"മുപ്പത് മണിക്കൂര്‍ തുടര്‍ച്ചയായി നടന്ന നിറപ്പകിട്ടാര്‍ന്ന പരിപാടികള്‍. പങ്കെടുത്തത് അഞ്ചുലക്ഷം പേര്‍. 31നു രാത്രി 12 മണി അടിച്ച ഉടന്‍ ആരംഭിച്ച ആഘോഷച്ചടങ്ങ് ഒന്നാം തീയതി തീയതി അര്‍ധരാത്രി കഴിഞ്ഞിട്ടും അവസാനിച്ചില്ല. കിഴക്കു വെള്ളകീറുന്നതുവരെ പരിപാടികള്‍ നീണ്ടുനിന്നു.''
കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി 1956 നവംബര്‍ ഒന്നിന് കോഴിക്കോട്ട് നടന്ന ആഘോഷചടങ്ങിനെപ്പറ്റി നവംബര്‍ മൂന്നിന്റെ ദേശാഭിമാനി എഴുതി.
അറുപത്തഞ്ചാണ്ട് മുമ്പ് കേരളപ്പിറവിയോടനുബന്ധിച്ച് രണ്ടുനാളായി ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനങ്ങളെയും വാര്‍ത്തകളെയും പറ്റി ഇവിടെ വായിക്കാം
""മുപ്പത് മണിക്കുര്‍ തുടര്‍ച്ചയായി നടന്ന നിറപ്പകിട്ടാര്‍ന്ന പരിപാടികള്‍. പങ്കെടുത്തത് അഞ്ചുലക്ഷം പേര്‍. 31നു രാത്രി 12 മണി അടിച്ച ഉടന്‍ ആരംഭിച്ച ആഘോഷച്ചടങ്ങ് ഒന്നാം തീയതി തീയതി അര്‍ധരാത്രി കഴിഞ്ഞിട്ടും അവസാനിച്ചില്ല. കിഴക്കു വെള്ളകീറുന്നതുവരെ പരിപാടികള്‍ നീണ്ടുനിന്നു.''
കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി 1956 നവംബര്‍ ഒന്നിന് കോഴിക്കോട്ട് നടന്ന ആഘോഷചടങ്ങിനെപ്പറ്റി നവംബര്‍ മൂന്നിന്റെ ദേശാഭിമാനി എഴുതി.
""അവിസ്മരണീയമായ രംഗങ്ങളായിരുന്നു എവിടെയും. ദീപാവലിയും കേരളപ്പിറവിയും ഒത്തുമേളിച്ചപ്പോള്‍ പട്ടണം വര്‍ണ്ണശബളമായ വൈദ്യുത വിളക്കുകളും മണ്‍ചിരാതുകളുംകൊണ്ട് ഒരു ഗന്ധര്‍വ്വലോകമായി മാറി. പതിനൊന്നുകൊല്ലം മുന്നെ ആഗസ്ത് 15 നു കണ്ട ബഹുജനാവേശ പ്രകടനങ്ങളെ ഇന്നലത്തെ ആഘോഷം കവച്ചുവെച്ചു. കോഴിക്കോട്ട് പട്ടണം അതിന്റെ പരിത്രത്തില്‍ ഇത്രയും വമ്പിച്ചൊരു ജനപ്രവാഹം കാണുകയുണ്ടായിട്ടില്ല.അഞ്ചുലക്ഷം പേര്‍ വൈകുന്നരത്തെ ആഘോഷത്തില്‍ പങ്കെടുത്തിരിക്കും.''– പത്രം എഴുതുന്നു.
ദീപശിഖകളുമായി ഘോഷയാത്രയായാണ് ചടങ്ങിലേക്ക് ജനം എത്തിയത്. മുന്‍നിരയില്‍ എന്‍ വി കൃഷ്ണവാര്യര്‍, എസ് കെ പൊറ്റക്കാട്ട്, വിഅബ്ദുല്ല, കെ ദാമോദരന്‍, ജി ബി പ്രഭു മുതലായവര്‍ ഉണ്ടായിരുന്നു.
തിരുവനന്തപുരത്തുനിന്നുള്ള ദീപം പരേഡ് ആരംഭിക്കുന്നതിനു മുമ്പ് മാനാഞ്ചിറ മൈതാനിയിലെത്തിയിരുന്നു. പ്രോവിഡന്‍സ് കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന ദേവിയാണ് ദീപശിഖ ഏറ്റുവാങ്ങി മാനാഞ്ചിറയിലെത്തിച്ചത്.
നവംബര്‍ ഒന്ന് പത്രത്തിന് അവധിയായിരുന്നു. രണ്ടിന് പത്രമുണ്ടായില്ല പിറവി ആഘോഷങ്ങളുടെ വാര്‍ത്തയുമായി ഇറങ്ങിയത് നവംബര്‍ മൂന്നിന്റെ പത്രമാണ്. പത്രം പ്രസിദ്ധീകരിക്കുന്ന കോഴിക്കോട്ടെ ആഘോഷപരിപാടികള്‍ക്കായിരുന്നു വാര്‍ത്തകളില്‍ പ്രാധാന്യം.
വി കെ കൃഷ്ണമേനോനായിരുന്നു കോഴിക്കോട്ട് പരിപാടികളുടെ ഉദ്ഘാടകന്‍. വിവിധ രംഗങ്ങളിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രതികരണങ്ങളും പത്രത്തില്‍ ചേര്‍ത്തിരുന്നു. പുതുകേരളത്തെപ്പറ്റിയുള്ള പ്രതീക്ഷകളും ആശങ്കകളും പലരും പങ്കുവെയ്ക്കുന്നു.
തിരുവനന്തപുരത്ത് ആക്ടിങ് ഗവര്‍ണറായ പി എസ് റാവു ഉദ്ഘാടനംചെയ്ത പരിപാടികളും വിശദമായി പത്രം റിപ്പോര്‍ട്ട്ചെയ്തു.
കൊച്ചിയില്‍ ഫോര്‍ട്ട്കൊച്ചിയിലും എറണാകുളത്തും പ്രത്യേകാഘോഷങ്ങള്‍ ഉണ്ടായിരുന്നു. മദിരാശി സ്റ്റേറ്റിന്റെ ഭാഗമായിരുന്ന ഫോര്‍ട്ട്കൊച്ചിയും സംസ്ഥാനപ്പിറവിയോടെ കേരളത്തിലേക്ക് ചേര്‍ന്നത് അന്നാണ്.
കോഴിക്കോട് ടൌണ്‍ഹാളില്‍ കവിസമ്മേളനവും ഉണ്ടായി. പി കുഞ്ഞിരാമന്‍നായര്‍, ഇടശ്ശേരി, കെ കെ രാജ, ഒളപ്പമണ്ണ, വി വികെ, വൈലോപ്പിള്ളി, വി ടി കുമാരന്‍, എന്‍ വി കൃഷ്ണവാര്യര്‍, അക്കിത്തം, എന്‍ എന്‍ കക്കാട്, യൂസഫലി കേച്ചേരി എന്നിവരാണ് കവിയരങ്ങില്‍ പങ്കെടുത്തത്.
കോഴിക്കോട് കമ്യൂണിസ്റ്റ് പാര്‍ടിയെ പ്രതിനിധീകരിച്ച് കെ ദാമോദരനാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍നിന്ന്:
"അങ്ങനെ പുതിയ കേരളം പിറന്നുകഴിഞ്ഞു. നമുക്കാഹ്ളാദിക്കുക! കേരളക്കരയിലിന്നു സൂര്യനുദിച്ചത് എണ്ണൂറിലധികം കൊല്ലത്തെ പഴക്കമുള്ള ഒരു രാജകുടുംബത്തിന്റെ അസ്തമനംകണ്ടുകൊണ്ടാണ്. നമ്മുടെ നാട്ടിലിനി രാജാക്കന്മാരില്ല, രാജപ്രമുഖരില്ല. ജനങ്ങളുടെ കേരളമാണ് ഉദ്ഘാടനംചെയ്യപ്പെട്ടിട്ടുള്ളത്. ജനങ്ങളുടെ അഭിലാഷങ്ങളാണ് പൂര്‍ത്തിയായിട്ടുള്ളത്. ജനങ്ങളുടെ യോജിച്ച പ്രക്ഷോഭങ്ങളും സമരങ്ങളുമാണ് വിജയിച്ചിട്ടുള്ളത്. തീര്‍ച്ചയായും നമുക്ക് ആഹ്ളാദിക്കാം. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണാണ് ആഹ്ളാദിക്കുക''.
ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ മാനിക്കണമെന്ന എ കെ ജിയുടെ പ്രസംഗം അന്ന് പത്രത്തിന്റെ ഉള്‍പ്പേജിലുണ്ടായിരുന്നു. ഗൂഢല്ലൂരിനെ തമിഴ്‌നാട്ടില്‍ നിലനിര്‍ത്തിയതിലുള്ള പ്രതിഷേധം കാസര്‍കോട്ട് ചെയ്ത പ്രസംഗത്തില്‍ എ കെ ജി അറിയിക്കുന്നു.
"ഒരു പൌരാണിക ജനത
തലമുറകളായി വെച്ചുപുലര്‍ത്തിയ
അത്യുജ്വമായ ഒരു ദേശീയാഭിലാഷം
ഇന്ന് സാക്ഷാല്‍ക്കരിക്കപ്പെടുന്നു'
1956 നവംബര്‍ ഒന്നിന്റെ ദേശാഭിമാനി കേരളപ്പറവിക്ക് അഭിവാദ്യമര്‍പ്പിച്ച് ഒന്നാംപേജില്‍ നല്‍കിയ കുറിപ്പിന്റെ തുടക്കം ഇങ്ങനെയായിരുന്നു. അയല്‍സംസ്ഥാനക്കാരുടെ ആഹ്ളാദത്തിലും പത്രം പങ്കുചേര്‍ന്നു:
"കേരളീയരെപ്പോലെ സ്വന്തമായ ഒരു സംസ്ഥാനം കൈവരിച്ചതില്‍ ആഹ്ളാദത്തിന്റെയും പ്രതീക്ഷകളുടെയും പൊന്‍ചിലങ്കകളിട്ടു നൃത്തംചവിട്ടുന്ന കര്‍ണാടകക്കാരുടെയും തമിഴരുടെയും തെലുങ്കരുടെയും മറ്റും വികാരവായ്പില്‍ ഞങ്ങള്‍ പങ്കുചേരുന്നു'' സന്ദേശത്തില്‍ പറയുന്നു.
"ഭാഷാസംസ്ഥാനമെന്ന ജന്മാവകാശം നിഷേധിക്കപ്പെട്ട് സമരത്തിന്റെ പന്ഥാവിലൂടെ മുന്നോട്ടുകുതിക്കുന്ന മഹാരാഷ്ട്രക്കാരുടെയും ഗുജറാത്തുകാരുടെയും'' ഹൃദയത്തുടിപ്പിനൊപ്പം നില്‍ക്കുമെന്ന പ്രഖ്യാപനവും സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പതിവുള്ള നാലു പേജിനുപകരം 22 പേജില്‍ കേരളപ്പിറവി സപ്ളിമെന്റുമായിട്ടാണ് അന്ന് പത്രം വായനക്കാരിലെത്തിയത്. പുതു കേരളത്തിന്റെ ഭൂപടമായിരുന്നു പ്രത്യേക പതിപ്പിന്റെ ഒന്നാംപേജ്. (പേജ് ഇവിടെ കാണാം).
തമിഴ് സിനിമകളുടേതടക്കം അന്നത്തെ പ്രധാന പരസ്യങ്ങളുമെല്ലാം കേരളത്തിന് അഭിവാദ്യം അര്‍പ്പിച്ചായിരുന്നു.
ഉള്‍പേജില്‍ മലയാള ഫാര്‍മസിയുടെ പരസ്യത്തില്‍ ഫാര്‍മസിയുടെ തലശ്ശേരി ശാഖ സന്ദര്‍ശിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി സി ജോഷിയുടെ ചിത്രമായിരുന്നു.
പ്രത്യേകപതിപ്പിലെ മുഖ്യലേഖനം ഇ എം എസിന്റേതായിരുന്നു. ഒരു ചിരകാലാഭിലാഷത്തിന്റെ പൂര്‍ത്തീകരണം എന്ന ലേഖനത്തില്‍ പുതിയ കേരളം നേരിടുന്ന രാഷ്ട്രീയ വെല്ലുവിളികള്‍ വിശദീകരിക്കുന്നു. ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരമേല്‍ക്കേണ്ടതിന്റെ അവശ്യകതയും വിശദീകരിക്കുന്നു.
'നവംബര്‍ ഒന്നിന്റെ ആഹ്വാനം' എന്ന കെ ദാമോദരന്റെ ലേഖനവും ഒരു ബദല്‍ ഗവണ്‍മെന്റിന്റെ ആവശ്യകതയെപ്പറ്റിയാണ്. മഹാകവി വള്ളത്തോളിന്റെ കേരളോത്സവം കവിതയും ഉണ്ടായിരുന്നു. എസ് കെ പൊറ്റക്കാട്, പവനന്‍, കെ മാധവന്‍, എ വി കുഞ്ഞമ്പു, പി എ സെയ്തുമുഹമ്മദ്, ആര്‍ സുഗതന്‍, യു എ ഖാദര്‍, എന്‍ വി കൃഷ്ണവാര്യര്‍ തുടങ്ങിയവരും പ്രത്യേകപതിപ്പില്‍ എഴുതിയിരുന്നു. ഭൂനിയമ പരിഷ്കരണത്തെപ്പറ്റി വി ആര്‍ കൃഷ്ണയ്യരുടെ ലേഖനവുമുണ്ട്. ഒരു ഏകീകൃത കുടിയാന്‍ നിയമം വേണമെന്ന് കൃഷ്ണയ്യര്‍ ലേഖനത്തില്‍ ആവശ്യപ്പെടുന്നു.
പ്രമുഖ നേതാക്കളുടെയും സംഘടനകളുടെയും ആശംസാസന്ദേശങ്ങളും അന്ന് പത്രം പ്രസിദ്ധീകരിച്ചു.
പ്രത്യേക പതിപ്പിലെ പ്രധാന പേജുകള്‍ താഴെ വായിക്കാം. (വലുതാക്കാന്‍ക്ലിക്ക് ചെയ്യുക)
വി ആര്‍ കൃഷ്ണയ്യരുടെ ലേഖനം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..