ദാവോസ്
വർധിച്ചുവരുന്ന അസമത്വവും കുതിച്ചുയരുന്ന പണപ്പെരുപ്പവും ഊർജപ്രതിസന്ധിയും ജനജീവിതത്തെ താളംതെറ്റിക്കുന്നതായി യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയേ ഗുട്ടെറസ്. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനവും മനുഷ്യനിർമിതമായ യുദ്ധങ്ങളും ദുരിതങ്ങളാണ് സൃഷ്ടിക്കുന്നത്. ഭൂമിയുടെ താപനില 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനുള്ള ആഗോള പ്രതിബദ്ധത പ്രഖ്യാപനത്തിൽ ഒതുങ്ങരുത്. പരസ്‌പരബന്ധിതമായ നിരവധി വെല്ലുവിളികളാണ് ലോകം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
30 രാജ്യങ്ങളിൽനിന്നായി 2700 നേതാക്കളാണ് ഉച്ചകോടിയിൽ സംബന്ധിക്കുന്നത്. ഇതിൽ 52 പേർ രാഷ്‌ട്രത്തലവന്മാരാണ്. ധനം, ഊർജം, ലോഹം, അടിസ്ഥാനസൗകര്യം, ഐടി തുടങ്ങിയ മേഖലകളിലെ കമ്പനികളുടെ അറുനൂറോളം സിഇഒമാരും പങ്കെടുക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം, റഷ്യ-–-ഉക്രയ്‌ൻ യുദ്ധം, സാമ്പത്തിക, ഊർജ, ഭക്ഷ്യമേഖലകളിലെ പ്രതിസന്ധികൾ എന്നിവയാണ് പ്രധാന ചർച്ചാവിഷയം.
കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്‌ണവ്, സ്‌മൃതി ഇറാനി, ആർ കെ സിങ്, മൻസൂഖ് മാണ്ഡവ്യ, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, തമിഴ്നാട്, തെലങ്കാന മന്ത്രിമാർ തുടങ്ങിയവർ ഇന്ത്യൻ സംഘത്തിലുണ്ട്. 20നു സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..