കീവ്
പാശ്ചാത്യരാജ്യങ്ങളുടെ സഹായമുണ്ടെങ്കിൽ ഉക്രയ്‌നിൽ യുദ്ധത്തിനിടയിലും തെരഞ്ഞെടുപ്പ് നടത്താമെന്ന് പ്രസിഡന്റ് വ്‌ലോദിമിർ സെലൻസ്കി. ഇതിനായുള്ള ചെലവ് വഹിക്കാൻ ഉക്രയ്‌ന്റെ പാശ്ചാത്യ സഖ്യരാജ്യങ്ങൾ സന്നദ്ധമാകണം. വോട്ടവകാശമുള്ള എല്ലാവർക്കും വോട്ടെടുപ്പിൽ പങ്കെടുക്കാനുമാകണമെന്നും അദ്ദേഹം പറഞ്ഞു.
ഉക്രയ്‌നിൽ ഒക്ടോബറിൽ പൊതുതെരഞ്ഞെടുപ്പും 2024 മാർച്ചിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കേണ്ടതാണ്. എന്നാൽ, യുദ്ധമാരംഭിച്ചശേഷം പ്രഖ്യാപിച്ച പട്ടാളനിയമം മൂന്നുമാസംതോറും നീട്ടുകയാണ്. അതിനിടെ, ഉക്രയ്‌ൻ സന്ദർശിച്ച അമേരിക്കൻ എംപി സംഘത്തിലെ സെനറ്റർ ലിൻഡ്‌സേ ഗ്രഹാമാണ് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഉന്നയിച്ചത്.
തെക്കുകിഴക്കൻ ഗ്രാമം തിരിച്ചുപിടിച്ചെന്ന് ഉക്രയ്‌ൻ
റഷ്യ പിടിച്ചെടുത്ത തെക്കുകിഴക്കൻ ഗ്രാമം റോബോട്ടിന തിരിച്ചുപിടിച്ചെന്ന് ഉക്രയ്‌ൻ സൈന്യം. കഴിഞ്ഞയാഴ്ച ഗ്രാമത്തിൽ ഉക്രയ്‌ൻ പതാക ഉയർത്തിയതായും സൈന്യം അറിയിച്ചു. എന്നാൽ, ഇപ്പോഴും പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. സപൊറീഷ്യയിൽ പോരാട്ടം രൂക്ഷമായ ഒറിഖിവിന് പത്തുകിലോമീറ്റർ തെക്കുള്ള കുടിയേറ്റ പ്രദേശമാണ് മോചിപ്പിച്ചത്. ഇതോടെ, തെക്കൻ മേഖലയിലെ റഷ്യൻ സൈനികനിരയിൽ വിള്ളൽ വീഴ്‌ത്താനായെന്നും ഉക്രയ്‌ൻ അവകാശപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..