ഇരിട്ടി
ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസകേന്ദ്രമായ ആറളത്ത് 12 പേരുടെ ജീവനാണ് കാട്ടാനയെടുത്തത്. ഇതിന് പരിഹാരമായാണ് ഫാമിന് ചുറ്റും ആനമതിൽ വേണമെന്ന ആശയം ഉയർന്നത്. ഒന്നാം പിണറായി സർക്കാർ 22 കോടി രൂപ ആദ്യഘട്ടത്തിൽ അനുവദിച്ച് നിർമാണം തുടങ്ങി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്ത കരാറിനെതിരെ യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചു. പദ്ധതി മുടങ്ങി. കാട്ടാനയുടെ ആക്രമണം വീണ്ടും തുടർന്നു. ഇതോടെയാണ് എല്ലാ പ്രതിബന്ധങ്ങളും നീക്കി മതിൽനിർമാണം സർക്കാർ പുനരാരംഭിക്കുന്നത്. 54 കോടി രൂപകൂടി ഇതിന് അനുവദിച്ചു. ഈ മാസം ടെൻഡർ ഉറപ്പിച്ച് നിർമാണം തുടങ്ങും. ഇതോടെ ഇരുനൂറ് കോടി രൂപയുടെ വികസന പദ്ധതി ഏഴു വർഷത്തിനുള്ളിൽ ഇവിടെ എത്തും.
വളയഞ്ചാൽ, ഓടന്തോട് പ്രദേശത്ത് രണ്ട് വലിയ പാലം നിർമിക്കുന്നുണ്ട്. കെഎസ്‌ആർടിസിയുടെ ഗ്രാമവണ്ടി ഫാമിലെ വിദ്യാർഥികളുടെ യാത്ര ഉറപ്പാക്കുന്നുണ്ട്. 18 കോടി രൂപയുടെ കിഫ്‌ബി ഫണ്ടിൽ നിർമിച്ച മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഹോസ്റ്റൽ, രണ്ട് എൽപി സ്‌കൂൾ കെട്ടിടം, അഞ്ച് സാംസ്‌കാരിക നിലയം എന്നിവയുടെ നിർമാണവും പൂർത്തിയാകുന്നു. ആറളത്ത് 3500 കുടുംബത്തിന് ഒരേക്കർ വീതം കൃഷിഭൂമിയും വീട് വയ്‌ക്കാൻ 10 സെന്റ് സ്ഥലവുമാണുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..