കീവ്> ഉക്രയ്‌ന്റെ കിഴക്കൻ മേഖലയിലെ സ്വതന്ത്ര റിപ്പബ്ലിക്കുകളടക്കം നാല് മേഖലയിൽ റഷ്യയുടെ ഭാഗമാകുന്നത് സംബന്ധിച്ച് ഹിതപരിശോധന. കിഴക്കൻ മേഖലയിലെ സ്വതന്ത്ര റിപ്പബ്ലിക്കുകൾ ഡൊണെട്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിലും റഷ്യ പിടിച്ചെടുത്ത ഖെർസൺ, സപൊറീഷ്യ പ്രദേശങ്ങളിലുമാണ് വെള്ളി മുതൽ ഹിതപരിശോധന നടക്കുക. ഇവ കൂടി റഷ്യയുടെ ഭാഗമാകുന്നതോടെ മേഖലയെ പ്രതിരോധിക്കാൻ ഏതറ്റംവരെയും പോകാനാകുമെന്നാണ് റഷ്യയുടെ കണക്കുകൂട്ടൽ.
അതേസമയം, ഡൊണെട്‌സ്കിൽ ഉക്രയ്‌ൻ സൈന്യം നടത്തിയ വിവിധ ബോംബാക്രമണങ്ങളിൽ 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ലുഹാൻസ്കിലും ഉക്രയ്‌ൻ സൈനികസാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്. ഒസ്കിൽ പ്രദേശം പൂർണനിയന്ത്രണത്തിൽ കൊണ്ടുവന്നശേഷം നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള ലൈമാൻ നഗരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ഉക്രയ്‌ൻ സൈന്യം പ്രഖ്യാപിച്ചിരിക്കുന്നത്.
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ എത്തിക്കുന്ന കൂടുതൽ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യക്കെതിരായ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഉക്രയ്‌ൻ. ഈയാഴ്ച സ്ലോവേനിയയിൽനിന്ന് 28 ടാങ്കും ജർമനിയിൽനിന്ന് നാല് ദീർഘദൂര മിസൈൽ സിസ്‌റ്റവുമെത്തും. ബ്രിട്ടനും കൂടുതൽ സഹായം എത്തിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..