ബീജിങ്
മാൾട്ടയിൽ അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനുമായി രണ്ടുദിവസം നീണ്ട ചർച്ചയ്ക്കുശേഷം ചൈനീസ് വിദേശമന്ത്രി വാങ്‌യി റഷ്യയിലെത്തി. റഷ്യൻ സുരക്ഷാ സെക്രട്ടറി നികൊലായ് പട്രിഷേവിന്റെ ക്ഷണപ്രകാരം വ്യാഴംവരെയാണ് സന്ദർശനം. പതിനെട്ടാം വട്ട ചൈന–- റഷ്യ നയതന്ത്ര–- സുരക്ഷാ ചർച്ചകളാണ് ലക്ഷ്യമെന്ന് ചൈനീസ് വിദേശ മന്ത്രാലയം അറിയിച്ചു.
റഷ്യൻ വിദേശമന്ത്രി സെർജി ലാവ്‌റോവ് ഉൾപ്പെടെയുള്ളവരുമായി വാങ് യി ചർച്ച നടത്തും. ഏഷ്യ–- പസഫിക് മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചർച്ചയാകും. മാൾട്ട കൂടിക്കാഴ്ചയിൽ ജേക്ക് സള്ളിവനുമായി വാങ് യി ഉക്രയ്‌ൻ വിഷയം ചർച്ച ചെയ്തിരുന്നു. കഴിഞ്ഞ മാസം ചൈനീസ് പ്രതിരോധമന്ത്രി ലി ഷാങ്‌ഫു റഷ്യയും ബലാറസും സന്ദർശിച്ചിരുന്നു.
അതേസമയം, കിഴക്കൻ മേഖലയിലെ കൂടുതൽ പ്രദേശങ്ങൾ റഷ്യയിൽനിന്ന് തിരിച്ചുപിടിച്ചതായി ഉക്രയ്‌ൻ സൈന്യം അവകാശപ്പെട്ടു. മേയിൽ റഷ്യ പിടിച്ചെടുത്ത ബാഖ്‌മത്തിൽ മുന്നേറ്റമുണ്ടാക്കിയതായാണ് അവകാശവാദം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..