കൊളംബോ> ശ്രീലങ്കയിലെ ആഭ്യന്തര കലാപത്തിനിടെ ഭരണപക്ഷ എംപി കൊല്ലപ്പെട്ടു. എംപി അമരകീർത്തി അത്തുകോറളയാണ് കൊല്ലപ്പെട്ടത്. തന്റെ കാർ തടഞ്ഞവർക്ക് നേരെ എംപി വെടിയുതിർത്തെന്നും പിന്നീട് പ്രതിഷേധക്കാരിൽ നിന്ന് രക്ഷപ്പെടാനായി അഭയം പ്രാപിച്ച കെട്ടിടത്തിൽ എംപിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം പ്രതിഷേധ രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു. സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയും പ്രക്ഷോഭം ശക്തിപ്പെടുകയും ചെയ്‌തതോടെയാണ് രജപക്സെ രാജിവച്ചത്. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ വസതിയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ രാജിയാവശ്യം ഉയര്‍ന്നിരുന്നു. മന്ത്രിമാരായ പ്രസന്ന രണതുംഗ, നലക ഗോതഹേവ, രമേഷ് പതിരണ എന്നിവരും പ്രധാനമന്ത്രിയുടെ രാജി തീരുമാനത്തോട് യോജിച്ചു. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം രാജിയാണെങ്കിൽ സമ്മതമാണെന്ന് മഹിന്ദ മുമ്പ് പ്രതികരിച്ചിട്ടുണ്ട്.
സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമർത്താൻ സായുധസേനയ്‌ക്ക് അധികാരം നൽകിയതിനെതിരെ പ്രതിപക്ഷത്തുനിന്നും വിദേശ സ്ഥാനപതികളിൽനിന്നും കടുത്ത വിമർശമാണ് പ്രസിഡന്റ് ഗോതബായ നേരിടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..