ബീജിങ്
കോവിഡിന്റെ ഉറവിടം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി. ഒരു മൃഗത്തിൽനിന്നാണ് രോഗം പടർന്നതെന്നും എന്നാൽ അത് എവിടെ നിന്നാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും ചൈനയുടെ ദേശീയ ആരോഗ്യ കമീഷന്റെ വിദഗ്ധൻ ലിയാങ് വാനിയൻ പറഞ്ഞു. വുഹാനിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. എന്നാൽ, 2019 ഡിസംബറിൽ രോഗം സ്ഥിരീകരിക്കുന്നതിനുമുമ്പ് ഇവിടെ രോഗം പടർന്നുവെന്ന് പറയാൻ തെളിവുകളില്ല. ചെെനയിൽ രോഗം സ്ഥിരീകരിക്കുന്നതിനുമുമ്പ് മറ്റു ഇടങ്ങളിൽ രോഗം പടർന്നിരിക്കാൻ സാധ്യതയുണ്ട്. രോഗം സംശയിക്കുന്ന പല സാമ്പിളുകൾ മറ്റു രാജ്യങ്ങളിൽ നേരത്തേതന്നെ കണ്ടെത്തിയിരുന്നുവെന്നും ലിയാങ് പറഞ്ഞു.
വിവിധ രാജ്യങ്ങളുടെ പ്രതിനിധികളടക്കം 34 പേരടങ്ങുന്ന ലോകാരോഗ്യ സംഘടനയുടെ സംഘമാണ് വുഹാനിൽ പഠനം നടത്തുന്നത്. വൈറസ് വുഹാനിലെ ലബോറട്ടറിയിൽ സൃഷ്ടിക്കപ്പെട്ടതും അവിടെനിന്ന് ചോർന്നതുമാണെന്ന വാദം തെറ്റാണെന്ന് കഴിഞ്ഞ ദിവസം വിദഗ്‌ധസമിതി അംഗം വ്ലാഡിമിർ ദെഡ്‌കോവ് വ്യക്തമാക്കിയിരുന്നു. ലബോറട്ടറിയിൽ സംഘം വിശദമായ പരിശോധന നടത്തിയിരുന്നു. എല്ലാ സുരക്ഷാ സംവിധാനത്തോടെയുമാണ് ലാബിന്റെ പ്രവർത്തനം. അവിടെനിന്ന് വൈറസ് സമൂഹത്തിലേക്ക് പടരാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..