കാരക്കാസ്
വെനസ്വേലയില്‍ നടന്ന പ്രവിശ്യ തെരഞ്ഞെടുപ്പില്‍ ഉജ്വലമുന്നേറ്റവുമായി ഇടതുപക്ഷം. പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർടി ഓഫ് വെനസ്വേലയ്‌ക്കും സഖ്യകക്ഷികൾക്കും വൻ വിജയം. 23 ഗവർണർ പദവികളിൽ 20ഉം തലസ്ഥാനമായ കാരക്കാസിലെ മേയർ സ്ഥാനവും ഇടുതപക്ഷത്തിന്. 2017ലെ തെരഞ്ഞെടുപ്പിൽ 19 ഗവർണർ സ്ഥാനമായിരുന്നു മുന്നണിക്ക്.
നാലുവര്‍ഷത്തെ നിസ്സഹകരണത്തിനുശേഷം പ്രതിപക്ഷ കക്ഷികൾ ഭാഗമായ തെരഞ്ഞെടുപ്പ് വീക്ഷിക്കാന്‍ 55 രാജ്യത്തുനിന്ന് മുന്നൂറോളം നിരീക്ഷകര്‍ രാജ്യത്തുണ്ടായിരുന്നു. യൂറോപ്യൻ യൂണിയനിൽ നിന്ന് മാത്രം 130 പേരെത്തി. 15 വര്‍ഷത്തിനുശേഷം ആദ്യമായാണ് യൂറോപ്യന്‍ നിരീക്ഷകരെ വെനസ്വേല അനുവദിക്കുന്നത്. 34 ദേശീയ പാർടികളും 52 പ്രദേശിക പാർടികളും തദ്ദേശീയ സംഘടനകളും മത്സരരംഗത്തുണ്ടായി.
ഉജ്വലവിജമയാണ് ഇടതുപക്ഷത്തിന് ലഭിച്ചതെന്ന് മഡുറോ പ്രതികരിച്ചു. 2024ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. പോൾ ചെയ്ത വോട്ടിന്റെ 68 ശതമാനം നേടിയാണ് 2018ൽ മഡുറോ അധികാരമേറ്റത്. വെനസ്വേലയെ കടുത്ത ഉപരോധത്താല്‍ വീര്‍പ്പുമുട്ടിക്കുന്ന അമേരിക്ക അടക്കമുള്ള പാശ്ചാത്യശക്തികള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് വെനസ്വേലന്‍ ജനത നല‍്കുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..