടയാൻ സുപ്രീംകോടതി ഇടപെട്ടു. വസ്‌ത്രത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ വിദ്വേഷവും കലാപവും സൃഷ്ടിക്കുന്ന ശക്തികൾക്കൊപ്പംനിന്നാണ്‌ ഗവർണർ കേരളത്തെയും ഇടതുപക്ഷത്തെയും ആക്രമിക്കുന്നത്‌. മാറിമാറി പല രാഷ്‌ട്രീയ പാർടികളിൽ ചേക്കേറിയ അദ്ദേഹം നടത്തുന്ന പ്രസ്‌താവനകളുടെ രാഷ്‌ട്രീയ ദുരുദ്ദേശ്യം വ്യക്തമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top