തിരുവനന്തപുരം
ഇന്ത്യയിൽ ലോക്ഡൗൺ നടപ്പാക്കിയ രീതി സംശയാസ്പദമാണെന്ന് നൊബേൽ ജേതാവും പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞനുമായ അമർത്യ സെൻ പറഞ്ഞു. ‘കേരള ഡയലോഗ്’ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്ഡൗൺ ആയാലും അല്ലെങ്കിലും പൊതുസമൂഹവുമായി ഭരണാധികാരികൾ ചർച്ച ചെയ്യേണ്ടതായിരുന്നു. രാഷ്ട്രീയ പാർടികളുമായും യൂണിയനുകളുമായും ആശയവിനിമയം നടത്തേണ്ടിയിരുന്നു. അതുണ്ടായില്ല, പകരം ഏകപക്ഷീയമായി ലോക്ഡൗൺ അടിച്ചേൽപ്പിച്ചു. ജനങ്ങൾ വീട്ടിലേക്ക് മടങ്ങുന്നത് പെട്ടെന്ന് അവസാനിപ്പിച്ചു. പിന്നീട് അവർക്ക് ജീവിക്കാൻ വരുമാനമൊന്നും ഉണ്ടായില്ല. അന്നന്നത്തെ വരുമാനംകൊണ്ട് ജീവിക്കുന്നവർക്ക് ഇതൊരു ദുരന്തമായി.
1957ലെ തെരഞ്ഞെടുപ്പിനുശേഷമാണ് കേരളത്തിൽ വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും പൊതു ഇടപെടൽ ഉണ്ടായത്. അക്കാലത്ത് ഒരു വാദപ്രതിവാദം നടന്നത് ഓർക്കുന്നു. ദരിദ്രമായ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണ് കേരളമെന്നും എല്ലാവർക്കും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ചെലവഴിക്കാൻ കേരളത്തിന് ശേഷിയില്ലെന്നുമായിരുന്നു ഒരു വാദം. മാത്രമല്ല, കേരളത്തിൽ തൊഴിലാളികളുടെ കൂലിയും കുറവായിരുന്നു. അതുകൊണ്ട് കേരളം ചെയ്യുന്നത്, ധനപരമായ പിശകാണെന്ന് വാദമുയർത്തി. എന്നാൽ, അതെല്ലാം തെറ്റാണെന്ന് കാലം തെളിയിച്ചു.
നിങ്ങൾ എങ്ങനെയാണ് പണം വകയിരുത്തുന്നത് എന്നതാണ് പ്രധാനം. ക്രമേണ കേരളം രാജ്യത്ത് ഏറ്റവും അധികം ആളോഹരി ചെലവ് ചെയ്യുന്ന സംസ്ഥാനമായി ഉയർന്നു. ആളോഹരി വരുമാനവും അതിന് അടുത്തേക്ക് വർധിച്ചതായും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..