കൊളംബോ
രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽനിന്ന് പിൻവാങ്ങി പ്രക്ഷോഭകർ. പ്രധാനമന്ത്രിയുടെ ഓഫീസ്, പ്രസിഡന്റിന്റെ കൊട്ടാരം, പ്രസിഡന്റിന്റെ സെക്രട്ടറിയറ്റ് എന്നിവിടങ്ങളിൽനിന്നാണ് പ്രക്ഷോഭകർ ഒഴിഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി സഹകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്. എന്നാൽ, സ്ഥിരം പ്രക്ഷോഭവേദിയിൽ പ്രതിഷേധം തുടരും. പ്രധാന ഓഫീസുകൾ ഉൾപ്പെടുന്ന പടിഞ്ഞാറൻ പ്രവിശ്യയിൽ ബുധനാഴ്ച പ്രഖ്യാപിച്ച നിരോധനാജ്ഞ സർക്കാർ പിൻവലിച്ചു.
പ്രസിഡന്റ് ഗോതബായ രജപക്‌സെയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ചമുതൽ പ്രസിഡന്റിന്റെ കൊട്ടാരം, പ്രധാനമന്ത്രിയുടെ സ്വകാര്യ വസതി എന്നിവ പ്രക്ഷോഭകർ നിയന്ത്രണത്തിലാക്കിയിരുന്നു. ഗോതബായ രാജ്യംവിട്ടതിനെത്തുടർന്നുണ്ടായ കലാപത്തിൽ ബുധനാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസും പ്രക്ഷോഭകരുടെ കൈപ്പിടിയിലായി. ബുധനാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസിലും പാർലമെന്റിലേക്കുള്ള പ്രധാന വീഥിയിലും സുരക്ഷാസേനയുമായുണ്ടായ സംഘർഷത്തിൽ ഒരാള്‍ കൊല്ലപ്പെടുകയും 84 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..