കൊളംബോ
ശ്രീലങ്കയ്ക്ക് പുതുതായി സാമ്പത്തികസഹായം നല്‍കില്ലെന്ന് ലോക ബാങ്ക്. കടം നൽകിയവരുമായി ചർച്ച നടത്തി ധാരണയിലെത്താതെ പുതിയ സഹായം പ്രതീക്ഷിക്കേണ്ടെന്ന് അന്താരാഷ്ട്ര നാണ്യനിധിയും രണ്ടുദിവസം മുമ്പ് അറിയിച്ചത്. രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിച്ച മൂലകാരണങ്ങൾ പരിഹരിക്കാതെ സഹായം നൽകില്ലെന്ന് ലോക ബാങ്കും വ്യക്തമാക്കിയതോടെ രാജ്യത്തെ പ്രശ്‌നങ്ങൾ നീളുമെന്ന് വ്യക്തമായി. ആറുമാസം അവശ്യസേവനങ്ങൾക്കു മാത്രമായി രാജ്യത്തിന് 500 കോടി ഡോളർ (ഏകദേശം 39,672.75 കോടി രൂപ) വേണമെന്നാണ് കണക്ക്.
സർവകക്ഷി
സർക്കാരിനായി ചർച്ച
രാജ്യത്ത് സർവകക്ഷി സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾക്കു തുടക്കമിട്ട് പ്രസിഡന്റ് റനിൽ വിക്രമസിംഗെ. മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ശ്രീലങ്കൻ ഫ്രീഡം പാർടിയുമായാണ് ചർച്ച നടത്തിയത്. പ്രധാന പ്രതിപക്ഷ പാർടിയായ എസ്‌ജെബി സർക്കാരിന്റെ ഭാഗമാകില്ല. എന്നാൽ, പാർടിയിലെ ചില എംപിമാരുടെ പിന്തുണയുണ്ടാകും. നാഷണൽ ഫ്രീഡം പാർടി വിക്രമസിംഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..